സ്കൂൾ അവധിക്കാലം ലക്ഷ്യമിട്ടാണ് ബംഗളൂരുവിൽ നിന്നും ലഹരിമരുന്ന് എത്തിച്ചതെന്ന് പ്രതികൾ പോലീസിനോട് സമ്മതിച്ചു. രാമനാട്ടുകരയിലെ ലോഡ്ജിൽ മുറിയെടുത്ത് എംഡിഎംഎ ചെറിയ പാക്കറ്റുകളിലാക്കി ഫറോക്ക്, രാമനാട്ടുകര, കടലുണ്ടി മേഖലകളിലെ യുവാക്കൾക്കും വിദ്യാർഥികൾക്കും ഇടയിലാണ് ഇവർ വിൽപന നടത്തിയിരുന്നത്. കുറച്ചു ദിവസങ്ങളായി ഡാൻസാഫ് സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു ഇവർ. പിടിയിലായവരിൽ ഷാഹിദ് ഹുസൈനും അബു താഹിറും സ്ഥിരം ലഹരി വിൽപനക്കാരാണ്. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ 155 ഗ്രാം എംഡിഎംഎയുമായി രാമനാട്ടുകരയിൽ വച്ച് ഇവർ പോലീസിന്റെ പിടിയിലായിരുന്നു. ഈ കേസിൽ ആറുമാസം ജയിൽവാസം അനുഭവിച്ച് ജാമ്യത്തിലിറങ്ങിയ ശേഷമാണ് വീണ്ടും ലഹരി കടത്തിൽ കുടുങ്ങുന്നത്.
advertisement
പ്രതികളുടെ ബാങ്ക് അക്കൗണ്ടുകളും ഫോണുകളും പോലീസ് വിശദമായി പരിശോധിച്ചു വരികയാണ്. ഇവരിൽ നിന്ന് മറ്റ് ലഹരി വിൽപനക്കാരെക്കുറിച്ചുള്ള നിർണ്ണായക വിവരങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ ഫറോക്ക് പോലീസ് കൂടുതൽ നിരീക്ഷണങ്ങൾ ആരംഭിച്ചു. ഫറോക്ക് എസ്ഐ സാജിനി, സിറ്റി ഡാൻസാഫ് അംഗങ്ങൾ എന്നിവരടങ്ങുന്ന സംഘമാണ് അന്വേഷണത്തിന് നേതൃത്വം നൽകുന്നത്.
