സമീർ നിസാർ (32), റാഷിദ് (51), ദിലാവർ (43) എന്നിവരാണ് അറസ്റ്റിലായതെന്ന് പൊലീസ് അറിയിച്ചു. ഉദ്യോഗസ്ഥരുടെ ദിനചര്യകൾ സൂക്ഷ്മമായി നിരീക്ഷിച്ചാണ് പ്രതികൾ വീടുകളിൽ പ്രവേശിച്ചിരുന്നത്. ഉദ്യോഗസ്ഥർ ജോലിക്ക് പോകുമ്പോൾ വീട് പൂട്ടി താക്കോൽ വാതിലിന് മുകളിലോ ജനൽ പടികളിലോ വെക്കാറുള്ള പതിവ് പ്രതികൾ മുതലെടുത്തു. ഈ താക്കോൽ ഉപയോഗിച്ച് വീട് തുറന്ന് അകത്തുകയറി കിടപ്പുമുറികളിലും ഹാളുകളിലും ലൈറ്റ് ഹോൾഡറുകൾക്കുള്ളിൽ ഒളിക്യാമറകൾ സ്ഥാപിക്കുകയായിരുന്നു ഇവരുടെ രീതി. പിന്നീട് ഈ ക്യാമറകളിൽ പതിഞ്ഞ ദൃശ്യങ്ങൾ കാണിച്ച് 50 ലക്ഷം രൂപ ആവശ്യപ്പെടുകയും പണം നൽകിയില്ലെങ്കിൽ ദൃശ്യങ്ങൾ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.
advertisement
പരാതിയെത്തുടർന്ന് രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം നടത്തിയ റെയ്ഡിൽ 6 സ്മാർട്ട്ഫോണുകൾ, ക്യാമറ ഒളിപ്പിച്ച 6 ഹോൾഡറുകൾ, 8 മെമ്മറി കാർഡുകൾ, 64 ജിബി പെൻഡ്രൈവ്, 2 ഒടിജി ഉപകരണങ്ങൾ, ഒരു ടൊയോട്ട ഇന്നോവ ക്രിസ്റ്റ കാർ എന്നിവ പിടിച്ചെടുത്തു. ഈ സംഘത്തെ സഹായിക്കാൻ ഒരു സർക്കാർ ഉദ്യോഗസ്ഥനും കൂട്ടുനിന്നതായി അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഇയാൾ നിലവിൽ ഒളിവിലാണ്. ഭാരതീയ ന്യായ സംഹിതയിലെ സെക്ഷൻ 308(2), 77, 351 എന്നിവയ്‌ക്ക് പുറമെ ഐടി ആക്ട് പ്രകാരവും പ്രതികൾക്കെതിരെ കേസെടുത്തിട്ടുണ്ട്. കൂടുതൽ ആളുകൾ ഇവരുടെ കെണിയിൽ അകപ്പെട്ടിട്ടുണ്ടോ എന്നും വലിയൊരു ശൃംഖല ഇതിന് പിന്നിലുണ്ടോ എന്നും പോലീസ് പരിശോധിച്ചുവരികയാണ്.
