നിരോധിത തീവ്രവാദ സംഘടനയിലെ അംഗമെന്ന് ആരോപിക്കപ്പെടുന്ന യുവാവിനെതിരെ ഏജൻസി ബുധനാഴ്ച (ജൂലൈ 19) എഫ്‌ഐആർ ഫയൽ ചെയ്തു. യുപിയിലെ അലിഗഡ് മുസ്‌ലിം യൂണിവേഴ്‌സിറ്റി (എഎംയു) വിദ്യാർത്ഥിയായ ഫൈസാൻ അൻസാരി എന്ന ഫായിസ് ആണ് പ്രതി.
ജാർഖണ്ഡിലെ ലോഹർദാഗ ജില്ലയിലെ ഇയാളുടെ വീട്ടിലും അലിഗഢിലെ വാടക മുറിയിലും ജൂലൈ 16, 17 തീയതികളിൽ എൻഐഎ നടത്തിയ പരിശോധനയിൽ നിരവധി ഇലക്ട്രോണിക് ഉപകരണങ്ങളും ഐസിസ് ബന്ധം വ്യക്തമാക്കുന്ന വസ്തുക്കളും രേഖകളും കണ്ടെടുത്തു.
എൻഐഎ പറയുന്നതനുസരിച്ച്, ഫൈസാൻ തന്റെ കൂട്ടാളികൾക്കും മറ്റ് അജ്ഞാതരായ വ്യക്തികൾക്കും ഒപ്പം ഇന്ത്യയിലെ ഐസിസ് പ്രവർത്തനങ്ങളെ പിന്തുണയ്ക്കാനും സോഷ്യൽ മീഡിയയിലൂടെ സംഘടനയുടെ പ്രചാരണം നടത്താനും ഗൂഢാലോചന നടത്തിയിരുന്നു. ഐഎസിനു വേണ്ടി ഇന്ത്യയിൽ ഭീകരാക്രമണം നടത്തുക എന്നതായിരുന്നു ഗൂഢാലോചനയുടെ ലക്ഷ്യമെന്നും എൻഐഎ കൂട്ടിച്ചേർത്തു.
advertisement
ഫൈസാനും കൂട്ടാളികളും ഐസിസുമായി ബന്ധം പുലർത്തിയിരുന്നതായി അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്. കേഡർ ബേസ് വർധിപ്പിക്കുന്നതിനായി “നവ-പരിവർത്തിതരെ” റിക്രൂട്ട് ചെയ്യുന്ന പ്രക്രിയയിലും അദ്ദേഹം സജീവമായി ഏർപ്പെട്ടിരുന്നു.
ആക്ടിവിസ്റ്റുകളെ റിക്രൂട്ട് ചെയ്യുന്നതിൽ മാർഗനിർദേശം നൽകുന്ന വിദേശികളായ ഐസിസ് ഹാൻഡ്‌ലർമാരുമായും ഫൈസാൻ ബന്ധപ്പെട്ടിരുന്നതായി എൻഐഎ അറിയിച്ചു. മറ്റ് ഐസിസ് അംഗങ്ങൾക്കൊപ്പം, യുവാവ് അക്രമ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുകയും ചെയ്തിരുന്നു.
ഇന്ത്യൻ ശിക്ഷാ നിയമം (ഐപിസി), നിയമവിരുദ്ധ പ്രവർത്തനം (പ്രിവൻഷൻ) ആക്ട് (യുഎപിഎ) എന്നിവയുടെ പ്രസക്തമായ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.