തിരുവനന്തപുരം: നഗരത്തിലെ പ്രമുഖ ഹോട്ടൽ ഉടമയെ ജീവനക്കാർ താമസിക്കുന്ന വാടകവീടിന്റെ പരിസരത്ത് കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തിയ സംഭവത്തിൽ രണ്ട് ഹോട്ടൽ ജീവനക്കാർ അറസ്റ്റിൽ. വഴുതയ്ക്കാട് കോട്ടൺഹിൽ സ്കൂളിന് സമീപത്തെ കേരള കഫേ ഹോട്ടൽ ഉടമ ജസ്റ്റിൻ രാജിനെ(60)യാണ് ഇടപ്പഴിഞ്ഞിയിലെ വീടിനോടു ചേർന്ന പുരയിടത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. പാറശ്ശാല മുൻ എംഎൽഎയും സിപിഎം ജില്ലാ സെക്രട്ടറിയുമായിരുന്ന എം സത്യനേശന്റെ മകൾ ഗീതയുടെ ഭർത്താവാണ് കൊല്ലപ്പെട്ട ജസ്റ്റിൻ രാജ്.
advertisement
സംഭവത്തിൽ ഹോട്ടൽ ജീവനക്കാരായ ഒരു മലയാളിയും ഒരു നേപ്പാള്‍ സ്വദേശിയുമാണ് മ്യൂസിയം പൊലീസിന്റെ കസ്റ്റഡിയിലുള്ളത്. അടിമലത്തുറയിൽനിന്നാണ് ഇവരെ പിടികൂടിയത്. ഇവരെ പിടികൂടുന്നതിനിടെ പൊലീസുകാർക്കു നേരേ ആക്രമണമുണ്ടായി. പിടികൂടുന്നതിനിടെ ഇരുവരും ചേര്ന്ന് പൊലീസ് ഉദ്യോഗസ്ഥരെ മര്‍ദിച്ചു. മര്‍ദനത്തില്‍ 4 പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റു. പിടിയിലാകുമ്പോള്‍ ഇരുവരും അമിത മദ്യലഹരിയിലായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.
ചൊവ്വാഴ്ച ഉച്ചയോടെ കൊലപാതകം നടന്നുവെന്നാണ് പൊലീസ് സംശയിക്കുന്നത്. വഴുതക്കാട് കോട്ടണ്‍ഹില്‍ സ്‌കൂളിന് എതിര്‍വശത്താണ് കേരള കഫേ ഹോട്ടലുള്ളത്. ഹോട്ടല്‍ ജീവനക്കാര്‍ താമസിക്കുന്ന ക്യാമ്പിന് സമീപമാണ് ജസ്റ്റിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹം പായ കൊണ്ട് മൂടിയിട്ട നിലയിലായിരുന്നു.
എട്ടു ജീവനക്കാരാണ് ഹോട്ടലിലുള്ളത്. പ്രതികളെന്ന് സംശയിക്കുന്ന രണ്ട് ജീവനക്കാരും കുറച്ച് ദിവസമായി പണിക്ക് എത്തിയിരുന്നില്ല. ഇവര്‍ എവിടെപ്പോയെന്ന് നേരിട്ട് അന്വേഷിക്കാനെത്തിയതായിരുന്നു ജസ്റ്റിന്‍. ഇദ്ദേഹം തിരിച്ചെത്താത്തതിനെത്തുടർന്ന് മറ്റു ജീവനക്കാർ വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. കൊലപാതകം ആസൂത്രിതമായല്ല നടന്നതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പെട്ടെന്നുള്ള പ്രകോപനത്തെ തുടര്‍ന്ന് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതാകാം എന്നും പൊലീസ് സംശയിക്കുന്നു. പ്രതികളെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്.