കോടതി വിധിയില്‍ ആശ്വാസകരമാണെന്ന് ശുക്ലയുടെ കുടുംബം പറഞ്ഞു. വിധിയില്‍ പ്രതികരിച്ച് രമേഷിന്റെ ഭാര്യ മീനാ ദേവിയും രംഗത്തെത്തി. കുടുംബത്തിന്റെ 7 വര്‍ഷം നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ് പ്രതികള്‍ക്ക് വധശിക്ഷ ലഭിച്ചത്.
ഇനി തനിക്ക് സമാധാനമായി കണ്ണടയ്ക്കാം എന്നായിരുന്നു വിധിയ്ക്ക് പിന്നാലെ മീനാ ദേവി പ്രതികരിച്ചത്.
അതേസമയം അമുസ്ലീങ്ങള്‍ക്കിടയില്‍ ഭീതി പടര്‍ത്തുക എന്ന ലക്ഷ്യമാണ് കൊലയ്ക്ക് പിന്നിലെന്ന് എന്‍ഐഎ കോടതി നിരീക്ഷിച്ചു.
advertisement
2016 ഒക്ടോബറിലാണ് സംഭവം നടന്നത്. കാൺപൂരിലെ ചക്കേരി പോലീസ് സ്റ്റേഷന്‍ പരിധിയിലുള്ള ജജ്മൗ ചൗക്കിന് സമീപമാണ് കൊലപാതകം നടന്നത്. സ്വാമി ആത്മപ്രകാശ് ബംചാരി ജൂനിയര്‍ ഹൈസ്‌കൂളിലെ ഹിന്ദി- സംസ്‌കൃതാധ്യാപകനായിരുന്നു കൊല്ലപ്പെട്ട രമേശ് ബാബു. ഇദ്ദേഹം സൈക്കിളില്‍ വീട്ടിലേക്ക് മടങ്ങും വഴിയാണ് കൊല്ലപ്പെട്ടത്.
” ഞാന്‍ കോളേജിലായിരുന്ന സമയത്തായിരുന്നു സംഭവം. അമ്മ അപ്പോള്‍ തന്നെ എന്നെ വിളിച്ച് കാര്യം പറഞ്ഞു. ഞങ്ങള്‍ ആകെ തകര്‍ന്നുപോയ സമയമായിരുന്നു അത്. ബാബ ഇനിയില്ല. അദ്ദേഹം മരിച്ചു എന്നാണ് അമ്മ പറഞ്ഞത്,” സംഭവത്തെ ഓര്‍ത്തെടുത്ത് രമേശിന്റെ മകന്‍ അക്ഷയ് ശുക്ല പറഞ്ഞു.
” എന്താണ് കൊലപാതകത്തിന് പിന്നിലെന്ന് ഞങ്ങള്‍ പോലീസിനോട് ചോദിച്ചുകൊണ്ടിരുന്നു. അവര്‍ക്കും കൃത്യമായി അറിയില്ലായിരുന്നു. ഒരു സാധാരണ അധ്യാപകനായ എന്റെ അച്ഛനെ എന്തിനാണ് കൊന്നത് എന്ന് എത്ര ആലോചിച്ചിട്ടും എനിക്ക് മനസിലായില്ല,” അക്ഷയ് പറഞ്ഞു.
ഏഴ് മാസങ്ങള്‍ക്ക് ശേഷമാണ് പ്രതികളെ പിടികൂടിയത്. രമേശ് ബാബുവിനെ കൊന്നത് തങ്ങളാണെന്ന് പ്രതികള്‍ കുറ്റസമ്മതം നടത്തുകയും ചെയ്തു. തിലകവും, ചരടും ധരിച്ചതുകൊണ്ടാണ് അദ്ദേഹത്തെ കൊന്നതെന്നായിരുന്നു പ്രതികളുടെ കുറ്റസമ്മതം.
” മതപരമായ കാരണങ്ങളാണ് രമേശ് ബാബുവിന്റെ കൊലപാതകത്തിലേക്ക് നയിച്ചത്. ഐഎസ്‌ഐഎസ് ആശയങ്ങളോട് അടുപ്പമുള്ളവരാണ് പ്രതികള്‍. രമേശിന്റെ നെറ്റിയിലെ ചന്ദനവും കൈയ്യിലെ ചരടും കണ്ടാണ് അദ്ദേഹത്തെ കൊന്നതെന്ന് പ്രതികള്‍ സമ്മതിച്ചിരുന്നു,” എന്‍ഐഎ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ കൗശല്‍ കിഷോര്‍ ശര്‍മ്മ പറഞ്ഞു.
കേസിലെ മൂന്നാം പ്രതിയായിരുന്ന മുഹമ്മദ് സൈഫുള്ള 2017 മാര്‍ച്ച് 7 ന് യുപി ഭീകരവിരുദ്ധ സ്‌ക്വാഡുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു.
കൂടാതെ പ്രതികള്‍ 2016ല്‍ ലക്‌നൗവിലെ രാംലീല മൈതാനത്ത് ബോംബ് സ്‌ഫോടനം നടത്താന്‍ പദ്ധതിയിട്ടിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി സന്ദര്‍ശനം നടത്തുന്ന സമയത്തായിരുന്നു സ്‌ഫോടനം നടത്താന്‍ ഇവര്‍ പദ്ധതിയിട്ടതെന്നും ചോദ്യം ചെയ്യലില്‍ പ്രതികള്‍ സമ്മതിച്ചിരുന്നു.