കരീലക്കുളങ്ങര സ്‌പിന്നിംഗ് മില്ലിലെ ജീവനക്കാരിയായ യുവതി നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് തിരികെ വീട്ടിലേക്ക് പോകുന്ന വഴിയിൽ പ്രതികൾ യുവതിയെ നമ്പർ പ്ലേറ്റില്ലാത്ത മോട്ടോർ സൈക്കിളിൽ പിന്തുടർന്ന് കായംകുളം സെന്റ്. മേരീസ് സ്കൂളിന് മുൻവശം വെച്ച് രണ്ടാം പ്രതി യുവതിയുടെ പുറത്തും കഴുത്തിലുമായി കൈ കൊണ്ട് അടിച്ച് വേദനിപ്പിച്ച് കഴുത്തിൽ കിടന്ന സ്വർണ്ണമാല പൊട്ടിച്ചെടുക്കാൻ ശ്രമിക്കുയായിരുന്നു. യുവതി മാലയിൽ പിടിച്ചതോടെ കൊളുത്ത് അകന്ന് മാല വസ്ത്രത്തിനുള്ളിലേക്ക് വീഴുകയും, അടി കൊണ്ട യുവതി സ്കൂട്ടർ മറിഞ്ഞ് താഴെ വീഴുന്നത് കണ്ട് ആൾക്കാർ ഓടി വന്ന തക്കംനോക്കി പ്രതികൾ മോട്ടോർ സൈക്കിളിൽ രക്ഷപ്പെടുകയായിരുന്നു.
advertisement
മറിഞ്ഞു വീണതിൽ യുവതിക്ക് കൈക്കും കാലിനും പരിക്ക് പറ്റിയിരുന്നു. നാല് ദിവസം കൊണ്ട് കായംകുളം മുതൽ കൊല്ലം വരെ 250 ഓളം CCTV ക്യാമറകൾ പരിശോധിച്ചാണ് ഹെൽമെറ്റ് ധരിച്ചിരുന്ന പ്രതികളെ പോലീസ് തിരിച്ചറിഞ്ഞത്. കായംകുളത്ത് മാല പൊട്ടിച്ചെടുക്കാൻ ശ്രമിക്കുന്നതിന് മുമ്പ് പ്രതികൾ അമ്പലപ്പുഴയിൽ വച്ച് നടന്നു പോയ ആളിന്റെ മൊബൈൽ ഫോൺ പിടിച്ചു പറിച്ചെടുത്തിരുന്നു. ഈ മൊബൈൽ ഫോൺ പ്രതികളിൽ നിന്നും പോലീസ് കണ്ടെടുത്തിട്ടുണ്ട്.
ഒന്നാം പ്രതിയായ അൽത്താഫ് ഇരവിപുരം, കൊല്ലം വെസ്റ്റ്, കൊട്ടിയം , വർക്കല തുടങ്ങിയ സ്റ്റേഷനുകളിൽ മോഷണം, അടിപിടി കേസുകളിൽ പ്രതിയും, 2023 ൽ കാപ്പാ നിയമപ്രകാരം നടപടി നേരിട്ട ആളുമാണ്. രണ്ടാം പ്രതിയായ തൗഫീഖ് കിളികൊല്ലൂർ, പോത്തൻകോട്, കരീലക്കുളങ്ങര, ചവറ, കഴക്കൂട്ടം, കൊല്ലം വെസ്റ്റ്, കരുനാഗപ്പളളി തുടങ്ങിയ സ്റ്റേഷനുകളിൽ മോഷണം, മയക്കുമരുന്ന് വിപണനം മുതലായ കേസുകളിൽ പ്രതിയാണ്.
ആലപ്പുഴ നാർക്കോട്ടിക് സെൽ ഡി.വൈ.എസ്.പി. പങ്കജാക്ഷൻ, കായംകുളം ഡിവൈഎസ്പി. ബിനുകുമാർ എന്നിവരുടെ മേൽനോട്ടത്തിൽ കായംകുളം സിഐ. അരുൺ ഷാ, എസ്ഐ. പ്രേംജിത്ത് കുമാർ, പോലീസുകാരായ അഖിൽ മുരളി, നിഷാദ്, അരുൺ, അതുല്ല്യ മോൾ, ആലപ്പുഴ നാർക്കോട്ടിക് സെല്ലിലെ പോലീസുകാരായ ഇയാസ്, മണിക്കുട്ടൻ എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
