സോഷ്യല്‍ മീഡിയയിലെ പ്രധാന ചര്‍ച്ചകളിലൊന്ന് വിക്ടേഴ്‌സ് ചാനലിന്‍രെ പിതൃത്വ വിഷയമാണ്. വിക്ടേഴ്‌സ് വഴിയുളള കുട്ടികള്‍ക്കുള്ള ഓണ്‍ലൈന്‍ ക്ലാസുകള്‍ ശ്രദ്ധനേടിയതോടെയാണ് ഈ വിഷയവും സജീവമായത്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ചാനലിന്റെ പിതൃത്വ വാദം ഉന്നയിച്ചതോടെ, സംഭവം രാഷ്ട്രീയ വിഷയവുമായി. വിഎസ് അച്യുതാനന്ദനും മുഖ്യമന്ത്രി പിണറായി വിജയനും ഈ വാത്തിനെതിരെ രംഗത്തെത്തി. ഇതോടെ ഇടത്-വലത് കേന്ദ്രങ്ങളിലെ പ്രധാന ചര്‍ച്ച വിക്ടേഴ്‌സാണ്.
TRENDING:'വിക്ടേഴ്സ് ചാനല്‍ പ്രാവര്‍ത്തികമാക്കിയത് ഇടത് സർക്കാർ'; ഉമ്മൻ ചാണ്ടിയുടെ പ്രസ്താവനയ്ക്കെതിരെ വി.എസ് അച്യുതാനന്ദൻ[NEWS]'അന്ന് ഇടതുപക്ഷം വിക്ടേഴ്‌സ് ചാനലിനെ എതിർത്തു; ഇന്ന് സര്‍ക്കാരിന്റെ തുണ': ഉമ്മന്‍ ചാണ്ടി [NEWS]'വൈറസിനൊപ്പം ജീവിക്കാൻ നമ്മൾ പഠിക്കണം'; ഇപ്പോൾ സമ്പദ്‌വ്യവസ്ഥ തുറക്കുന്നതിൽ സർക്കാർ ശ്രദ്ധിക്കണം: പ്രമുഖ നിക്ഷേപകൻ രാകേഷ് ജുൻജുൻവാല [NEWS]
ഉമ്മന്‍ചാണ്ടിയുടെ വാദം
വിക്ടേഴ്സ് ചാനലിനുപിന്നില്‍ യുഡിഎഫ് സര്‍ക്കാരാണെന്നാണ് ഉമ്മന്‍ചാണ്ടിയുടെ വാദം.ചാനല്‍ ആരംഭിക്കാനുള്ളനീക്കത്തെ എതിര്‍ത്തവരാണ് അന്നത്തെ പ്രതിപക്ഷമെന്നും ഉമ്മന്‍ചാണ്ടി അവകാശപ്പെട്ടു.ഒരിക്കല്‍ എതിര്‍ത്ത പദ്ധതി ഇപ്പോള്‍ നേട്ടമായി ഉയര്‍ത്തികാട്ടുന്നതിലെ വിരോധാഭാസം ചര്‍ച്ചയാക്കാനാണ് ഉമ്മന്‍ചാണ്ടി ശ്രമിച്ചത്. മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടിയുടെ സാന്നിധ്യത്തില്‍ അന്ന് രാഷ്ട്രപതിയായിരുന്ന എപിജെ അബ്ദുള്‍കലാം ചാനല്‍ ഉദ്ഘാടനം ചെയ്യുന്ന ചിത്രമാണ് ഇതിന് തെളിവായി കോണ്‍ഗ്രസ് കേന്ദ്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചത്.
മറുപടിയുമായി വിഎസ്
ഉമ്മന്‍ചാണ്ടിയുടെ അവകാശവാദങ്ങള്‍ പൂര്‍ണ്ണമായി തള്ളിയാണ് മുന്‍ മുഖ്യമന്ത്രിയായ വിഎസ് അച്യുതാനന്ദന്‍ രംഗത്തുവന്നത്. ഇ.കെ നായനാര്‍ സര്‍ക്കാരാണ് ഐ ടി അറ്റ് സ്‌കൂള്‍ എന്ന ആശയത്തിനുപിന്നില്‍.സ്വകാര്യ കുത്തകള്‍ക്ക് വിദ്യാഭ്യാസരംഗം തീറെഴുതാന്‍ ശ്രമിച്ച യുഡിഎഫ് സര്‍ക്കാരിന് ശേഷം താന്‍ മുഖ്യമന്ത്രിയായപ്പോഴാണ് വിക്ടേഴ്‌സ് ചാനല്‍ യാഥാര്‍ത്ഥ്യമായതെന്നാണ് വിഎസ്സിന്റെ വാദം.ചാനല്‍ ഉദ്ഘാടനംചെയ്യുന്ന ചിത്രങ്ങളടക്കമാണ് വിഎസ് ,ഉമ്മന്‍ചാണ്ടിയുടെ വാദം തള്ളിയത്. പിന്നാലെ കോണ്‍ഗ്രസ് വാദങ്ങള്‍ തള്ളി മുഖ്യമന്ത്രി പിണറായി വിജയനും രംഗത്തെത്തി.
ആര്‍ക്കാണ് പിതൃത്വം
കുട്ടികള്‍ക്കുള്ള ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ വലിയ ശ്രദ്ധനേടിയതോടെയാണ് വിക്ടേഴ്‌സ് ചാനലും വാര്‍ത്തകളില്‍ നിറഞ്ഞത്. വിക്ടേഴ്‌സ് ചാനലിനെ ഈ രീതിയില്‍ വളര്‍ത്തികൊണ്ടുവരാന്‍ മാറി മാറി വന്ന ഇടത്-വലത് സര്‍ക്കാരുകള്‍ക്ക് പങ്കുണ്ടായിരുന്നുവെന്നതാണ് യാഥാര്‍ത്ഥ്യം. വിദ്യാഭ്യസ പരിപാടികള്‍ പ്രോല്‍സാഹിപ്പിക്കുന്നതിനായുള്ള ഐഎസ്ആര്‍ഒ യുടെ എഡ്യൂസാറ്റ് എന്ന ഉപഗ്രഹം വിക്ഷേപിച്ചതോടെയാണ് കേരളവും ഈ സാധ്യത പ്രയോജനപ്പെടുത്താന്‍ ആലോചിച്ചത്. നായനാര്‍ സര്‍ക്കാര്‍ തുടക്കമിട്ട ഐടി എറ്റ് സ്‌കൂള്‍ ആശയത്തിന് പിന്നാലെ ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോള്‍ വിക്ടേഴ്‌സ് ചാനലിന്റെ ഇന്റന്‍നെറ്റ് എഡിഷന്‍ ആരംഭിച്ചത്. എന്നാല്‍ ഉപഗ്രഹസാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തി ചാനലിന്റെ ഇപ്പോഴത്തെ രൂപം ഉദ്ഘാടനം ചെയ്തത് 2006 ലെ വിഎ സ് സര്‍ക്കാരാണ്. മാറി മാറി വന്ന ഇരു മുന്നണി സര്‍ക്കാരുകളും വിക്‌ടേഴ്‌സിനെ പിന്നോട്ട് തള്ളാതെ, പുതിയ സാധ്യതകള്‍ പ്രയോജനപ്പെടുത്തിയെന്നതാണ് വസ്തുത.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Corona virus, Ldf, Lockdown, Oomman chandy, School opening, Vs achuthanandan