20 പ്രതികളുള്ള പീഡനക്കേസില്‍ അറസ്റ്റിലാകുന്ന രണ്ടാമത്തെ ഡി.വൈ.എഫ്.ഐ നേതാവാണ് ആഷിഖ്. പെരുനാട് ഡി.വൈ.എഫ്.ഐ മേഖലാ പ്രസിഡന്‍റ് ജോയല്‍ തോമസ് നേരത്തെ അറസ്റ്റിലായിരുന്നു. കണ്ണൂര്‍, കോട്ടയം, പത്തനംതിട്ട ജില്ലകളിൽ നിന്നുള്ള 12 പേർ കൂടി ഈ പീഡനക്കേസിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് പൊലീസ് പറയുന്നു. ഇവരെ പിടികൂടുന്നതിനുള്ള അന്വേഷണം ഊർജിതമാണെന്നും പൊലീസ് അറിയിച്ചു.
കെഎസ്ഇബി ജീവനക്കാരൻ മുഹമ്മദ് റാഫി, സജാദ്, പ്രായപൂർത്തിയാകാത്ത ഒരാൾ എന്നിവരാണ് ഈ കേസിൽ ആദ്യം അറസ്റ്റിലായത്. ഇവരെ ചോദ്യം ചെയ്തതിൽനിന്നാണ് മറ്റ് പ്രതികളെ കുറിച്ചുള്ള വിവരം പൊലീസിന് ലഭിച്ചത്. പ്ലസ് വൺ വിദ്യാർഥിനിയെ പീഡിപ്പിക്കുകയും നഗ്ന ചിത്രങ്ങൾ പ്രചരിപ്പിക്കുകയും ചെയ്തതിനാണ് 20 പേർക്കെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്.
advertisement
Also Read- പ്ലസ് വൺ വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ KSEB ജീവനക്കാരൻ ഉൾപ്പടെ മൂന്ന് പേർ അറസ്റ്റിൽ
ഇൻസ്റ്റഗ്രാമിലൂടെ പെൺകുട്ടിയെ പരിചയപ്പെട്ട യുവാവ് നഗ്നചിത്രങ്ങൾ കൈക്കലാക്കുകയും അത് സുഹൃത്തുക്കൾക്ക് അയച്ചുകൊടുക്കുകയുമായിരുന്നു. ചിത്രങ്ങൾ കിട്ടിയവർ കുട്ടിയുമായി ഇൻസ്റ്റഗ്രാമിലൂടെ സൗഹൃദം സ്ഥാപിക്കുകയും പലയിടങ്ങളിൽ കൊണ്ടുപോയി പീഡനത്തിനിരയാക്കുകയും ചെയ്തുവെന്നാണ് അന്വേഷണത്തിൽ വ്യക്തമായത്.
സ്കൂളിൽ പോകാൻ പെൺകുട്ടി വിസമ്മതിച്ചതിന് പിന്നാലെ കൗൺസിലിംഗിന് വിധേയമാക്കിയിരുന്നു. തുടർന്നാണ് പീഡന വിവരം പുറത്തറിഞ്ഞത്. ചൈൽഡ് വെൽഫെയർ കമ്മിറ്റിയിൽ നിന്നുള്ള വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.