കുഞ്ഞിന്റെ മാതാവിന്റെ പരിചയക്കാരിയായ കടുങ്ങല്ലൂർ സ്വദേശിനിക്കാണ് കുഞ്ഞിനെ വിറ്റത്. കുഞ്ഞിനെ സ്വീകരിച്ചില്ലെങ്കിൽ കൊന്നുകളയുമെന്നാണ് കടുങ്ങല്ലൂർ സ്വദേശിനിയോട് മാതാപിതാക്കൾ പറഞ്ഞതെന്ന് പൊലീസ് വ്യക്തമാക്കുന്നു. അതേസമയം, കുഞ്ഞിനെ വിൽക്കുന്നതിന് പിന്നിൽ പണമിടപാടുകൾ നടന്നിട്ടില്ലെന്നും പൊലീസ് പറയുന്നു.
ഇതും വായിക്കുക: ഏഴ് മാസം ഗർഭിണിയായ ഭാര്യയെ വിവാഹം കഴിഞ്ഞിട്ട് എട്ടാം മാസം കുത്തിക്കൊലപ്പെടുത്തിയ ഭർത്താവ് പിടിയിൽ
ജൂലൈ 26നാണ് കളമശ്ശേരി മെഡിക്കൽ കോളേജിൽ ആലുവ സ്വദേശിയായ യുവതിയെ പ്രസവത്തിനായി പ്രവേശിപ്പിച്ചത്. ഇവർ വിവാഹിതയും രണ്ട് മക്കളുടെ അമ്മയുമാണ്. ഭർത്താവുമായി അകന്നുകഴിയുകയായിരുന്നു. ഇതിനിടെയാണ് പങ്കാളിയായ ജോൺ തോമസുമായി സൗഹൃദത്തിലാകുന്നത്. ഇയാളും വിവാഹിതനും മൂന്ന് മക്കളുടെ പിതാവുമാണ്. ഇയാളിൽ നിന്നും ഗർഭിണിയായ വിവരം വീട്ടുകാരിൽനിന്നടക്കം മറച്ചുവെക്കുകയായിരുന്നു.
advertisement
പ്രസവിച്ചശേഷം കുഞ്ഞിനെ ഉപേക്ഷിക്കാനായിരുന്നു തീരുമാനം. തുടർന്നാണ് മെഡിക്കൽ കോളേജിൽനിന്ന് ഡിസ്ചാർജ് ആയതിനുശേഷം കുഞ്ഞിനെ മറ്റൊരു സ്ത്രീക്ക് വിൽക്കാൻ തീരുമാനിച്ചത്. ഇക്കാര്യം യുവതിയുടെ മറ്റൊരു സുഹൃത്ത് പൊലീസിനെ അറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസ് നടത്തിയ പരിശോധനയിലാണ് പുലർച്ചെ മൂന്ന് മണിയോടെ യുവതിയും പങ്കാളിയും പിടിയിലാകുന്നത്.
ഇവരെ വിശദമായി ചോദ്യംചെയ്തതോടെയാണ് കുഞ്ഞിനെ വിറ്റ വിവരം പുറത്തറിയുന്നത്. സംഭവത്തിൽ കുഞ്ഞിനെ ഉപേക്ഷിക്കൽ, ജുവനൈൽ ജസ്റ്റിസ് ആക്ട് എന്നീ വകുപ്പുകൾ ചേർത്ത് കുഞ്ഞിന്റെ പിതാവിന്റേയും മാതാവിന്റേയും പേരിൽ കേസ് എടുത്തതായി പൊലീസ് അറിയിച്ചു.
കുഞ്ഞിന്റെ പിതാവിനെ പൊലീസ് റിമാൻഡ് ചെയ്തു. പ്രസവിച്ചതിന്റെ ശാരീരിക അസ്വസ്ഥതകൾ ഉള്ളതിനാൽ മാതാവിനെ മഹിളാമന്ദിരത്തിൽ പാർപ്പിച്ചിരിക്കുകയാണ്. കുഞ്ഞിനെ അടുത്ത ദിവസംതന്നെ സിഡബ്ല്യൂസിക്ക് കൈമാറും.