ഇടതുപക്ഷ ട്രേഡ് യൂണിയനുകള്‍ 2022 മാര്‍ച്ച് 28 മുതൽ രാജ്യത്ത് നടത്തിയ 48 മണിക്കൂര്‍ പണിമുടക്കിനിടെ സംഭവമാണ് കേസിന് അടിസ്ഥാനം. തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസ് എടുത്ത കേസിലാണ് നടപടി. സിആര്‍പിസിയിലെ 41 എ പ്രകാരമാണ് നോട്ടീസ്. തുടർന്നും സമാന കുറ്റം ചെയ്യരുതെന്നും തെളിവുകള്‍ ഇല്ലാതാക്കരുതെന്നുമുള്ള നിര്‍ദേശങ്ങളും ഈ നോട്ടീസിന്റെ ഭാഗമായി അന്വേഷണ ഉദ്യോഗസ്ഥന്‍ നല്‍കി. ചോദ്യം ചെയ്യേണ്ട മതിയായ കാരണം അന്വേഷണത്തില്‍ കണ്ടെത്തിയെന്നും പൊലീസ് പറയുന്നു.
advertisement
2022 മാര്‍ച്ച് 28 ന് നടന്ന സംഭവത്തിൽ ഏപ്രിൽ 28ന് 10.30നാണ് പരാതി കിട്ടിയതെന്നും എഫ്ഐആറില്‍ പറയുന്നു. അന്നേദിവസം 11.06ന് തന്നെ കേസെടുത്തു. ടി വി ചാനല്‍ പ്രോഗ്രാം വഴി ഏളമരത്തെ ഭീഷണിപ്പെടുത്തണമെന്നും മറ്റുള്ളവരാല്‍ ആക്രമിക്കപ്പെണമെന്നും മനഃപൂർവം അപമാനിച്ച് സമാധാന ലംഘനം നടത്തണമെന്ന ഉദ്ദേശത്തോടെ വിനു വി ജോണ്‍ പ്രവര്‍ത്തിച്ചുവെന്നുമാണ് ആരോപണം.
പണിമുടക്കിനിടെ രോഗിയുമായി കോഴിക്കോട് ആശുപത്രിയിലേക്ക് പോയ യാസിർ എന്ന ഓട്ടോറിക്ഷ ഡ്രൈവറെ തിരൂരില്‍ വെച്ച് സമരാനുകൂലികൾ ക്രൂരമായ മര്‍ദിച്ചിരുന്നു. അതേക്കുറിച്ച് പ്രതികരണം ചോദിച്ച മാധ്യമപ്രവര്‍ത്തകരോട് എളമരം കരീം പറഞ്ഞത് ‘മാസങ്ങള്‍ക്ക് മുമ്പേ പ്രഖ്യാപിച്ച പണിമുടക്കായിരുന്നു ഇത്, അന്ന് റോഡിലിറങ്ങിയിട്ട് പിച്ചി മാന്തി എന്നൊക്കെ പറഞ്ഞു വരികയാണ്. ഇതൊക്കെ പണിമുടക്ക് തകര്‍ക്കാന്‍ വേണ്ടിയാണ്,’ എന്നായിരുന്നു. മാർച്ച് 28 ന് ഈ വിഷയം ചര്‍ച്ച ചെയ്ത സമയത്ത് അവതാരകനായ വിനു വി ജോണ്‍ പറഞ്ഞ വാക്കുകളാണ് കേസിനാധാരം.
‘”എളമരം കരീം പോയ വണ്ടി ഒന്ന് അടിച്ച് പൊട്ടിക്കണമായിരുന്നു. എന്നിട്ട് എളമരം കരീം കുടുംബ സമേതമായിരുന്നെങ്കില്‍ അദ്ദേഹത്തെയും കുടുംബത്തേയും ഇറക്കിവിടണമായിരുന്നു. എളമരം കരീം പോയ ഒരു വണ്ടിയുടെ കാറ്റ് അഴിച്ചുവിടണമായിരുന്നു. എളമരം കരീമിന്റെ മുഖത്തടിച്ച് ചോര വരുത്തണമായിരുന്നു,” എന്നാണ് വിനു വി ജോണ്‍ പറഞ്ഞത്.’ എന്നായിരുന്നു കേസിന് ആസ്പദമായ പരാമര്‍ശം.
ഇത് എളമരം കരീമിനെതിരെ ആക്രമണത്തിനുള്ള ആഹ്വാനമാണെന്ന നിലപാടിലായിരുന്നു സിപിഎം. ഇതേതുടര്‍ന്നാണ് ചര്‍ച്ച നടന്ന് ഒരു മാസം കഴിഞ്ഞ് തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസ് സ്റ്റേഷനില്‍ എളമരം പരാതി നല്‍കിയത്. അന്ന് തന്നെ ഐപിസിയിലെ നാല് വകുപ്പുകളും കേരളാ പോലീസ് ആക്ടിലെ ഒരു വകുപ്പും ചേര്‍ത്ത് പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു.
