ആലുവ സ്വദേശിയും വ്യവസായിയുമായ അബ്ദുള്‍ ലാഹിര്‍ ഹസനാണ് പരാതിക്കാരൻ. കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചതിനാല്‍ നാലുപ്രതികളെയും അറസ്റ്റ് രേഖപ്പെടുത്തിയശേഷം ജാമ്യത്തില്‍ വിട്ടയച്ചു. മകളുടെ ഭര്‍ത്താവായ മുഹമ്മദ് ഹാഫിസ് പലഘട്ടങ്ങളായി തെറ്റിദ്ധരിപ്പിച്ച് 108 കോടി രൂപയും ആയിരം പവനും തട്ടിയെടുത്തെന്നായിരുന്നു ലാഹിര്‍ ഹസൻ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നത്. അബ്ദുള്‍ ലാഹിര്‍ ഹസന്‍ എന്‍.ആര്‍.ഐ. അക്കൗണ്ട് വഴിയാണ് പണം കൈമാറിയത്.
മുഹമ്മദ് ഹാഫിസ് നടത്തുന്ന കമ്പനിയില്‍ എന്‍ഫോഴ്സ്മെന്റ് റെയ്ഡ് നടന്നുവെന്നു പറഞ്ഞ് പിഴയടയ്ക്കാനെന്ന മട്ടില്‍ 3.9 കോടി രൂപയാണ് ആദ്യം വാങ്ങിയത്. ഇതിനുശേഷം ബംഗളൂരുവില്‍ കെട്ടിടം വാങ്ങാന്‍ പണം നല്‍കിയെങ്കിലും വ്യാജരേഖ നല്‍കി കബളിപ്പിക്കുകയായിരുന്നുവെന്നും ലാഹിർ ഹസൻ പരാതിയിൽ പറയുന്നു.
advertisement
ആറു വര്‍ഷം മുമ്പാണ് അബ്ദുള്‍ ലാഹിര്‍ ഹസന്‍ മകളെ ഹാഫിസിന് വിവാഹം ചെയ്ത് നല്‍കിയത്. നടി സോനം കപൂറിന്റെ പേരിൽ സ്വന്തം ഭാര്യയേയും ഇയാൾ പറ്റിച്ചു. ബുട്ടീക് ഉടമയായ ഭാര്യയെക്കൊണ്ട് സോനം കപൂറിനെന്ന പേരില്‍ 35 ലക്ഷം രൂപയോളം ചെലവാക്കി വസ്ത്രം ഡിസൈന്‍ ചെയ്യിപ്പിക്കുകയായിരുന്നു.
നേരത്തെ വിവാഹത്തിനു നല്‍കിയ 1000 പവന്‍ സ്വര്‍ണവും വജ്രവുമടങ്ങുന്ന ആഭരണങ്ങള്‍ മുഹമ്മദ് ഹാഫിസ് വിറ്റു. കൂടാതെ ലാഹിർ ഹസന്‍റെ മകന്റെ ഭാര്യയുടെ പേരിലുള്ള ഒന്നരക്കോടി രൂപയുടെ റെയ്ഞ്ച് റോവര്‍ വാഹനം ഹാഫിസ് തട്ടിയെടുക്കുകുയം ചെയ്തതായി പരാതിയിലുണ്ട്.
മഹാരാഷ്ട്രയിലെ മന്ത്രിക്ക് എറണാകുളത്തുള്ള തന്റെ വാണിജ്യ കെട്ടിടം വിൽക്കാമെന്നു പറഞ്ഞും മുരമകൻ കബളിപ്പിച്ചതായി ലാഹിർ ഹസൻ പറയുന്നു. മരുമകന്റെ തട്ടിപ്പുകൾ മനസിലാക്കിയതോടെ മകൾ ഇയാളെ ഉപേക്ഷിച്ച് ദുബായിലേക്ക് വന്നെന്നും വ്യവസായി പരാതിയിൽ പറഞ്ഞു.
മറ്റൊരു തട്ടിപ്പ് കേസിൽ മുഹമ്മദ് ഹാഫിസിനെ ബംഗളൂരുവിൽ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഗോവ – കർണാടക സംസ്ഥാനങ്ങളുടെ ചുമതലയുള്ള ഇൻകംടാക്സ് ചീഫ് കമ്മിഷണറുടെ വ്യാജ ലെറ്റർ ഹെഡ് നിർമിച്ച് പണം തട്ടിയ കേസിലായിരുന്നു അറസ്റ്റ്. ഈ കേസിൽ ഇയാൾക്ക് ജാമ്യം ലഭിച്ചിരുന്നു. അതിനിടെയാണ് ഭാര്യാ പിതാവിനെ കബളിപ്പിച്ച കേസിലെ അറസ്റ്റ് ഉണ്ടായിരിക്കുന്നത്.