കൊലപാതകം അടക്കം നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ആർപ്പൂക്കര കൊപ്രയിൽ അലോട്ടി എന്ന ജയ്സ് മോൻ ജേക്കബ് ആണ് പോലീസിനെ ആക്രമിച്ചത്. കാപ്പാ കേസ് ചുമത്തി നാടുകടത്തിയ ജയിസ് മോൻ ജേക്കബിനെ(അലോട്ടി) ഇന്ന് ഉച്ചയോടെയാണ് കോട്ടയത്ത് എത്തിച്ചത്. കാപ്പാ വകുപ്പ് ചുമത്തി നാട് കടത്തിയതിനാൽ കേസിൽ പ്രതിയായി തിരുവനന്തപുരം സെൻട്രൽ ജയിലിൽ കഴിയുകയായിരുന്നു അലോട്ടി.
കോട്ടയം സബ് ജയിലിലേക്ക് മാറ്റണമെന്ന ആവശ്യം ഇയാൾ ജയിൽ വകുപ്പിന് മുന്നിൽ വെച്ചിരുന്നു. ഈ അപേക്ഷ പരിഗണിച്ചാണ് ജയിൽ വകുപ്പ് ഇയാളെ കോട്ടയത്തെ സബ് ജയിലിലേക്ക് മാറ്റാൻ ഉത്തരവിട്ടത്. ഈ ഉത്തരവ് പരിഗണിച്ച് പൊലീസ് അകമ്പടിയോടെ ഇയാളെ കോട്ടയത്ത് ബസിൽ എത്തിക്കുകയായിരുന്നു. കെഎസ്ആർടിസി ബസ്റ്റാൻഡിൽ ഇറങ്ങിയപ്പോൾ മുതൽ അലോട്ടിയുടെ സംഘാംഗങ്ങൾ പോലീസ് സംഘത്തെ പിന്തുടർന്നു. അതിനിടെ അലോട്ടി വെള്ളം കുടിക്കണം എന്ന് ആവശ്യപ്പെട്ടു.
advertisement
സമീപത്ത് ജയിൽ ഉള്ളതിനാൽ പുറത്തു നിന്ന് വെള്ളം കുടിക്കണമെന്ന ആവശ്യം പൊലീസ് നിരസിച്ചതായി ആണ് വിവരം. ഇതോടെ അലോട്ടി പ്രകോപനത്തോടെ പെരുമാറി. പൊലീസിനോട് തട്ടിക്കയറിയ ഇയാൾ സ്ഥലത്തുണ്ടായിരുന്ന സംഘങ്ങളുടെ പിൻബലത്തോടെ ബഹളം വെച്ചു. തുടർന്ന് ഡ്യൂട്ടി പോലീസിനെ മർദ്ദിച്ചതായാണ് വിവരം. സ്ഥിതി വഷളാകും എന്ന് ഉറപ്പായതോടെ ഒപ്പം എത്തിയ പൊലീസ് ഉദ്യോഗസ്ഥർ കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷനിൽ അറിയിക്കുകയായിരുന്നു.
You may also like:പണത്തെ ചൊല്ലിയുള്ള തർക്കം; അമ്മായിഅമ്മയുടെ മുഖത്ത് തിളച്ച എണ്ണ ഒഴിച്ച് മരുമകൾ
കൂടുതൽ പോലീസ് എത്തും എന്ന് ഉറപ്പായതോടെ ഒപ്പമുണ്ടായിരുന്നവർ ഓടി രക്ഷപ്പെട്ടു. കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷനിൽ നിന്നും സി ഐ ഉൾപ്പെടെയുള്ളവർ സ്ഥലത്തെത്തിയതോടെ അലോട്ടോയുടെ സംഘത്തിൽ ഉണ്ടായിരുന്നവർ രക്ഷപ്പെട്ടിരുന്നു. തുടർന്ന് പോലീസ് സംഘം ഇയാളെ കോട്ടയത്തെ സബ് ജയിലിലേക്ക് കൊണ്ടുപോയി. സബ്ജയിലിൽ പ്രവേശിപ്പിച്ച ശേഷം പോലീസ് മറ്റുള്ളവർക്കായി തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.
സംഭവത്തിൽ പൊലീസിനെ ആക്രമിച്ചതും ജോലി തടസ്സപ്പെടുത്തിയതും ഭീഷണിയും മുൻനിർത്തി പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. കോട്ടയം വെസ്റ്റ് പോലീസ് ആണ് കേസ് അന്വേഷിക്കുക. കോട്ടയം ജയിലിൽ പ്രവേശിപ്പിച്ച അലോട്ടിയെ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിൽ വാങ്ങും എന്ന് കോട്ടയം വെസ്റ്റ് സി ഐ പൊലീസ് അറിയിച്ചു.
തിരുവനന്തപുരം സെൻട്രൽ ജയിലിൽ നിന്നും കോട്ടയത്തേക്ക് മാറ്റിയ നടപടിക്കെതിരേയും പൊലീസ് ജയിൽ വകുപ്പിന് റിപ്പോർട്ട് നൽകിയേക്കും. ഇയാളെ തിരുവനന്തപുരം സെൻട്രൽ ജയിലിലേക്ക് തന്നെ മടക്കി അയക്കണമെന്ന ആവശ്യം പൊലീസ് ജയിൽ വകുപ്പിന് മുന്നിൽ വെച്ചേക്കും.
കോട്ടയം മേഖലയിൽ കഞ്ചാവ് കച്ചവടത്തിന് ഉൾപ്പെടെ നേതൃത്വം കൊടുക്കുന്ന ഗുണ്ടാ നേതാവാണ് ജയ്സ് മോൻ ജേക്കബ് എന്ന അലോട്ടി. ഏറ്റുമാനൂരിൽ വൻതോതിൽ കഞ്ചാവ് പുസ്തക വണ്ടിയിൽ നിന്നും പിടിച്ചത് ഇയാൾക്ക് വേണ്ടി കൊണ്ടുവന്നത് ആണെന്ന് പോലീസ് കണ്ടെത്തിയിരുന്നു.