ഹരിയാന സർക്കാർ വകുപ്പുകളിലൊന്ന് ബാങ്ക് അക്കൗണ്ട് ക്ലോസ് ചെയ്യാനും പണം മറ്റൊരു ബാങ്കിലേക്ക് മാറ്റാനും ആവശ്യപ്പെട്ടതോടെയാണ് തട്ടിപ്പ് വെളിച്ചത്തായത്. ബാങ്ക് രേഖകളിലെ ബാലൻസും സർക്കാർ വകുപ്പ് നൽകിയ കണക്കും തമ്മിൽ വലിയ വ്യത്യാസം കണ്ടെത്തി. തുടർന്ന് ഫെബ്രുവരി 18 മുതൽ നടത്തിയ ആഭ്യന്തര പരിശോധനയിൽ മറ്റ് സർക്കാർ അക്കൗണ്ടുകളിലും സമാനമായ തിരിമറികൾ നടന്നതായി വ്യക്തമായി.
ചണ്ഡീഗഡ് ശാഖയിലെ ചില ജീവനക്കാരും പുറത്തുള്ള വ്യക്തികളും ചേർന്നാണ് തട്ടിപ്പ് നടത്തിയതെന്നാണ് ബാങ്കിന്റെ പ്രാഥമിക നിഗമനം. കേസുമായി ബന്ധപ്പെട്ട് ബാങ്കിലെ നാല് ഉദ്യോഗസ്ഥരെ ഉടൻ തന്നെ സസ്പെൻഡ് ചെയ്തു. കൂടാതെ സ്വതന്ത്ര ഏജൻസിയെ ഉപയോഗിച്ച് ഫോറൻസിക് ഓഡിറ്റ് നടത്താൻ തീരുമാനിച്ചു. സംശയാസ്പദമായ അക്കൗണ്ടുകളിലെ പണം മരവിപ്പിക്കാൻ മറ്റ് ബാങ്കുകൾക്ക് നിർദ്ദേശം നൽകിയതായി പോലീസ് അറിയിച്ചു. മറ്റ് സാധാരണ ഇടപാടുകാരുടെ അക്കൗണ്ടുകളെ ഈ തട്ടിപ്പ് ബാധിക്കില്ലെന്നും ഒരു പ്രത്യേക വിഭാഗം സർക്കാർ അക്കൗണ്ടുകളിൽ മാത്രമാണ് പ്രശ്നമെന്നും ബാങ്ക് അധികൃതർ അറിയിച്ചു. ഏകദേശം 590 കോടി രൂപയുടെ തിരിമറിയാണ് നിലവിൽ കണക്കാക്കുന്നത്.
advertisement
