കുറ്റകൃത്യത്തിന് ഉപയോഗിച്ച കാർ വാടകക്കെടുത്തു കൊടുത്തതും സംഭവത്തിനു ശേഷം പ്രതികളെ ഒളിവിൽ പോകാൻ സഹായിച്ചതിനുമാണ് മിഥുലേഷിനെ അറസ്റ്റ് ചെയ്തത്. കവർച്ചയെ കുറിച്ച് ഇയാൾക്ക് അറിവുണ്ടായിരുന്നു എന്നും പോലീസ് പറഞ്ഞു. ഏപ്രിൽ മൂന്നാം തീയതി ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് കേസ്സിനാസ്പദമായ സംഭവം നടന്നത്. ഇരുമ്പുഴി സ്വദേശിയായ യുവാവ് ബൈക്കിൽ കൊണ്ടുവരികയായിരുന്ന 26 ലക്ഷം രൂപ കാറിലെത്തിയ പ്രതികൾ കവർന്നെടുക്കുക ആയിരുന്നു. യുവാവ് സഞ്ചരിച്ചിരുന്ന ബൈക്കിനെ സിഫ്റ്റ് കാറിലും ബൈക്കിലുമായി സംഘം പിൻതുടർന്നു.
advertisement
കോഴിക്കോട് നിലമ്പൂർ പാതയിൽ കുണ്ടോട് പെട്രോൾ പമ്പിന് സമീപം എത്തിയപ്പോൾ ബൈക്കിൽ ഇടിച്ചു വീഴ്ത്തി. ശേഷം ബലമായി യുവാവിനെ കാറിൽ പിടിച്ചു കയറ്റുകയായിരുന്നു. ബൈക്കിലെ രഹസ്യ അറയിൽ സൂക്ഷിച്ചിരുന്ന പണം കവർന്ന പ്രതികൾ ബൈക്ക് റോഡരികിൽ ഉപേക്ഷിച്ചു. യുവാവിനെ കാറിൽ വെച്ചു മർദ്ദിച്ച ശേഷം മൊബൈലും പഴ്സും പിടിച്ചു വാങ്ങി മമ്പാട് മേപ്പാടത്ത് ഇറക്കിവിട്ടു. തുടർന്ന് യുവാവിൻ്റെ പരാതിയിൽ കേസ്സ് രജിസ്റ്റർ ചെയ്ത പോലീസ് മലപ്പുറം ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശ പ്രകാരം നിലമ്പൂർ ഡിവൈഎസ്പി സാജു കെ അബ്രഹാമിൻ്റെ കീഴിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് അന്വേഷണം ആരംഭിച്ചു.
സംഭവത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ വ്യാജ നമ്പർ പ്ലേറ്റു വെച്ച കാറാണ് കുറ്റകൃത്യത്തിന് ഉപയോഗിച്ചതെന്ന് കണ്ടെത്തിയത്. തുടർന്നു സമാന കുറ്റകൃത്യങ്ങളിൾ ഉൾപ്പെട്ട കുറ്റവാളികളെ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് മുമ്പും നിരവധി കവർച്ചാ കേസ്സുകളിൾ ഉൾപ്പെട്ട സംഘത്തെ കുറിച്ച് സൂചന ലഭിച്ചത്. ആലപ്പുഴയിൽ നിന്നും വാടകക്കെടുത്ത കാറാണ് കുറ്റകൃത്യത്തിന് ഉപയോഗിച്ചത്. കാർ വാടകക്കെടുത്തു കൊടുത്തതും സംഭവത്തിനു ശേഷം പ്രതികളെ ഒളിവിൽ പോകാൻ സഹായിച്ചതും ആറസ്റ്റലായ പ്രതി മിഥുലേഷാണ്. സംഘത്തിലുൾപ്പെട്ട മറ്റുള്ളവരെ കുറിച്ച് സൂചനകൾ ലഭിച്ചിട്ടുണ്ട് എന്നും കൂടുതൽ അന്വേഷണം നടത്തി വരികയാണ് എന്നും അന്വേഷണസംഘം അറിയിച്ചു.