കഴിഞ്ഞ നവംബർ 6-ന് രാജ്യാന്തര ചലച്ചിത്ര മേളയുടെ മുന്നോടിയായുള്ള ഡോക്യുമെന്ററി സ്ക്രീനിംഗിനായി തിരുവനന്തപുരത്തെത്തിയപ്പോഴാണ് അതിക്രമം നടന്നതെന്ന് പരാതിയിൽ പറയുന്നു. ഹോട്ടൽ മുറിയിൽ വെച്ച് പ്രതി തന്നെ കടന്നുപിടിക്കുകയും ലൈംഗികമായി അപമാനിക്കുകയും ചെയ്തതായി ഡോക്യുമെന്ററി സംവിധായികയായ പരാതിക്കാരി മൊഴി നൽകിയിരുന്നു. പോലീസിനു പുറമെ മജിസ്‌ട്രേറ്റിന് മുന്നിലും പരാതിക്കാരി തന്റെ രഹസ്യമൊഴിയിൽ അതിക്രമം വിവരിച്ചിട്ടുണ്ട്.
കേസിൽ പ്രതിക്കെതിരെ നിർണ്ണായകമായ തെളിവുകൾ പോലീസിന് ലഭിച്ചിട്ടുണ്ട്. സംഭവത്തിന് പിന്നാലെ അതിക്രമ വിവരം പരാതിക്കാരി ചലച്ചിത്ര രംഗത്തുള്ള ആറ് സുഹൃത്തുക്കളോട് പങ്കുവെച്ചിരുന്നു. ഇവരുടെ മൊഴികൾ പോലീസ് കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ, കുറ്റകൃത്യം നടന്നതായി പറയുന്ന സമയത്ത് പി.ടി. കുഞ്ഞുമുഹമ്മദ് താമസിച്ചിരുന്ന മുറിയുടെ സമീപത്ത് നിന്ന് പരാതിക്കാരി പരിഭ്രമിച്ച് തിടുക്കത്തിൽ നടന്നുപോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പോലീസിന് ലഭിച്ചു. സ്ത്രീത്വത്തെ അപമാനിക്കൽ, ലൈംഗിക അതിക്രമം എന്നീ കുറ്റങ്ങളാണ് പ്രതിക്കെതിരെ കന്റോൺമെന്റ് പോലീസ് ചുമത്തിയിരിക്കുന്നത്.
advertisement
