ഫെബ്രുവരി 4-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. നഗരവികസന മന്ത്രി ഭൈരതി സുരേഷിനെ കാണാനാണ് നവീൻ വിധാൻ സൗധയിലെത്തിയത്. മൂന്നാം നിലയിലുള്ള മന്ത്രിയുടെ ഓഫീസിന് സമീപം ബാഗ് വെച്ച ശേഷം മറ്റൊരു വകുപ്പിലേക്ക് പോയി മടങ്ങിയെത്തിയപ്പോഴേക്കും ഓഫീസ് വാതിലുകൾ അടച്ചിരുന്നു. അടുത്ത ദിവസം തിരികെയെത്തിയപ്പോഴാണ് ബാഗ് നഷ്ടപ്പെട്ട വിവരം നവീൻ അറിയുന്നത്. തുടർന്ന് മന്ത്രിയുടെ ഓഫീസിൽ പരാതിപ്പെടുകയും സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയുമായിരുന്നു.
ഓഫീസ് വാതിലുകൾ പൂട്ടിയ ശേഷം ആന്റണി ദാസ് ഇടനാഴിയിൽ ഇരുന്ന ബാഗ് എടുത്തുമാറ്റുന്നത് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമായി. തുടർന്ന് പോലീസ് ഇയാളെ ചോദ്യം ചെയ്യുകയും അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു. ബാഗിൽ 300 ഗ്രാം സ്വർണ്ണവും ഒന്നര ലക്ഷം രൂപയും ഉണ്ടായിരുന്നുവെന്നാണ് നവീൻ പരാതിയിൽ പറയുന്നത്. അതേസമയം, വിധാൻ സൗധയ്ക്കുള്ളിലേക്ക് ഒരാൾക്ക് പരമാവധി 10,000 രൂപ മാത്രമേ കൊണ്ടുപോകാൻ അനുവാദമുള്ളൂ. ഇത്രയധികം സ്വർണ്ണവും പണവും കനത്ത സുരക്ഷയുള്ള മന്ദിരത്തിനുള്ളിലേക്ക് എങ്ങനെ എത്തിയെന്ന കാര്യത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
advertisement
