പ്രതികൾ അറസ്റ്റിലായി 89 ാമത്തെ ദിവസമാണ് എറണാകുളം റൂറൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചത്. ഇരട്ട നരബലിയിൽ ആദ്യ കൊലപാതകമായിരുന്നു റോസ്‍ലിയുടെത്. രണ്ടാമത്തെത് തമിഴ് സ്ത്രീയായ പത്മയുടെതാണ്. പത്മയെ കാണാതായെന്ന ബന്ധുക്കളുടെ പരാതിയാണ് നരബലിയെ കുറിച്ച് പുറംലോകം അറിയാനിടയാക്കിയത്.
കൊലപാതകം, കൂട്ടബലാത്സംഗം, കൊലപ്പെടുത്തണമെന്നുള്ള ഉദ്ദേശ്യത്തോടെയുള്ള തട്ടിക്കൊണ്ടുപോകൽ, മനുഷ്യക്കടത്ത്, മൃതദേഹത്തോടുള്ള അനാദരവ്, മോഷണം, തെളിവ് നശിപ്പിക്കൽ, കുറ്റകരമായ ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങൾ പ്രതികൾക്കെതിരെ ചുമത്തിയിട്ടുണ്ട്.
ഇലന്തൂരിലെ ഭഗവൽ സിങ്ങിന്റെ വീട്ടിൽ റോസ്‍ലിയെ എത്തിച്ച് കൊലപ്പെടുത്തി മൃതദേഹം കഷ്ണങ്ങളാക്കി മുറിച്ച് വേവിച്ച് കഴിച്ചുവെന്നതാണ് കേസ്. അപൂർവങ്ങളിൽ അപൂർവമാണ് കേസെന്നും കുറ്റപത്രത്തിൽ പറയുന്നു. മാംസം പുറത്ത് വിൽപ്പന നടത്തിയാൽ നല്ല വിലകിട്ടുമെന്ന് ഷാഫി പറഞ്ഞതായും കുറ്റപത്രത്തിൽ പറയുന്നു.
advertisement
ദൃക്സാക്ഷികളുടെ കുറവുണ്ടെങ്കിലും സാക്ഷിമൊഴികളും ഡിജിറ്റൽ തെളിവുകളും കേസിന് ബലം നൽകുമെന്നാണ് പൊലീസ് പറയുന്നത്.
കേസില്‍ അഡ്വ. എന്‍ കെ ഉണ്ണികൃഷ്ണനെ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറായി നിയമിച്ചു. 3000 പേജുള്ള കുറ്റപത്രത്തില്‍ ഇരുനൂറില്‍പ്പരം സാക്ഷികള്‍, 130 ലേറെ രേഖകള്‍, 50ലേറെ തൊണ്ടി മുതലുകള്‍, 60ലേറെ മഹസര്‍ രേഖകള്‍ എന്നിവയും ഉള്‍പ്പെടുന്നു.
ഇലന്തൂര്‍ നരബലിക്കേസില്‍ മൂന്നാം പ്രതി ലൈലയുടെ ജാമ്യാപേക്ഷ ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു. നേരത്തെ എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയും ലൈലയുടെ ജാമ്യാപേക്ഷ തള്ളിയിരുന്നു.
എറണാകുളത്ത് ലോട്ടറി കച്ചവടം നടത്തിയിരുന്ന തമിഴ്‌നാട് സ്വദേശിനി പത്മ, കാലടി സ്വദേശിനി റോസ്‌ലിന്‍ എന്നിവരെ പെരുമ്പാവൂര്‍ സ്വദേശി മുഹമ്മദ് ഷാഫി, ഇലന്തൂര്‍ സ്വദേശികളായ ഭഗവല്‍സിങ്, ഭാര്യ ലൈല എന്നിവര്‍ ചേര്‍ന്ന് കൊലപ്പെടുത്തിയെന്നാണ് കേസ്.
