ചൊവ്വാഴ്ച രാവിലെ 9ഓടെയാണ് വെട്ടിക്കാവുങ്കൽ- പൂവൻപാറപ്പടിയിൽവെച്ച് നീതുവിനെ അൻഷാദ് കാറിടിപ്പിച്ച് കൊലപ്പെടുത്തിയത്. പിന്നാലെ കാറുമായി ഇവർ രക്ഷപ്പെടുകയായിരുന്നു. റോഡരികിൽ അബോധാവസ്ഥയിൽകിടന്ന നീതുവിനെ ബൈക്ക് യാത്രികരായ രണ്ടുപേരാണ് അതുവഴി എത്തിയ ഓട്ടോറിക്ഷയിൽ ആശുപത്രിയിലെത്തിച്ചത്. അപകടമരണമാണെന്നാണ് പൊലീസും നാട്ടുകാരും സംശയിച്ചത്. ഇടിച്ച വാഹനം കണ്ടെത്താനായി പൊലീസ് നടത്തിയ തിരച്ചിലിലാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.
വെള്ള നിറത്തിലുള്ള ഇന്നോവ കാർ കണ്ടെത്താനായി നിരീക്ഷണ ക്യാമറകൾ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം നടത്തി. എന്നാൽ കാറിന്റെ നമ്പർപ്ലേറ്റ് ഇളക്കിമാറ്റിയ നിലയിലായിരുന്നു. ഇതോടെ പൊലീസ് സംഭവ സ്ഥലത്തിന് സമീപത്തെ നിരീക്ഷണക്യാമറകൾ പരിശോധിച്ചു. ഇതിൽ നിന്ന് കെ എൽ 52 എസ് 3224 എന്ന നമ്പർ കണ്ടെത്തി. നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ എറണാകുളം സ്വദേശിയുടെ പേരിലുള്ളതാണ് കാർ എന്ന് തിരിച്ചറിഞ്ഞു. ഇയാളിൽ നിന്ന് വാടകയ്ക്കെടുത്ത കാർ പൊൻകുന്നം സ്വദേശിയാണ് ഇപ്പോൾ ഉപയോഗിക്കുന്നത്. ഇവിടെനിന്നാണ് അൻഷാദ് കഴിഞ്ഞദിവസം കാർ വാടകയ്ക്കെടുത്തത്.
advertisement
നീതുവിന്റെ മൃതദേഹം ബുധനാഴ്ച കൂത്രപ്പള്ളിയിലെ വീട്ടുവളപ്പിൽ സംസ്കരിച്ചു. രാധാകൃഷ്ണൻ നായരുടെയും റാണിയുടെയും മകളാണ് നീതു. മക്കൾ: ലക്ഷ്മിനന്ദ, ദേവനന്ദ.
കൊലപാതകത്തിന് പിന്നിലെന്ത്?
നീതുവും കാഞ്ഞിരപ്പള്ളി സ്വദേശിയുമായുയുള്ള വിവാഹം നടന്നത് 16 വർഷം മുൻപാണ്. ഇവരുടെ അയൽവാസിയായിരുന്നു അൻഷാദ്. ഏഴുവർഷം മുൻപ് നീതുവും ഭർത്താവും വേർപിരിയാൻ തീരുമാനിച്ചു. ഇതോടെ നീതു മക്കളോടൊപ്പം കൂത്രപ്പള്ളിയിലെ സ്വന്തം വീട്ടിലേക്ക് മാറി. ഇതിനിടയിലാണ് അൻഷാദുമായി സൗഹൃദത്തിലായത്. ഇരുവരും തമ്മിൽ സാമ്പത്തിക ഇടപാടുകളുമുണ്ടായിരുന്നു. ഒരുവർഷം മുൻപ് ഇരുവരും തമ്മിൽ പിണങ്ങി. അൻഷാദിനെ നീതു ഒഴിവാക്കാൻ ശ്രമിച്ചു. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് പറയുന്നത്.