രാത്രി യാത്രയെ ചൊല്ലി വഴക്കിട്ടു
എയ്ഞ്ചൽ സ്ഥിരമായി രാത്രി ഒറ്റയ്ക്കു പുറത്തു പോകുന്നതിനെ ചൊല്ലി വീട്ടിൽ തർക്കങ്ങൾ പതിവായിരുന്നു. നാട്ടുകാരിൽ ചിലർ എയ്ഞ്ചലിന്റെ രാത്രിയാത്ര ശരിയല്ലെന്ന രീതിയിൽ ജോസ്മോനോട് പറഞ്ഞിരുന്നു. ചൊവ്വാഴ്ച രാത്രി പുറത്തുപോയി വന്ന എയ്ഞ്ചലിനെ ജോസ്മോൻ ശകാരിച്ചു. ഇതു വാക്കുതർക്കത്തിലേക്കും കയ്യാങ്കളിയിലേക്കുമെത്തി. വഴക്കിനിടെ ഫ്രാൻസിസ് എയ്ഞ്ചലിന്റെ കഴുത്തിൽ ഞെരിച്ചു. തുടർന്ന് തോർത്തിട്ടു മുറുക്കി. ഫ്രാൻസിസിന്റെ പിതാവ് സേവ്യറും മാതാവ് സൂസിയും ഭാര്യ സിന്ധുവും സംഭവസമയത്ത് വീട്ടിലുണ്ടായിരുന്നു.
കഴുത്ത് ഞെരിച്ചത് വീട്ടുകാരുടെ മുന്നിൽവച്ച്
advertisement
വീട്ടുകാര്‍ക്ക് മുന്നില്‍ വെച്ചാണ് പ്രതി ജോസ്മോന്‍ മകള്‍ ജാസ്മിന്റെ കഴുത്ത് ഞെരിച്ചതെന്ന വിവരമാണ് പുറത്ത് വരുന്നത്. ജാസ്മിന്‍ അബോധാവസ്ഥയില്‍ ആയ ശേഷം ഇയാള്‍ വീട്ടുകാരോട് മാറാന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് കഴുത്തില്‍ തോര്‍ത്ത് കുരുക്കി മരണം ഉറപ്പാക്കുകയായിരുന്നു. എയ്ഞ്ചൽ മരിച്ചുവെന്ന് ഉറപ്പായതോടെ ഭയപ്പെട്ട കുടുംബം രാവിലെ വരെ വീടിനുള്ളിൽത്തന്നെ ഇരുന്നു. പുലർച്ചെ 6 മണിയോടെ എയ്ഞ്ചലിനെ മരിച്ച നിലയിൽ കണ്ടെത്തിയെന്നു പറഞ്ഞു ഇവർ കരഞ്ഞതോടെയാണ് അയൽവാസികൾ വിവരം അറിഞ്ഞതെന്നു പൊലീസ് പറയുന്നു. കരച്ചിൽ കേട്ടെത്തിയ അയൽവാസികളോട് മകൾ വിളിച്ചിട്ട് അനങ്ങുന്നില്ലെന്നാണ് കുടുംബം പറഞ്ഞത്. രാത്രി മണ്ണഞ്ചേരി പൊലീസ് ഇൻസ്പെക്ടർ ടോൾസൺ പി ജോസഫിന്റെ നേതൃത്വത്തിലുള്ള സംഘം വീട്ടിലെത്തി വീട്ടുകാരെ പ്രത്യേകം ചോദ്യം ചെയ്തു. ഫ്രാൻസിസിന്റെ ഭാര്യ സിന്ധുവിനെയും കേസിൽ പ്രതി ചേർത്തേക്കും.
മൃതദേഹം കട്ടിലിൽ കിടക്കുന്ന നിലയിൽ
പഞ്ചായത്തംഗം ഉൾപ്പെടെയുള്ളവർ വീട്ടിലെത്തുമ്പോൾ കട്ടിലിൽ കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. തുടർന്ന് ചെട്ടികാട് താലൂക്ക് ആശുപത്രിയിലേക്കു മാറ്റി. ആലപ്പുഴയിലെ സ്വകാര്യ ആശുപത്രിയിൽ ലാബ് ടെക്നിഷ്യനായ എയ്ഞ്ചൽ ഭർത്താവുമായി പിണങ്ങി 6 മാസമായി സ്വന്തം വീട്ടിലായിരുന്നു താമസം. രാത്രി സ്കൂട്ടറുമായി പുറത്തു പോകാറുള്ള എയ്ഞ്ചൽ ചൊവ്വാഴ്ച രാത്രി 9ന് പുറത്തു പോയി പത്തരയോടെയാണ് തിരിച്ചെത്തിയത്. പിടിവലിക്കിടെ എയ്ഞ്ചലിന്റെ കഴുത്തിനു കുത്തിപ്പിടിക്കുകയും തോർത്ത് ഉപയോഗിച്ച് മുറുക്കി കൊലപ്പെടുത്തുകയുമായിരുന്നു എന്നാണ് ജോസ്മോൻ പൊലീസിന് നൽകിയ മൊഴി.
മണ്ണഞ്ചേരി പൊലീസ് നടത്തിയ പരിശോധനയിൽ കഴുത്തിലെ പാട് ശ്രദ്ധയിൽപെട്ടതോടെയാണ് കൊലപാതകമാണെന്ന സംശയം തോന്നിയത്. തുടർന്നു ജോസ്മോനെ സ്റ്റേഷനിൽ വിളിച്ചു വരുത്തി ചോദ്യം ചെയ്തപ്പോൾ കുറ്റം സമ്മതിക്കുകയായിരുന്നു. പോസ്റ്റ്‌മാർട്ടത്തിനു ശേഷം ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇന്നു രാവിലെ 11ന് വീട്ടിലെത്തിക്കും. സംസ്കാരം 12ന് ഓമനപ്പുഴ സെന്റ് ഫ്രാൻസിസ് സേവ്യേഴ്സ് പള്ളിയിൽ. ഭർത്താവ്: പ്രഹിൻ (മനു).
