- News18 Malayalam
- Last Updated: June 2, 2020, 1:08 PM IST
ഓൺലൈൻ ക്ലാസെടുത്ത അധ്യാപികമാരെ സമൂഹമാധ്യമങ്ങൾ വഴി അപകീർത്തിപ്പെടുത്തിയവർ അഴിയെണ്ണും. സംഭവത്തിൽ തിരുവനന്തപുരം സൈബർ ക്രൈം പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു. ഫേസ്ബുക്ക്, യു ട്യൂബ്, ഇന്‍സ്റ്റഗ്രാം, വാട്സ് ആപ്പ് എന്നിവയിലൂടെ അധ്യാപികമാരെ അപമാനിച്ചെന്ന് ചൂണ്ടിക്കാട്ടി കൈറ്റ് ചീഫ് എക്സിക്യുട്ടീവ് ഓഫീസര്‍ എ.ഡി.ജി.പി മനോജ് എബ്രഹാമിന് നല്‍കിയ പരാതിയിലാണ് നടപടി.
വിക്ടേഴ്സ് ചാനൽ വഴിയാണ് സ്കൂൾ കുട്ടികൾക്കായി കഴിഞ്ഞ ദിവസം ഓൺലൈൻ ക്ലാസ് ആരംഭിച്ചത്. അധ്യാപികമാരുടെ ക്ലാസുകൾക്ക് അനുകൂലമായ പ്രതികരണവും ലഭിച്ചു. എന്നാൽ ചിലർ അധ്യാപികമാരുടെ ചിത്രങ്ങൾ ഉപയോഗിച്ച് വ്യാജ ഫേസ്ബുക്ക് പേജുണ്ടാക്കുകയും ചില ഫോട്ടോകൾ അശ്ലീല ചുവയോടെ പ്രചരിപ്പിക്കുകയുമായിരുന്നു.
TRENDING:'വിക്ടേഴ്സ് ചാനല്‍ പ്രാവര്‍ത്തികമാക്കിയത് ഇടത് സർക്കാർ'; ഉമ്മൻ ചാണ്ടിയുടെ പ്രസ്താവനയ്ക്കെതിരെ വി.എസ് അച്യുതാനന്ദൻ[NEWS]'അന്ന് ഇടതുപക്ഷം വിക്ടേഴ്‌സ് ചാനലിനെ എതിർത്തു; ഇന്ന് സര്‍ക്കാരിന്റെ തുണ': ഉമ്മന്‍ ചാണ്ടി [NEWS] വിക്ടേഴ്സ് ചാനൽ നാട്ടാരറിഞ്ഞപ്പോൾ രാഷ്ട്രീയ തര്‍ക്കം മുറുകുന്നു; പിതൃത്വം ആർക്ക്? [NEWS]
''ഈ മഹാമാരിയുടെ ഘട്ടത്തിലും വരുംതലമുറയുടെ വിദ്യാഭ്യാസത്തിനു വേണ്ടി ആവിഷ്ക്കരിച്ചിരിക്കുന്ന ബദൽ സംവിധാനങ്ങളെയും അധ്യാപക സമൂഹത്തെയും അവഹേളിക്കുന്ന നടപടികൾ ഭൂഷണമല്ല. നമ്മുടെ കുട്ടികളും ഇതൊക്കെ കണ്ട് വളരുന്നവരാണെന്ന ബോധ്യവും ഏവർക്കുമുണ്ടാകണം.
കോവിഡ് വ്യാപനത്തെ തുടർന്ന് സ്‌കൂളുകളിലും മറ്റും ക്ലാസ്സുകൾ ആരംഭിക്കാൻ വൈകുന്നതിനാൽ ഓൺലൈൻ ക്ലാസ്സുകൾ വഴി പഠനം നടക്കുകയാണ്. ചില ചാനലിലും ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലും മറ്റും ക്ലാസ്സെടുക്കുന്ന അധ്യാപകരുടെ ചിത്രങ്ങളും വീഡിയോകളും ചില സാമൂഹ്യ വിരുദ്ധർ ദുരുപയോഗം ചെയ്ത് സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുന്നതായി സൈബർ വിംഗിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇത്തരക്കാർക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കുന്നതാണ്.''- കേരള പൊലീസ് ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ മുന്നറിയിപ്പ് നൽകി.