മുണ്ടങ്ങാമറ്റം സ്വദേശിനിയും ബെംഗളൂരുവിൽ ഏവിയേഷൻ വിദ്യാർഥിനിയുമായ ചിത്രപ്രിയയെ (19) ആണ് കഴിഞ്ഞ ദിവസം മരിച്ച നിലയിൽ കണ്ടെത്തിയത്. വീടിന് ഒരു കിലോമീറ്റർ അകലെയുള്ള ഒഴിഞ്ഞ പറമ്പിൽ നിന്നാണ് ചിത്രപ്രിയയുടെ മൃതദേഹം കണ്ടെത്തിയത്. രണ്ടു ദിവസം മുൻപാണ് പെൺകുട്ടിയെ കാണാതായത്.
സംശയം മൂലമുള്ള തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് പോലീസ് നൽകുന്ന വിവരം. മദ്യലഹരിയിൽ വെച്ച് നടന്ന തർക്കമാണ് കൊലപാതകത്തിന് കാരണമായത്. പെൺകുട്ടിയെ കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയതാണെന്നാണ് പ്രാഥമിക നിഗമനം. ചിത്രപ്രിയയുടെ തലയുടെ പിന്നിൽ ആഴത്തിൽ മുറിവേറ്റ പാടുകൾ ഉണ്ടായിരുന്നു. സംഭവസ്ഥലത്തുനിന്ന് രക്തക്കറയുള്ള കല്ലും പോലീസ് കണ്ടെടുത്തു.
advertisement
അന്വേഷണത്തിൽ നിർണായകമായ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിരുന്നു. ഞായറാഴ്ച രാത്രി 1.53-ന് ചിത്രപ്രിയ മറ്റൊരാൾക്കൊപ്പം ബൈക്കിൽ പോകുന്ന ദൃശ്യങ്ങളാണ് പോലീസിന് ലഭിച്ചത്. ഈ ദൃശ്യങ്ങളുടെയും മറ്റ് തെളിവുകളുടെയും അടിസ്ഥാനത്തിലാണ് ആൺസുഹൃത്തായ അലനെ പോലീസ് അറസ്റ്റ് ചെയ്തത്.
