കൂര്‍ക്കഞ്ചേരിയില്‍ കട നടത്തുന്ന പാലക്കാട് സ്വദേശി മണികണ്ഠനാണ് വെടിയേറ്റത്. കാലില്‍ വെടിയേറ്റ മണികണ്ഠന്‍ വലിയ പരിക്കുകളില്ലാതെ രക്ഷപ്പെടുകയായിരുന്നു. ഇയാളെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു പ്രാഥമിക ചികിത്സ നൽകി. എയര്‍ഗണ്‍ ഉപയോഗിച്ചാണ് പ്രതികൾ മണികണ്ഠനു നേരെ വെടിയുതിർത്തത്.
സംഭവത്തില്‍ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഷെഫീക്ക്, സജില്‍, ഡിറ്റ് എന്നിവരാണ് അറസ്റ്റിലായത്. ഇവരെ ചോദ്യം ചെയ്തു വരികയായിരുന്നു. തൃശൂരിലെ നിരവധി അക്രമസംഭവങ്ങളിൽ പങ്കാളികളാണ് ഇവർ. ഇവർക്കെതിരെ നേരത്തെയും കേസുകളുണ്ടായിട്ടുണ്ട്.
Also See- ഭാര്യയെ സംശയം; ചെങ്ങന്നൂരിൽ 34കാരിയുടെ കൈവിരലുകൾ 50 കാരനായ ഭർത്താവ് അരിഞ്ഞുവീഴ്ത്തി
advertisement
കഴിഞ്ഞ ദിവസം വൈകിട്ടാണ് ഇവർ മണികണ്ഠന്‍റെ പഞ്ചർ കടയിലെത്തിയത്. ഈ സമയം മറ്റൊരു പഞ്ചർ ഒട്ടിക്കുന്ന തിരക്കിലായിരുന്നു മണികണ്ഠൻ. എന്നാൽ അത് മാറ്റിവെച്ച് തങ്ങളുടെ കാറിന്‍റെ ടയർ ആദ്യം പരിശോധിക്കണമെന്ന് സംഘം ആവശ്യപ്പെട്ടു. അത് സാധിക്കില്ലെന്ന് പറഞ്ഞതോടെ ഇവർ മണികണ്ഠനുനേരെ അസഭ്യവർഷം നടത്തി. തർക്കത്തിനൊടുവിലാണ് സംഘത്തിൽപ്പെട്ട ഒരാൾ കൈയിൽ കരുതിയിരുന്ന എയർ ഗൺ ഉപയോഗിച്ച് മണികണ്ഠനുനേരെ വെടിയുതിർത്തത്.
സംഭവത്തിനുശേഷം അവിടെനിന്ന് കടന്നുകളഞ്ഞ സംഘത്തെ പിന്നീട് പൊലീസ് പിടികൂടുകയായിരുന്നു. ഇവരെ ഇന്നു കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. അതേസമയം മണികണ്ഠന്‍റെ പരിക്ക് സാരമുള്ളതല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.