സേലം സ്വദേശികളായ കീര്‍ത്തനയും ശിവയും തിരൂരിലെ വാടക ക്വാര്‍ട്ടേഴ്‌സിലാണ് താമസിച്ചിരുന്നത്. കീര്‍ത്തനയുടെ ആദ്യ ഭര്‍ത്താവിലെ കുട്ടിയാണിത്. കുഞ്ഞിനെ കാണാനില്ലാത്തത് അയൽക്കാരുടെ ശ്രദ്ധയിൽപെടുകയായിരുന്നു. ഇവർ സംശയം പ്രകടിപ്പിച്ച് തിരൂര്‍ പൊലീസില്‍ പരാതിയും നല്‍കി. തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി അന്വേഷിച്ചപ്പോള്‍ രക്ഷിതാക്കള്‍ വ്യക്തമായ മറുപടി നല്‍കിയില്ല.
തുടര്‍ന്നുള്ള ചോദ്യം ചെയ്യലിലാണ് കുഞ്ഞിനെ മറ്റൊരാള്‍ക്ക് കൈമാറിയെന്ന വിവരം തുറന്നുപറഞ്ഞത്. കോഴിക്കോട് താമസിക്കുന്ന തമിഴ്‌നാട് സ്വദേശിയായ യുവതിക്കാണ് കുഞ്ഞിനെ കൈമാറിയതെന്ന് കീര്‍ത്തനയും ശിവയും പൊലീസിനോട് പറഞ്ഞു. പിന്നാലെ കോഴിക്കോട് താമസിക്കുന്ന യുവതിയിലേക്ക് അന്വേഷണമെത്തിയത്.
advertisement
മൂന്നുലക്ഷം രൂപയാണ് കുഞ്ഞിനെ വില്‍ക്കാന്‍ ദമ്പതികൾ ആവശ്യപ്പെട്ടത്. പിന്നീട് ഒന്നരലക്ഷം രൂപയ്ക്ക് കരാറുറപ്പിച്ച് കുഞ്ഞിനെ കൈമാറുകയായിരുന്നു. വാങ്ങിയത് വളര്‍ത്താനാണ് എന്നാണ് കുഞ്ഞിനെ വാങ്ങിയ യുവതി പൊലീസിനോട് പറഞ്ഞത്. പൊലീസ് കസ്റ്റഡിയില്‍ എടുത്ത കുഞ്ഞിനെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി.