അടുത്തിടെ ഡൽഹിയിൽ എൻഐഎ അറസ്റ്റ് ചെയ്ത മൂന്ന് ഐഎസ് പ്രവർത്തകരെ ചോദ്യം ചെയ്തതിൽനിന്നാണ് ഇതുസംബന്ധിച്ച വിവരം ലഭിച്ചത്. ഐഎസ് ഭീകരനായ മുഹമ്മദ് ഷാനവാസ് ഉൾപ്പടെ മൂന്നുപേരെ ഡൽഹി പൊലീസിലെ സ്പെഷ്യൽ സെല്ലാണ് അടുത്തിടെ അറസ്റ്റ് ചെയ്തത്.
പിടിയിലായ ഭീകരരെ ചോദ്യം ചെയ്തതോടെയാണ് റെയിൽവേ ജീവനക്കാരന്‍റെ ഭീകരവാദബന്ധത്തെക്കുറിച്ച് വിവരം ലഭിച്ചതെന്ന് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നു. റെയിൽവേ ക്ലർക്ക് നോയിഡയിൽ താമസക്കാരനാണ്, കൂടാതെ ഉത്തര റെയിൽവേയുടെ സാമ്പത്തിക വകുപ്പിൽ സേവനമനുഷ്ഠിക്കുകയായിരുന്നു. ഇസ്ലാം മതം സ്വീകരിക്കുന്നതിന് മുമ്പ് ഇയാൾ ഹിന്ദുവായിരുന്നുവെന്നും എൻഐഎ വ്യക്തമാക്കുന്നു.
advertisement
ക്ലാർക്ക് ഒന്നിലധികം മെഡിക്കൽ ക്ലെയിം ബില്ലുകൾ റെയിൽവേയ്ക്ക് സമർപ്പിച്ചതായും ഇത്തരത്തിൽ തട്ടിയെടുത്ത ഫണ്ട് ഐഎസിന്റെ പ്രവർത്തനങ്ങൾക്കായി ഉപയോഗിച്ചതായും എൻഐഎ വൃത്തങ്ങൾ പറഞ്ഞു. ഇതോടെ ഇയാൾക്കെതിരെ ഡൽഹി പോലീസിൽ റെയിൽവേ പരാതി നൽകി. ഈ പരാതിയുടെ അടിസ്ഥാനത്തിൽ ഇയാൾക്കെതിരെ വഞ്ചനാക്കുറ്റം ചുമത്തി പൊലീസ് കേസെടുത്തിട്ടുണ്ട്.
എന്നിരുന്നാലും, ഇയാളുടെ തീവ്രവാദ ബന്ധങ്ങൾ പുറത്തുവന്നതോടെ എൻഐഎ അന്വേഷണം ഏറ്റെടുക്കുകയും ഒളിവിൽ കഴിയുന്ന ക്ലർക്കിനായി തിരച്ചിൽ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.
2022 ഒക്ടോബറിൽ പൊളിഞ്ഞ പൂനെ ഐസിസ് മൊഡ്യൂളിനെക്കുറിച്ചുള്ള അന്വേഷണവും ഇതോടെ എൻഐഎ വിപുലപ്പെടുത്തിയിട്ടുണ്ട്. എൻഐഎ തെരഞ്ഞ ഭീകരൻ മുഹമ്മദ് ഷാനവാസ് ഈ ഐസിസ് സ്ലീപ്പർ സെല്ലിന്റെ ഭാഗമായിരുന്നു.
2022 ഒക്ടോബറിൽ, ഐഎസിന്റെ ബാനറിന് കീഴിൽ ഭീകരാക്രമണങ്ങൾ ആസൂത്രണം ചെയ്തുവെന്നാരോപിച്ച് പൂനെയിൽ നിന്നും സതാരയിൽ നിന്നും അഞ്ച് പേരെ മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധ സ്ക്വാഡ് (എടിഎസ്) അറസ്റ്റ് ചെയ്തിരുന്നു. സംഘത്തിന്റെ കൈവശം സ്‌ഫോടക വസ്തുക്കൾ ഉണ്ടായിരുന്നു. പോലീസ് സ്‌റ്റേഷനുകളും ആരാധനാലയങ്ങളും ഉൾപ്പെടെ പൂനെയിലെ തിരക്കേറിയ സ്ഥലങ്ങൾ സംഘം ലക്ഷ്യമിടുന്നതായി അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.