കൊടുവള്ളി നാട്ടുകാലിങ്ങൽ സ്വദേശികളായ റിയാസ് , മുഹമ്മദ് ബഷീർ , മുഹമ്മദ് ഹാഫിസ് , മുഹമ്മദ് ഫാസിൽ , ഷംസുദ്ദീൻ എന്നിവരെ കൊണ്ടോട്ടി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം അറസ്റ്റിലായ സുഫിയാൻ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണമാണ് ഇവരിലേക്ക് എത്തിയത്. സംഭവ ദിവസം ഇവരും കരിപ്പൂരിൽ വന്നിരുന്നു. വിമാനത്താവളത്തിന് ഉള്ളിലായിരുന്നു ഇവർ ഉണ്ടായിരുന്നത്. സംഘത്തലവനായ റിയാസിന് സുഫിയാനുമായും വിദേശത്തുനിന്നു സ്വർണം കടത്തുന്നവരുമായും നേരിട്ട് ബന്ധമുണ്ടെന്നാണ് പോലീസ് പറയുന്നത്. ചെർപ്പുളശ്ശേരി സംഘം വന്നതുപോലെ പോലെ കള്ളക്കടത്ത് സ്വർണത്തിന് സുരക്ഷയൊരുക്കാനാണ് ഇവരും കരിപ്പൂരിൽ വന്നതെങ്കിലും സുഫിയാന്റെ നിർദേശപ്രകാരമല്ല ഇവർ കരിപ്പൂരിൽ എത്തിയത് എന്നാണ് വിവരം. ഇവർക്കും ഗൾഫിൽ നിന്നും നേരിട്ടാണ് നിർദേശങ്ങൾ ലഭിച്ചിരുന്നത്. സംഘത്തിലെ മൂന്ന് പേരെ കൂടി പിടികൂടാൻ ഉണ്ട്. പ്രതികളെ താമരശ്ശേരിയിൽ നിന്നാണ് കസ്റ്റഡിയിലെടുത്തത്. വെള്ളിയാഴ്ച വൈകിട്ട് അറസ്റ്റ് രേഖപ്പെടുത്തിയ പ്രതികളെ കോടതിയിൽ ഹാജരാക്കും. കവർച്ചക്ക് വേണ്ടിയുള്ള ആസൂത്രണം, ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിട്ടുള്ളത്.
advertisement
കേസിൽ ഇതുവരെ 16 പേരാണ് അറസ്റ്റിൽ ആയിട്ടുള്ളത്. ഇവരടക്കം അന്നേ ദിവസം നാല് സംഘങ്ങളായിരുന്നു കരിപ്പൂർ വിമാനത്താവളത്തിൽ എത്തിയിട്ടുണ്ടായിരുന്നത്. സുഫിയാന്റെ നേതൃത്വത്തിൽ കൊടുവള്ളിയിൽ നിന്നും ഒന്നാമത്തെ സംഘം, സൂഫിയാൻ നിർദേശിച്ചത് പ്രകാരം തന്നെ ചെർപ്പുളശ്ശേരിയിൽ നിന്നും എത്തിയ 15 പേർ, സ്വർണം കൊണ്ടുപോകാൻ കണ്ണൂരിൽ നിന്നും എത്തിയ അർജുൻ ആയങ്കിയും സംഘവും, നാലാമതായി ഇപ്പോൾ അറസ്റ്റിൽ ആയിരിക്കുന്ന റിയാസും സംഘവും. സുഫിയാന്റെ സംഘത്തിലെ കൂടുതൽ പേർക്കായി അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
കരിപ്പൂർ സ്വർണ്ണക്കവർച്ച ആസൂത്രണ കേസിൽ കൊടുവള്ളി സ്വദേശി സുഫിയാൻ്റെ നിർണായക മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ അന്വേഷണം. ഗൾഫിൽ നിന്നും ലഭിക്കുന്ന നിർദേശങ്ങൾ അനുസരിച്ചാണ് പ്രവർത്തിക്കുന്നതെന്ന് സുഫിയാൻ അന്വേഷണ സംഘത്തോട് പറഞ്ഞിരുന്നു. കൂടുതൽ ആളുകളെ കരിപ്പൂരിലേക്ക് കൊണ്ടുവന്നത് കണ്ണൂർ സംഘത്തെ ഭയപ്പെടുത്തുക എന്ന ഉദ്ദേശത്തോടെ ആയിരുന്നെന്നും സുഫിയാൻ അന്വേഷണ സംഘത്തോട് വെളിപ്പെടുത്തി.
അതേസമയം കരിപ്പൂർ സ്വർണക്കവർച്ച ആസൂത്രണ കേസിൽ റിമാൻഡിലായ കൊടുവള്ളി സംഘാംഗങ്ങൾ കരിപ്പൂരിൽ നിന്നും യാത്രക്കാരനെ തട്ടിക്കൊണ്ടു പോയി മർദിച്ച് കവർച്ച ചെയ്തു എന്ന പരാതിയും പോലീസിന് ലഭിച്ചിട്ടുണ്ട്. കൊടുവള്ളി സ്വദേശി ഫിജാസ് , മഞ്ചേരി സ്വദേശി ശിഹാബ് എന്നിവർക്ക് പുറമെ രണ്ട് പേരും കൂടി ചേർന്നാണ് കവർച്ച നടത്തിയതെന്നാണ് പാലക്കാട് സ്വദേശി മുഹമ്മദ് പൊലീസിന് നൽകിയ പരാതിയിൽ പറയുന്നത്.
Summary
Kerala Police arrests five from the Kodually gang in the Karippur Gold robbery conspiracy case