നാലു കേസുകളിലും ഓരോ ലക്ഷം രൂപ വീതം ജാമ്യത്തുക കെട്ടിവയ്ക്കണം. പാസ്പോർട്ട് പോലീസ് സ്റ്റേഷനിൽ ഹാജരാക്കണം. അന്വേഷണത്തെ സ്വാധീനിക്കാൻ ശ്രമിക്കരുതെന്നും ഹൈക്കോടതി നിർദേശിച്ചു. മേക്കപ്പ് സ്റ്റുഡിയോയിൽ വെച്ച് സ്ത്രീകളോട് അപമര്യാദയായി പെരുമാറിയതിന് നാല് കേസുകളാണ് അനീസ് അൻസാരിക്കെതിരെ പാലാരിവട്ടം പോലീസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
കല്യാണ ആവശ്യങ്ങൾക്കായി മേക്കപ്പ് ചെയ്യുന്നതിനിടയിൽ ലൈംഗിക ചുവയോടെ പെരുമാറുകയും കടന്നു പിടിക്കുകയും ചെയ്തെന്ന പരാതിയിലാണ് കേസ്. സ്ത്രീത്വത്തെ അപമാനിച്ചതിന് വിവിധ വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തത്. സമൂഹ മാധ്യമങ്ങളിൽ ആരോപണങ്ങൾ ഉയർന്നതിനു തൊട്ടുപിന്നാലെ അനീസ് അൻസാരി ഒളിവിൽ പോയി.
advertisement
ഇയാൾ രാജ്യം വിട്ടെന്നും അഭ്യൂഹമുണ്ടായിരുന്നു. ദുബായിലും ഇയാൾക്ക് മേക്കപ്പ് സ്റ്റുഡിയോയുണ്ട്. രാജ്യത്തെ എയർപോർട്ടുകളിൽ ലുക്കൗട്ട് സർക്കുലർ കൊടുക്കാൻ പൊലീസ് ഒരുങ്ങുമ്പോഴാണ് ഹൈക്കോടതിയിൽ മുൻകൂർ ജാമ്യം നേടിയത്.
അതേസമയം പരാതി നൽകുന്ന സ്ത്രീകൾ ആദ്യം സോഷ്യൽമീഡിയയിൽ ഇത് പ്രസിദ്ധപ്പെടുത്തുന്നതിനെതിരെ പൊലീസ് രംഗത്തു വന്നിരുന്നു. അനിസ് അൻസാരി ഒളിവിൽ പോയതും ഇതുമൂലമാണെന്ന നിലപാടിലായിരുന്നു പൊലീസ്. പാലാരിവട്ടം പൊലീസ് മൂന്ന് കേസുകളാണ് അനീസ് അൻസാരിക്ക് എതിരെ രജിസ്റ്റർ ചെയ്തത്.
സോഷ്യൽ മീഡിയകളിൽ പരാതി പറഞ്ഞ യുവതികൾ ആദ്യം പോലീസിൽ പരാതി നൽകാൻ തയ്യാറായിരുന്നില്ല. എന്നാൽ ഈ പരാതിയുടെ സ്വഭാവം മനസ്സിലാക്കി പോലീസ് നടപടികളിലേക്ക് കടക്കുകയായിരുന്നു. ഇവരെ പിന്നീട് പൊലീസ് ബന്ധപ്പെടുകയും ഇമെയിൽ വഴി അവർ പരാതി അയക്കുകയും ആയിരുന്നു.
സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റ് ആയി അറിയപ്പെടുന്ന ഇയാൾക്ക് കേരളത്തിലും ദുബായിലും ഉൾപ്പെടെ സ്ഥാപനങ്ങളുണ്ട്. മേക്കപ്പ് സാധനങ്ങളുടെയും സൗന്ദര്യവർധക വസ്തുക്കളുടെയും ഓൺലൈൻ വിൽപ്പന ശൃംഖലയും ഇയാളുടെ നേതൃത്വത്തിൽ നടക്കുന്നുണ്ട്.
