യുവതിയെ കൊലപ്പെടുത്താൻ വൈശാഖൻ ദീർഘനേരം ആസൂത്രണം നടത്തിയതിന്റെ തെളിവുകൾ വർക്ക്ഷോപ്പിലെ മൂന്ന് മണിക്കൂർ നീളുന്ന സിസിടിവി ദൃശ്യങ്ങളിലുണ്ട്. ജ്യൂസിൽ മയക്കുമരുന്ന് കലർത്തി നൽകി ബോധരഹിതയാക്കിയ ശേഷം മർദ്ദിച്ചവശയാക്കിയാണ് കൊലപ്പെടുത്തിയത്. കൊല്ലപ്പെട്ട ശേഷം കെട്ടഴിച്ചു കിടത്തി രണ്ട് തവണയും, പിന്നീട് ഒരു തവണയും പീഡിപ്പിച്ചതായി ദൃശ്യങ്ങൾ വ്യക്തമാക്കുന്നു.
പത്ത് വർഷത്തോളമായി യുവതിയുമായി വൈശാഖൻ ബന്ധം പുലർത്തിയിരുന്നു. ഇതിനിടെ ഇയാൾക്ക് മറ്റൊരു പെൺകുട്ടിയുമായി ബന്ധമുണ്ടെന്ന വിവരം യുവതി അറിഞ്ഞു. വൈശാഖന്റെ ഈ സ്വഭാവം പുറത്തറിയിക്കുമെന്ന് യുവതി ഭീഷണിപ്പെടുത്തിയതോടെയാണ് കൊലപാതകം ആസൂത്രണം ചെയ്തത്.
advertisement
യുവതിയുടെ പിണക്കം മാറ്റി വീണ്ടും തന്റെ വരുതിയിലാക്കാൻ പണവും ജോലിയും നൽകി. തുടർന്നു ഫാഷൻ ഡിസൈനിങ് പഠനത്തിനു ചേർത്തെങ്കിലും യുവതി അകലം പാലിച്ചു. യുവതിയെ വശീകരിക്കാൻ ലക്ഷങ്ങൾ ചെലവഴിച്ച് ആഭിചാര ക്രിയകൾ ഉൾപ്പെടെ ചെയ്തെങ്കിലും അവർ എതിർത്തു. യുവതി വഴങ്ങാതെ വന്നപ്പോൾ നഗ്നചിത്രങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് വർക്ക്ഷോപ്പിലേക്ക് വിളിച്ചുവരുത്തിയത്.
തനിക്ക് എന്തെങ്കിലും സംഭവിച്ചാൽ അതിന് ഉത്തരവാദി വൈശാഖനായിരിക്കുമെന്ന് കൊല്ലപ്പെടുന്നതിന് മൂന്ന് മണിക്കൂർ മുൻപ് യുവതി ഡയറിയിൽ എഴുതിയിരുന്നു. "ഒരിക്കലും ഞാൻ ജീവനൊടുക്കില്ല. ഇത്തരം ഒരു ഗതികേട് മറ്റു പെൺകുട്ടികൾക്കും വരാൻ പാടില്ല" എന്ന് വ്യക്തമാക്കിയ കുറിപ്പിൽ സമയവും ഒപ്പും രേഖപ്പെടുത്തിയിരുന്നു. ഈ ഡയറി ബാഗിൽ വെച്ചാണ് യുവതി മോരിക്കരയിലെ വർക്ക്ഷോപ്പിലേക്ക് പുറപ്പെട്ടത്.
കഴിഞ്ഞ മാസം 21, 22 തീയതികളിൽ ഇരുവരും കല്ലായിലെ കൗൺസിലിംഗ് സെന്ററിൽ എത്തിയിരുന്നെങ്കിലും ഒത്തുതീർപ്പിലെത്തിയില്ല. വൈശാഖൻ തന്റെ ഭർത്താവല്ലെന്നും സുഹൃത്താണെന്നും യുവതി കൗൺസിലറോട് തുറന്നുപറഞ്ഞത് ഇയാളെ പ്രകോപിപ്പിച്ചു. തുടർന്നുണ്ടായ ഭീഷണികളെത്തുടർന്ന് ബന്ധം അവസാനിപ്പിക്കുകയാണെന്ന് യുവതി അറിയിച്ചു. ഇതിന്റെ വിവരങ്ങൾ അടങ്ങിയ ഡയറിക്കുറിപ്പിന്റെ ഫോട്ടോ 24-ാം തീയതി രാവിലെ യുവതി കൗൺസിലർക്ക് അയച്ചുനൽകിയിരുന്നു.
ഇന്റർനെറ്റിൽ സെർച്ച് ചെയ്ത് മനസ്സിലാക്കിയ ശേഷമാണ് യുവതിക്ക് നൽകാനുള്ള ഉറക്കഗുളികകൾ വൈശാഖൻ സംഘടിപ്പിച്ചത്. എലത്തൂർ പോലീസ് ഇൻസ്പെക്ടർ കെ.ആർ. രഞ്ജിത്തിന്റെ നേതൃത്വത്തിൽ നടത്തിയ വിശദമായ ചോദ്യം ചെയ്യലിലാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. പ്രതിയുടെ വീട്ടിൽ നിന്ന് കണ്ടെടുത്ത കമ്പ്യൂട്ടർ ഹാർഡ് ഡിസ്കിലെ ദൃശ്യങ്ങൾ വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് പോലീസ്.
യുവതിയുടെ മൃതദേഹവുമായി ആശുപത്രിയിലെത്തിയ വൈശാഖൻ അവിടെനിന്ന് രക്ഷപ്പെടാൻ ശ്രമിച്ചിരുന്നു. എന്നാൽ ഒപ്പമുണ്ടായിരുന്ന ഭാര്യയുടെ സംശയവും ഇടപെടലുമാണ് പോലീസിനെ വേഗത്തിൽ വിവരമറിയിക്കാൻ സഹായിച്ചത്. പ്രതി കടന്നുകളയാതിരിക്കാൻ ആശുപത്രി അധികൃതരും ജാഗ്രത കാട്ടി.
കേരളത്തിലെ പൊലീസ് ക്രൈം ഫയലുകളിൽ 25 വർഷത്തിനിടെ സ്ത്രീയെ കൊലപ്പെടുത്തിയ ശേഷം പീഡിപ്പിച്ച രണ്ടാമത്തെ സംഭവമാണു മോരിക്കരയിലേത്. ചങ്ങനാശ്ശേരി കുറുമ്പനാട് മൃതദേഹത്തെ പീഡിപ്പിച്ച സംഭവമാണ് 25 വർഷം മുൻപ് നടന്നത്. അന്വേഷണത്തിന്റെ ഭാഗമായി വർക്ക്ഷോപ്പ് പോലീസ് സീൽ ചെയ്തു.
