അവയവക്കച്ചവടത്തിന് ഇറാനിലേക്ക് മനുഷ്യക്കടത്ത് നടത്തുന്നത് കൊച്ചിയിലെ മെഡിക്കൽ ടൂറിസം സ്ഥാപനത്തിന്റെ മറവിലെന്ന് എൻഐഎ. കൊച്ചിയിലെ മെഡിക്കൽ ട്രീറ്റ്മെന്റ്–ടൂറിസം സ്ഥാപനമായ സ്റ്റെമ്മ ക്ലബ് വഴിയാണ് രാജ്യാന്തര റാക്കറ്റിന്റെ പണമിടപാടുകൾ നടന്നിരുന്നതെന്നും മനുഷ്യക്കടത്തിന് പിന്നിൽ കൂടുതൽ മലയാളികളുണ്ടെന്നും എൻഎഎ വ്യക്തമാക്കി.
advertisement
കേസിൽ നേരത്തെ അറസ്റ്റിലായ പ്രധാന പ്രതി പാലാരിവട്ടം സ്വദേശി മധു ജയകുമാറിനെ കസ്റ്റഡിയിൽ വാങ്ങുന്നതിന് പ്രത്യേക കോടതിയിൽ നൽകിയ അപേക്ഷയിലാണ് എൻഐഎ ഇക്കാര്യം വ്യക്തമാക്കിയത്. മധു ജയകുമാറിനെ ഈ മാസം 24 വരെ എൻഐഎ കസ്റ്റഡിയിൽ വിട്ടു. നിലവിൽ എൻഐഎ ഉദ്യോഗസ്ഥർ ഇയാളെ ചോദ്യം ചെയ്തുവരികയാണ്. ഇറാനിലെ ആശുപത്രികളുമായി സഹകരിച്ച് അവയവക്കടത്ത് പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നതായി ആരോപിക്കപ്പെടുന്ന മുഖ്യസൂത്രധാരനാണ് ഇയാൾ എന്ന് സംശയിക്കുന്നു.
മെഡിക്കൽ ടൂറിസം എന്ന പേരിൽ മധു ജയകുമാർ തുടങ്ങിയ സ്റ്റെമ്മ ക്ലബിനെ മനുഷ്യക്കടത്തിനും അവയവ കച്ചവടത്തിനുമുള്ള മറയായി ഉപയോഗിക്കുന്നുണ്ടെന്നാണ് എൻഐഎയുടെ നിഗമനം. സ്ഥാപനത്തിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തും. അവയവ കടത്തുവഴിയുള്ള പണം എത്തിയിരുന്നത് സ്റ്റെമ്മ ക്ലബിന്റെ പേരിലാണ്. ഓരോ ഇടപാടിനും 50 ലക്ഷം രൂപ വരെയാണ് ആവശ്യക്കാരിൽ നിന്ന് സംഘം ഈടാക്കുന്നത്. അവയവം ദാനം ചെയ്യുന്നവർക്ക് 6 ലക്ഷം രൂപയായിരുന്നു വാഗ്ദാനമെങ്കിലും മുഴുവൻ തുകയും പലർക്കും നൽകിയിരുന്നില്ല. കണാടക, ആന്ധ്രപ്രദേശ്, തെലങ്കാന എന്നിവിടങ്ങളിൽ നിന്നുള്ളവരായിരുന്നു അവയവദാതാക്കൾ.ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ളവരായിരുന്നു ആവശ്യക്കാരേറെയും.
2024 മെയ് മാസത്തിൽ ഇറാനിൽ നിന്ന് കുവൈറ്റ് വഴി എത്തിയ തൃശൂർ സ്വദേശിയെ കൊച്ചി വിമാനത്താവളത്തിൽ വെച്ച് ഇമിഗ്രേഷൻ ബ്യൂറോ പിടികൂടിയ സംഭവത്തോടെയാണ് അന്താരാഷ്ട്ര റാക്കറ്റിന്റെ പ്രവർത്തനം ആദ്യമായി പുറത്തുവന്നത്. എടമുട്ടം സ്വദേശി സാബിത്ത് നാസർ (30) ആയിരുന്നു അറസ്റ്റിലായത്. മനുഷ്യ അവയവ വ്യാപാരത്തിലും കടത്തിലും ഏർപ്പെട്ടിരിക്കുന്ന ഒരു അന്താരാഷ്ട്ര ശൃംഖലയുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്നതിന്റെ പേരിൽ എറണാകുളം റൂറൽ പോലീസിന് ഇയാളെ കൈമാറി അറസ്റ്റ് രേഖപ്പെടുത്തി.
പണം കൈപ്പറ്റി അവയവങ്ങൾ ദാനം ചെയ്യുന്നത് നിയമപരമാണെന്ന് ഇരകളെ ബോധ്യപ്പെടുത്തുകയും, 2019 ജനുവരി മുതൽ 2024 മെയ് വരെ വൃക്ക മാറ്റിവയ്ക്കലിനായി സാബിത്ത് ആളുകളെ വിദേശത്തേക്ക് കൊണ്ടുപോകുകയും ചെയ്തതായി റിപ്പോർട്ടുണ്ട്. ഇറാനിലെ ഒരു ആശുപത്രിയിൽ വൃക്ക മാറ്റിവയ്ക്കലിനായി ഇന്ത്യയിൽ നിന്ന് ഏകദേശം 20 പേരെ, കൂടുതലും ഉത്തരേന്ത്യയിൽ നിന്നുള്ളവരെ, ഇയാൾ ദാതാക്കളായും സ്വീകർത്താക്കളായും ഉൾപ്പെടുത്തിയതായി കരുതപ്പെടുന്നു. ഇതിനെത്തുടർന്ന്, എൻഐഎ അന്വേഷണം ഏറ്റെടുക്കുന്നതിന് മുമ്പ് എറണാകുളം റൂറൽ പോലീസ് ഒരു പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു.
2024 ഓഗസ്റ്റിൽ, കേസിൽ നാല് പ്രതികൾക്കെതിരെ എൻഐഎ കുറ്റപത്രം സമർപ്പിച്ചു. പ്രതികളിൽ മൂന്ന് പേരെ (സാബിത്ത്, സജിത് ശ്യാം, ബെല്ലംകൊണ്ട റാം പ്രസാദ്) ഇതിനകം അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ മധു ഒളിവിലായിരുന്നു. 2025 ഫെബ്രുവരിയിൽ, ഇറാനിൽ താമസിക്കുമ്പോൾ ഇയാൾക്കെതിരെ ഇന്റർപോൾ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
ഇവർ യുവാക്കളെ അവയവദാനം ചെയ്യാൻ പ്രലോഭിപ്പിച്ച് വിദേശത്തേക്ക് കടത്തുന്നതിൽ പങ്കാളികളാണെന്ന് എൻഐഎ പറഞ്ഞു. ഇന്ത്യയിലെ ദാതാക്കളെ അവർ തിരിച്ചറിഞ്ഞ്, ഏജന്റുമാർ വഴിയും സോഷ്യൽ മീഡിയ വഴിയും അവരെ ചൂഷണം ചെയ്തു കൊണ്ടുപോവുകയായിരുന്നു.
