വീട്ടിൽ മോഷണം നടന്നതായിരിക്കുമെന്നാണ് സോഫ്റ്റ്വെയർ എൻജിനിയർ കൂടിയായ പെൺകുട്ടിയുടെ പിതാവ് ആദ്യം കരുതിയത്. സംശയം തോന്നി പതിനേഴുകാരിയായ മകളെ ചോദ്യം ചെയ്തതോടെയാണ് സംഭവം പുറത്ത് വരുന്നത്. പത്താം ക്ലാസ് മുതൽ താൻ ഡേറ്റിങ്ങിലായിരുന്നുവെന്നും 20 വയസ്സുകാരനായ ആൺ സുഹൃത്ത് തന്നെ ബ്ലാക്‌മെയിൽ ചെയ്ത് സ്വർണവും പണവും തട്ടിയെടുത്തെന്ന് പെണ്‍കുട്ടി പൊലീസിനോട് പറഞ്ഞു.
advertisement
പലപ്പോഴായി കാമുകൻ ആവശ്യപ്പെട്ടത് പ്രകാരം താൻ വീട്ടിൽ നിന്ന് സ്വർണവും പണവും വെള്ളി ആഭരണങ്ങളും മോഷ്ടിച്ച് കൊടുത്തുവെന്നും പെൺകുട്ടി അച്ഛന് മുൻപിൽ കുറ്റസമ്മതം നടത്തി.തൊട്ടുപിന്നാലെ 20 വയസ്സുകാരനായ ബികോം വിദ്യാർഥിയെ പൊലീസ് അറസ്റ്റ് ചെയ്‌തു. കവർച്ചയ്ക്കു പുറമേ പോക്സോ വകുപ്പ് അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ്.
പണവും സ്വർണവും വീട്ടിൽ നിന്ന് എടുത്തു നൽകിയില്ലെങ്കിൽ തന്റെ ചിത്രങ്ങൾ മോർഫ് ചെയ്‌ത് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്നും കോളേജ് ചുമരിൽ ഒട്ടിക്കുമെന്നും യുവാവ് പറഞ്ഞതായി പെണ്‍കുട്ടി മൊഴി നൽകി. 1.9 കിലോ സ്വർണവും, 5 കിലോഗ്രാം വെള്ളിയും പണവുമാണ് മോഷണം പോയത്. പണം പലതവണയായി 5000,10,000, 20,000 എന്നിങ്ങനെയാണ് കാമുകൻ ആവശ്യപ്പെട്ടതെന്നും ഒടുവിൽ രണ്ട് ലക്ഷം രൂപ ചോദിച്ചിരുന്നുവെന്നും പെൺകുട്ടി പറഞ്ഞു.
Also Read-ഭാര്യയുമായി അടുപ്പമെന്ന് സംശയം; യുവാവിനെ കൊന്നത് വീൽസ്പാനർ കൊണ്ട് തലയ്ക്കടിച്ച്
ഓഗസ്റ്റ് എട്ടിന് താൻ വീട്ടിൽ പരിശോധന നടത്തിയപ്പോൾ മകൾ തടസ്സം നിന്നതിനെ തുടർന്ന് നടത്തിയ ചോദ്യം ചെയ്തതിനെതുടർന്നാണ് പെൺകുട്ടി കാര്യങ്ങൾ വെളിപ്പെടുത്തിയത്. അതേസമയം പെൺകുട്ടിയുമായി ഡേറ്റിങ്ങിലായിരുന്നുവെന്നു പ്രതി സമ്മതിച്ചു. പെൺകുട്ടിയെ ബ്ലാക്‌മെയിൽ ചെയ്‌തെന്ന ആരോപണം നിഷേധിച്ച പ്രതി പെൺകുട്ടിയുടെ പക്കൽ നിന്ന് പലപ്പോഴായി സ്വർണവും പണവും കൈപ്പറ്റിയതായി സമ്മതിച്ചു.
പെൺകുട്ടിയിൽനിന്ന് സമാനമായ രീതിയിൽ മറ്റാരെങ്കിലും സ്വർണമോ, പണമോ തട്ടിയെടുത്തിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങൾ പരിശോധിക്കുമെന്ന് പൊലീസ് പറഞ്ഞു.