തൃശൂർ: മദ്യപിച്ച് കാറോട്ട മത്സരം നടത്തി അപകടം സൃഷ്ടിച്ച ഥാർ ഡ്രൈവറെ അറസ്റ്റ് ചെയ്തു. അയന്തോള്‍ സ്വദേശി ഷെറിനെയാണ് അറസ്റ്റ് ചെയ്തത്. മദ്യപിച്ച് വാഹനം ഓടിച്ചതിനും മനപൂർവ്വമായ നരഹത്യക്കുമാണ് കേസെടുത്തത്. ഡ്രൈവർ മദ്യപിച്ചിരുന്നതായി വൈദ്യപരിശോധനയിൽ തെളിഞ്ഞിരുന്നു.
ഇന്നലെ രാത്രി പത്തുമണിയ്ക്കായിരുന്നു അപകടം. മത്സരയോട്ടത്തിനിടെ കാറുകളിലൊന്ന് ടാക്സിയിൽ ഇടിക്കുകയായിരുന്നു. ടാക്സി യാത്രക്കാരനായ പാടൂക്കാട് സ്വദേശി രവിശങ്കറാണ് മരിച്ചത്.
ഗുരുവായൂർ സന്ദർശനത്തിന് ശേഷം തിരികെ വരുമ്പോഴാണ് അപകടമുണ്ടായത്. പോട്ടൂരിൽ വെച്ച് മഹിന്ദ്ര ഥാറും ബിഎംഡബ്ല്യൂ കാറും തമ്മിലുള്ള മത്സരയോട്ടത്തിനിടെയാണ് ഥാർ ടാക്സിയിലേക്ക് ഇടിച്ച് കയറിയത്. മരിച്ചയാളുടെ ഭാര്യ, മകൾ, ടാക്സി ഡ്രൈവർ എന്നിവരുൾപ്പെടെ 4 പേർക്കാണ് ഗുരുതരമായി പരുക്കേറ്റത്.
Also Read-Accident | തൃശൂരിൽ ആംബുലൻസ് KSRTC ബസിലിടിച്ചു; ഒരുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു
ബിഎംഡബ്ല്യൂ കാർ നിർത്താതെ പോയി. ഥാറിൽ ഷെറിനൊപ്പമുണ്ടായിരുന്ന മറ്റ് രണ്ട് പേർ അപകടം നടന്നയുടനെ ഓടി രക്ഷപ്പെട്ടു. രവിശങ്കറിന്‍റെ ഭാര്യ മായ, മകൾ വിദ്യ, ചെറുമകൾ ഗായത്രി, ടാക്സി ഡ്രൈവർ രാജൻ എന്നിവര്‍ ചികിത്സയിൽ തുടരുകയാണ്. ഇവര്‍ അപകടനില തരണം ചെയ്തതായി ഡോക്ടർമാർ അറിയിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.