ലാലാ ലജ്പത് റായ് മാര്‍ഗിലെ ഡിഫന്‍സ് കോളനി ഫ്ളൈ ഓവറില്‍ വച്ച് കവര്‍ച്ച നടന്നതായി പരാതിക്കാർ ലാജ്പത് നഗര്‍ പോലീസ് സ്റ്റേഷനിലെ കണ്‍ട്രോള്‍ റൂമിലേക്ക് വിളിച്ച് അറിയിക്കുകയായിരുന്നു. വിവരം അറിഞ്ഞ് സംഭവസ്ഥലത്തെത്തിയ പോലീസ് ഉദ്യോഗസ്ഥര്‍ ഫോണ്‍ വിളിച്ച അനിത് കുമാര്‍ യാദവ്, ഛത്താര്‍ സിംഗ് എന്നിവരിൽ നിന്ന് സംഭവത്തെക്കുറിച്ച് കൂടുതല്‍ ചോദിച്ചറിഞ്ഞു.
റെഡിമെയ്ഡ് വസ്ത്ര വിപണിയിലെ വ്യാപാരികളില്‍ നിന്ന് പണം വാങ്ങാനാണ് അനിത് കുമാര്‍ യാദവ്, ഛത്താര്‍ സിംഗ് എന്നിവര്‍ ലജ്പത് നഗര്‍-IVല്‍ എത്തിയത്. വിവിധ കടയുടമകളില്‍ നിന്നായി 38 ലക്ഷം രൂപ ഇവര്‍ പിരിച്ചെടുത്തിരുന്നു. ഒരു തുണി സഞ്ചിയിലാക്കി പോളിത്തീന്‍ ബാഗില്‍ പൊതിഞ്ഞാണ് പണം സൂക്ഷിച്ചിരുന്നതെന്ന് ഡിസിപി പറഞ്ഞു.
advertisement
തുടര്‍ന്ന് ഇവര്‍ ചാന്ദ്നി ചൗക്കിലേക്ക് പോകുന്നതിനായി ഒരു ഓട്ടോറിക്ഷ പിടിക്കുകയായിരുന്നു. ലാലാ ലജ്പത് റായ് മാര്‍ഗിലെ ഡിഫന്‍സ് കോളനി ഫ്ളൈ ഓവറില്‍ ഓട്ടോറിക്ഷ എത്തിയപ്പോള്‍ രണ്ട് മോട്ടോര്‍ സൈക്കിളുകളിലായി വന്ന നാലുപേര്‍ പണം തട്ടിയെടുക്കാന്‍ ശ്രമിക്കുകയായിരുന്നു.
പ്രതികള്‍ ബാഗ് തട്ടിയെടുക്കാന്‍ ശ്രമിച്ചെങ്കിലും ഇവര്‍ അതിനെ ശക്തമായി പ്രതിരോധിച്ചു. ഇതേതുടര്‍ന്ന് അക്രമികള്‍ ഇവരുടെ കണ്ണില്‍ മുളകുപൊടി എറിയുകയും ബാഗുമായി രക്ഷപ്പെടുകയുമായിരുന്നുവെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
സംഭവത്തില്‍ ഇന്ത്യന്‍ പീനല്‍ കോഡിലെ വകുപ്പുകള്‍ പ്രകാരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അമര്‍ കോളനിയിലെ സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചു. 450 ഓളം ക്യാമറകള്‍ വിശകലനം ചെയ്തതിന് ശേഷമാണ് പ്രതികള്‍ എത്തിപ്പെട്ടതെന്ന് സംശയിക്കുന്ന വഴി കണ്ടെത്തിയത്. സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് സംശയാസ്പദമായ രീതിയില്‍ നാല് പേരെ തിരിച്ചറിയുകയും ചെയ്താതായി മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.
ഇതുകൂടാതെ, റിംഗ് റോഡിലും ലാലാ ലജ്പത് റായ് മാര്‍ഗിലും വിവിധ സ്ഥലങ്ങളില്‍ സ്ഥാപിച്ച സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്ന് രണ്ട് മോട്ടോര്‍ സൈക്കിളുകളിലായി നാല് പ്രതികള്‍ എത്തിയിരുന്നതായി കണ്ടെത്തി. ആയിരക്കണക്കിന് ഫോണ്‍ നമ്പറുകള്‍ പരിശോധിച്ചതിന് ശേഷമാണ് പ്രതികളുടേതെന്ന് സംശയം തോന്നിയ നമ്പര്‍ കണ്ടെത്തിയത്.
Also Read-എഴുപത്തഞ്ചുകാരിയെ പതിനാലുകാരൻ ക്രൂരമായി ബലാത്സംഗം ചെയ്തു; ഇടുക്കിയിൽ വയോധിക അവശനിലയിൽ
ഈ നമ്പറുകളുടെ കോള്‍ ഡീറ്റെയില്‍സും സിസിടിവി ദൃശ്യങ്ങളും പരിശോധിച്ച ശേഷമാണ് പ്രതികളെ തിരിച്ചറിഞ്ഞത്. അന്വേഷണത്തില്‍ ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹറിലെ ഖാന്‍പൂര്‍ ഗ്രാമത്തിലാണ് ഈ നമ്പറിന്റെ ലൊക്കേഷനെന്ന് കണ്ടെത്തുകയായിരുന്നു. എന്നാല്‍ പോലീസ് സംഘം സ്ഥലത്തെത്തിയെങ്കിലും ഇവരെ കണ്ടെത്താനായില്ല.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ വൈകിട്ടോടെ ഡല്‍ഹിയിലെ ശ്രീനിവാസ്പുരിയിലെ ടവറിന് കീഴിലാണ് മൊബൈല്‍ ഫോണുകളെന്ന് കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തില്‍ മറ്റൊരു അന്വേഷണ സംഘം ഉടന്‍ തന്നെ സ്ഥലത്തെത്തുകയും രണ്ട് പ്രതികളെ ഡല്‍ഹിയിലെ ശ്രീനിവാസ്പുരിയിലെ ഒളിത്താവളത്തില്‍ നിന്ന് പിടികൂടുകയും ചെയ്തു.
ഹരിയാനയിലെ പാനിപ്പത്തിലെ ഒരു ഹോട്ടലില്‍ നിന്ന് മറ്റൊരു പ്രതിയായ ആസിഫിനെയും ഒരു വനിതാ സുഹൃത്തിനെയും അന്വേഷണ സംഘം പിടികൂടി. അറസ്റ്റില്‍ നിന്ന് രക്ഷപ്പെടാന്‍ മണാലിയിലേക്ക് പോകാനുള്ള ശ്രമത്തിലായിരുന്നു പ്രതി.
