പ്രധാനമായും ഡൽഹി, ഹരിയാന, രാജസ്ഥാൻ എന്നിവിടങ്ങളിലായിരുന്നു മിത്തലിന്റെ കുറ്റകൃത്യങ്ങളുടെ മേഖല. ഏതാണ്ട് 1000 ലധികം കാറുകൾ മോഷ്ടിച്ച മിത്തൽ ആൾമാറാട്ടം നടത്തി ജഡ്ജിയാവുകയും പല കേസുകളിലായി 2000 കുറ്റവാളികളെ മോചിപ്പിക്കുകയും ചെയ്തിരുന്നു. വ്യാജ രേഖകളുണ്ടാക്കി ജജ്ജാർ കോടതിയിലെ അഡീഷണൽ സെഷൻസ് ജഡ്ജിയെ രണ്ട് മാസക്കാലത്തെ അവധിക്ക് അയച്ച ശേഷം ജഡ്ജിയായി എത്തിയ മിത്തൽ 2000 കുറ്റവാളികളെ വരെ മോചിപ്പിച്ചിരുന്നു. ഇക്കാലയളവിൽ സ്വന്തം കേസിൽ വരെ മിത്തൽ വിധി പറഞ്ഞുവെന്നും പറയപ്പെടുന്നു. സംഭവത്തിലെ യാഥാർഥ്യം ഉദ്യോഗസ്ഥർ തിരിച്ചറിഞ്ഞപ്പോഴേക്കും മിത്തൽ ഒളിവിൽ പോയിരുന്നു. മിത്തൽ മോചിപ്പിച്ച പ്രതികളെ പോലീസ് വീണ്ടും പിടികൂടി ജയിലിൽ അടച്ചു. 1968 മുതൽ 1974 വരെയുള്ള കാലയളവിൽ വ്യാജ രേഖകൾ ഉപയോഗിച്ച് സ്റ്റേഷൻ മാസ്റ്ററായും മിത്തൽ ജോലി ചെയ്തിട്ടുണ്ട്.
advertisement
കഴിഞ്ഞ മാർച്ചിലായിരുന്നു മിത്തലിനെ പോലീസ് അവസാനമായി അറസ്റ്റ് ചെയ്തത്. മെയ് നാലിന് ജയിൽ മോചിതനായ മിത്തലിന്റെ രണ്ടാമത്തെ കാർ മോഷണത്തിലാണ് ഇപ്പോൾ പിടിവീണിരിക്കുന്നത്. മോഷണം തടയുന്നതിനുള്ള സുരക്ഷാ സംവിധാനങ്ങൾ ഇല്ലാത്ത പഴയ കാറുകൾ മോഷ്ടിക്കാൻ പദ്ധതിയിട്ടിരുന്നതായി ചോദ്യം ചെയ്യലിൽ മിത്തൽ പറഞ്ഞതായി പോലീസ് അറിയിച്ചു.