പോലീസ് സംഘത്തിന് നേരെ വെടിയുതിർത്ത് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് സീഷാന് പരിക്കേറ്റതെന്ന് എഡിജിപി അമിതാഭ് യാഷ് അറിയിച്ചു. വെടിയേറ്റ ഇയാളെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. സംഭവസ്ഥലത്ത് നിന്ന് ഒരു നാടൻ തോക്ക്, തിരകൾ, കത്തി, മോട്ടോർ സൈക്കിൾ എന്നിവ പോലീസ് കണ്ടെടുത്തു. കേസിലെ മറ്റൊരു പ്രതിക്കായി തിരച്ചിൽ തുടരുകയാണ്.
ഫെബ്രുവരി 27-ന് പുലർച്ചെ നിസ്കാരത്തിന് ശേഷമാണ് അലി ഗാർഡനിലെ ഓഫീസിൽ വെച്ച് സലീം വസ്തിക്കിന് നേരെ ആക്രമണമുണ്ടായത്. ഹെൽമറ്റ് ധരിച്ച് ബൈക്കിലെത്തിയ രണ്ട് പേർ സലീമിനെ ക്രൂരമായി കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നു. കഴുത്തിലും വയറിലും പരിക്കേറ്റ അദ്ദേഹം ഡൽഹി ജിടിബി ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. ഇസ്ലാം മതം ഉപേക്ഷിച്ച വ്യക്തിയെന്ന് സ്വയം പരിചയപ്പെടുത്തുന്ന സലീം, തന്റെ യുട്യൂബ് ചാനലുകളിലൂടെ ചില മതപരമായ ആചാരങ്ങളെ വിമർശിച്ചിരുന്നു. ഇതാകാം ആക്രമണത്തിന് കാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
സംഭവത്തിൽ എഐഎംഐഎം നേതാവ് അസ്ഗർ ഉൾപ്പെടെ ഏഴ് പേർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കുറ്റവാളികൾക്കെതിരെ കർശന നടപടി സ്വീകരിക്കാൻ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പോലീസിന് നിർദ്ദേശം നൽകിയിരുന്നു. ഇതിനായി രൂപീകരിച്ച 10 പ്രത്യേക സംഘങ്ങൾ ദൽഹിയിലും ഗാസിയാബാദിലും വ്യാപകമായ പരിശോധന നടത്തിവരികയാണ്.
