സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, അഭിഭാഷകര്‍, ഡോക്ടര്‍മാര്‍ തുടങ്ങിയവരെ മാത്രമല്ല, വിരമിച്ച പോലീസ് ഉദ്യോഗസ്ഥരെ വരെ ഹണിട്രാപില്‍ കുടുക്കുന്ന സംഘം യുപിയില്‍ സജീവമാണ്.
കഴിഞ്ഞ വര്‍ഷം 105-ല്‍ പരം ഹണിട്രാപ്പ് കേസുകളാണ് യുപിയില്‍ രജിസ്റ്റര്‍ ചെയ്തത്. അതില്‍ ആറ് ഇരകള്‍ തട്ടിപ്പുകാരോട് പൊരുതിനില്‍ക്കാന്‍ ശേഷിയില്ലാതെ ജീവനൊടുക്കി.
ഹണി ട്രാപ്പ് ശ്രമങ്ങളെ നേരിടാന്‍ സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ക്ക് ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ കാര്യങ്ങള്‍ ഉത്തര്‍പ്രദേശ് പോലീസ് സൈബര്‍ ക്രൈം യൂണിറ്റ് നല്‍കുന്നുണ്ട്. അത്തരത്തിലുള്ള സംഭവങ്ങള്‍ ഒഴിവാക്കാനും കൊള്ളയടിക്കുന്നവരെ അകറ്റി നിര്‍ത്താനും ബോധവല്‍ക്കരണം മാത്രമാണ് പ്രധാന പോംവഴിയെന്ന് യുപി പോലീസ് പറയുന്നു.
advertisement
ഹണി ട്രാപ്പിന്റെ അവസാന ഇരയായ ഡോ. ചൗഹാന്‍
സംസ്ഥാനത്ത് ഹണിട്രാപ്പില്‍ കുടുങ്ങി ജീവനൊടുക്കിയ അനേകം പേരില്‍ അവസാനത്തെയാളാണ് ആയുര്‍വേദ ഡോക്ടറായ ചൗഹാന്‍. വളരെ സന്തോഷകരമായ ജീവിതം നയിച്ചിരുന്ന ഒരാളായിരുന്നു ഡോ. ചൗഹാന്‍ എന്ന് അദ്ദേഹത്തിന്റെ അടുപ്പക്കാര്‍ പറയുന്നു.
”2022 ഒക്ടോബര്‍ 20-നാണ് പ്രിയ എന്നു പരിചയപ്പെടുത്തിയ ബി.എസ്.സി നഴ്‌സിങ് വിദ്യാര്‍ഥി അദ്ദേഹത്തെ ഫോണില്‍ വിളിക്കുന്നത്. പിന്നീട് പലതവണ ഫോണില്‍ വിളിച്ച പെണ്‍കുട്ടി അദ്ദേഹവുമായി കൂടുതല്‍ അടുത്ത സൗഹൃദം സ്ഥാപിച്ചു. 2022 ഒക്ടോബര്‍ 20-ന് പെണ്‍കുട്ടി ഡോക്ടറെ വിളിച്ചശേഷം രോഗിയായ തന്റെ അമ്മയെ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടു. തുടര്‍ന്ന് പെണ്‍കുട്ടിയുടെ വീട്ടിലെത്താമെന്ന് ഡോക്ടര്‍ സമ്മതിച്ചു അദ്ദേഹത്തിന്റെ വീട്ടില്‍ നിന്ന് വളരെ അകലെ ആയിരുന്നില്ല പെണ്‍കുട്ടിയുടെ വീട്. വീട്ടിലെത്തിയ ഡോക്ടറെ പെണ്‍കുട്ടി വശീകരിച്ചെടുത്തു. ഈ സമയം മുറിയിലേക്ക് കടന്നെത്തിയ രണ്ട് പേര്‍ ഡോക്ടറുടെ ചിത്രങ്ങളും വീഡിയോയുമെടുത്തു. തുടര്‍ന്ന് ഡോക്ടറെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ചു,” സുഭാഷ്‌നഗര്‍ പോലീസ് സ്‌റ്റേഷനിലെ മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.
ഡോ. ചൗഹാന്‍ കേസ് കൊടുത്തുവെങ്കിലും ഡോക്ടറുടെ ചിത്രങ്ങളും വീഡിയോകളും സമൂഹ മാധ്യമങ്ങളിൽ പങ്കിടുമെന്ന് ഭീഷണി മുഴക്കിയതോടെ അദ്ദേഹം അതീവ സമ്മര്‍ദത്തിലായി.
ഡോ. ചൗഹാന്റെ കേസ് രജിസ്റ്റര്‍ ചെയ്ത ശേഷം അന്വേഷണം നടത്തിയ പോലീസ് ഉദ്യോഗസ്ഥര്‍ ഹണിട്രാപ്പ് നടത്തുന്ന സ്ത്രീകളുടെ വലിയ സംഘത്തെ പിടികൂടി. സൈനിക ഉദ്യോഗസ്ഥന്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ എന്നിവരായിരുന്നു സംഘത്തിന്റെ ഇരകൾ.
ഡോ. ചൗഹാനെ ഭീഷണിപ്പെടുത്തിയ യുവതിയെ ജൂണില്‍ പോലീസ് അറസ്റ്റു ചെയ്തു. യുപിയിലെ ബദുവാന്‍ ജില്ലയില്‍ നിന്നുള്ള ഹിമാനി ശര്‍മയാണ് (22) ഇവരെന്ന് പോലീസ് പറഞ്ഞു. ഏഴ് പേരില്‍ നിന്നായി ഒന്‍പത് ലക്ഷത്തോളം രൂപ തട്ടിയെടുത്തതായി അന്വേഷണത്തിനിടെ ഇവര്‍ പോലീസിനോട് പറഞ്ഞു.
ഒരു വര്‍ഷത്തിനുള്ളില്‍ സംസ്ഥാനത്ത് ഹണിട്രാപ്പില്‍പ്പെട്ട ഏഴ് പേരാണ് ജീവനൊടുക്കിയത്. 105 കേസുകളാണ് യുപിയില്‍ ഇക്കാലയളവില്‍ രജിസ്റ്റര്‍ ചെയ്തത്.
സമൂഹ മാധ്യമങ്ങള്‍ ഉപയോഗിക്കുന്നവരെ ഉന്നമിട്ടാണ് ഹണിട്രാപ്പ് സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്ന് പോലീസ് പറയുന്നു. യുപി കൂടാതെ, രാജസ്ഥാന്‍, ഹരിയാന എന്നിവിടങ്ങളിലും ഹണിട്രാപ്പ് സംഘങ്ങള്‍ സജീവമാണ്.
മെസേജിങ് ആപ്പുകള്‍, ഡേറ്റിങ് ആപ്പുകള്‍, ഫെയ്‌സ്ബുക്ക്, ഇന്‍സ്റ്റഗ്രാം, മാട്രിമോണിയല്‍ സൈറ്റുകള്‍ എന്നിവ വഴിയാണ് ഹണിട്രാപ്പ് സംഘങ്ങള്‍ ആളുകളെ കുടുക്കുന്നതെന്ന് യുപി പോലീസിലെ സൈബര്‍ ക്രൈം വിഭാഗം സൂപ്രണ്ട് ത്രിവേണി സിങ് പറഞ്ഞു.
ഹണിട്രാപ്പില്‍ പെട്ടെന്ന് തോന്നിയാല്‍ ഉടന്‍ തന്നെ അടുത്തുള്ള പോലീസ് സ്‌റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്യണമെന്ന് പോലീസ് ആളുകളോട് ആവശ്യപ്പെടുന്നുണ്ട്. അല്ലെങ്കില്‍ 1930 എന്ന നമ്പറില്‍ വിളിക്കുകയോ www.cybercrime.gov.in. എന്ന വെബ്‌സൈറ്റില്‍ റിപ്പോര്‍ട്ടു ചെയ്യുകയോ ചെയ്യണമെന്ന് പൊലീസ് ആവശ്യപ്പെട്ടു.
സമൂഹ മാധ്യമങ്ങളിലൂടെയുള്ള ഓണ്‍ലൈന്‍ ഇടപെടലുകളില്‍ ജാഗ്രത പുലര്‍ത്തണമന്ന് ദേശീയ സൈബര്‍ സുരക്ഷാ വിദഗ്ധനായ ഡോ. രക്ഷിത് ടാന്‍ഡണ്‍ പറഞ്ഞു. ”അറിയില്ലാത്ത നമ്പറില്‍ നിന്നുള്ള വീഡിയോ കോളുകള്‍ ഒരിക്കലും എടുക്കരുത്. ചാറ്റിങ്ങിന്റെ സമയത്ത് അയച്ചു നല്‍കുന്ന ലിങ്കുകളില്‍ കയറരുത്. എല്ലാ സമൂഹ മാധ്യമ അക്കൗണ്ടുകളുടെയും പ്രൈവസി ‘ഒണ്‍ലി മി’ ആക്കുക,”അദ്ദേഹം പറഞ്ഞു.
