മറ്റു വിദ്യാർത്ഥികൾക്ക് തൊട്ടുപിന്നാലെ നടക്കുകയായിരുന്ന അശ്വനിയെ ഇരുട്ടിന്റെ മറവിൽ എത്തിയ ആൾ തലയ്ക്ക് അടിച്ചു വീഴ്ത്തുകയായിരുന്നു. അശ്വനിയുടെ നിലവിളി കേട്ട് സഹപാഠികൾ ഓടിയെത്തുമ്പോൾ തലയിൽ നിന്നും രക്തം വാർന്ന് അബോധാവസ്ഥയിലായിരുന്നു. ഉടൻ തന്നെ വാളയാറിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി കോയമ്പത്തൂരിലെ ആശുപത്രിയിലേക്കും മാറ്റി. അശ്വനിയുടെ തലയോട്ടിക്ക് സാരമായ പരിക്കുണ്ടെങ്കിലും നിലവിൽ അപകടനില തരണം ചെയ്തതായി ഐഐടി അധികൃതർ അറിയിച്ചു.
പാലക്കാട് ജില്ലാ പോലീസ് മേധാവി അജിത് കുമാറിന്റെ നേതൃത്വത്തിൽ ക്യാമ്പസിൽ പരിശോധന നടത്തി. ആക്രമണം നടന്ന സ്ഥലത്ത് സിസിടിവി ക്യാമറകൾ ഇല്ലാത്തത് അന്വേഷണത്തിന് വെല്ലുവിളിയാകുന്നുണ്ട്. ക്യാമ്പസിലെ നിർമ്മാണ ജോലികൾക്കായി എത്തിയ അതിഥി തൊഴിലാളികളെ കേന്ദ്രീകരിച്ചും പോലീസ് അന്വേഷണം നടത്തുന്നുണ്ട്. ആരാണ് ആക്രമിച്ചതെന്നോ കാരണമെന്തെന്നോ തനിക്കറിയില്ലെന്നാണ് അശ്വനി പോലീസിന് നൽകിയ പ്രാഥമിക മൊഴി.
advertisement
ക്യാമ്പസിനുള്ളിലെ സുരക്ഷാ വീഴ്ചയിൽ പ്രതിഷേധിച്ച് ഇരുനൂറോളം വിദ്യാർത്ഥികൾ ഐഐടിയിൽ അണിനിരന്നു. ഈ അധ്യയന വർഷം മാത്രം ക്യാമ്പസിനുള്ളിൽ നടക്കുന്ന നാലാമത്തെ അനിഷ്ട സംഭവമാണിതെന്ന് വിദ്യാർത്ഥികൾ ആരോപിച്ചു. പ്രതിഷേധത്തെത്തുടർന്ന് ക്യാമ്പസിൽ കൂടുതൽ സിസിടിവി ക്യാമറകൾ സ്ഥാപിക്കാനും സുരക്ഷ ശക്തമാക്കാനും അധികൃതർ തീരുമാനിച്ചു.
