പോലീസ് പറയുന്നതനുസരിച്ച്, ഇടപ്പള്ളിയിൽ പ്രതി നടത്തിയിരുന്ന 'ഭുവൻശ്രീ ഇൻഫോടെക് ആൻഡ് മാൻപവർ സൊലൂഷൻസ് പ്രൈവറ്റ് ലിമിറ്റഡ്' എന്ന സ്ഥാപനത്തിന് വിദേശത്തേക്ക് ജോലിക്ക് ആളെ കൊണ്ടുപോകാൻ ലൈസൻസുണ്ടെന്ന് വിശ്വസിപ്പിച്ചാണ് യുവതിയെ കബളിപ്പിച്ചത്. യുവതി നടത്തിയിരുന്ന സ്ഥാപനത്തിലെ ഉദ്യോഗാർഥികൾക്ക് വിദേശത്ത് ജോലി വാങ്ങിനൽകാം എന്ന് വാഗ്ദാനം ചെയ്താണ് തട്ടിപ്പിന് ആരംഭം. ഇയാൾ 2022 ഓഗസ്റ്റ് മുതൽ 2025 ജൂലായ് വരെയുള്ള കാലയളവിൽ 78 ഉദ്യോഗാർഥികളിൽനിന്നായി 1,98,00,000 രൂപ വാങ്ങി. കൂടാതെ പ്രതിയുടെ ആവശ്യങ്ങൾക്കായി 4,50,000 രൂപയും തട്ടിയെടുത്തു.
advertisement
ഇതിനുപുറമെ, 2023 സെപ്റ്റംബറിൽ യുവതിയുടെ 15 പവൻ സ്വർണാഭരണങ്ങളും ഇയാൾ കൈക്കലാക്കി. ഈ തട്ടിപ്പുകൾക്കിടയിൽ വിവാഹം കഴിക്കാമെന്ന് വാഗ്ദാനം ചെയ്ത് പ്രതി പരാതിക്കാരിയെ പീഡിപ്പിക്കുകയും ചെയ്തു. പിന്നീട് യുവതിയെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതോടെയാണ് പോലീസിന് പരാതി നൽകിയത്. കളമശ്ശേരി പോലീസ് ഇൻസ്പെക്ടർ ടി. ദിലീഷിന്റെ നേതൃത്വത്തിൽ എഎസ്ഐ ഷൈജ, എസ്‌സിപിഒമാരായ മാഹിൻ അബൂബക്കർ, ലിബിൻ കുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പുതുക്കാട്ടുനിന്ന് പിടികൂടിയത്.
