കുട്ടിയെ തട്ടിക്കൊണ്ടുപോകുന്നതിനിടെ സഹോദരന്റെ കൈയിൽ കൊടുക്കാൻ ശ്രമിച്ചത് ഭീഷണിക്കത്താണെന്ന് പ്രതികൾ പൊലീസിനോട് പറഞ്ഞതായാണു വിവരം. പണം തന്നാൽ കുട്ടിയെ വിട്ടുതരാമെന്നായിരുന്നു കത്തിലുണ്ടായിരുന്നത്. ഇതിനിടെ, പത്മകുമാർ മൊഴികൾ അടിക്കടി മാറ്റുന്നത് പൊലീസിന് കുഴപ്പിക്കുന്നുണ്ട്. ആറുവയസ്സുകാരിയുടെ അച്ഛനു പണം നൽകിയിരുന്നുവെന്നായിരുന്നു ഇയാളുടെ ആദ്യ മൊഴി. എന്നാൽ തട്ടിക്കൊണ്ടുപോകൽ കടം വീട്ടാൻ പണം കണ്ടെത്താനെന്നായിരുന്നു രണ്ടാമത്തെ മൊഴി. പെൺകുട്ടിയുടെ പിതാവിൽനിന്നും പത്തുലക്ഷം വാങ്ങിയെടുക്കുകയായിരുന്നു ഉദ്ദേശ്യം.
പിടിയിലായ പത്മകുമാറിനു വലിയ കടബാധ്യതയുള്ളതായാണ് വിവരം. ലോൺ ആപ്പുകളിൽനിന്നും വായ്പ എടുക്കുകയും ക്രെഡിറ്റ് കാർഡ് വഴി പണം കൈപ്പറ്റുകയും ചെയ്തിരുന്നു. കുട്ടിയുടെ കുടുംബവുമായി പത്മകുമാറിന് പണമിടപാട് ഉണ്ടായിരുന്നോ? തട്ടിക്കൊണ്ടുപോകാൻ മറ്റൊരു സംഘം കൂടി സഹായിച്ചിട്ടുണ്ടോ? കുറ്റകൃത്യത്തിൽ പത്മകുമാറിന്റെ ഭാര്യയുടെയും മകളുടെയും പങ്കെന്ത്? എവിടെയൊക്കെയാണു കുട്ടിയെ ഒളിപ്പിച്ചത് തുടങ്ങിയ കാര്യങ്ങളിലാണ് പൊലീസ് വ്യക്തത തേടുന്നത്.
advertisement
ഇന്നലെ പുളിയറ പുതൂരിലെ ഹോട്ടലിൽ ഭക്ഷണം കഴിച്ചിറങ്ങവേ കൊല്ലം പൊലീസ് സ്പെഷൽ സ്ക്വാഡാണ് പ്രതികളെ പിടികൂടിയത്. നവംബർ 27ന് വൈകിട്ടാണ് വെള്ള കാറിലെത്തിയ നാലംഗ സംഘം കുട്ടിയെ തട്ടിക്കൊണ്ടുപോയത്. പിറ്റേന്ന് ഉച്ചയ്ക്ക് ഒന്നരയോടെ കൊല്ലം ആശ്രാമം മൈതാനത്ത് ഉപേക്ഷിക്കുകയും ചെയ്തു. കുട്ടിയുമായി കൊല്ലം കെഎസ്ആർടിസി ബസ് സ്റ്റാൻഡ് വരെയെത്തിയ നീല കാർ കസ്റ്റഡിയിലെടുത്തു. വെള്ള കാർ പത്മകുമാറിന്റെ ചാത്തന്നൂരിലെ വീട്ടിൽ കണ്ടെത്തി. പ്രതികൾ സഞ്ചരിച്ച ഓട്ടോറിക്ഷയും കസ്റ്റഡിയിലെടുത്തു
