നിലമ്പൂർ ജില്ലാ ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയ കുട്ടിയുടെ മൂന്നര ഗ്രാം മാലയാണ് സമീന കവർന്നത്. പിടിയിലാകുമെന്ന് ഉറപ്പായതോടെ ആഭരണം വിഴുങ്ങുകയായിരുന്നു. എക്സ്റേ പരിശോധനയിൽ മാല കണ്ടെത്തിയതോടെ പൊലീസ് ഇവരെ കസ്റ്റഡിയിലെടുത്തു. തുടർന്ന് വയറിളക്കാൻ മരുന്ന് നൽകിയെങ്കിലും മാല പുറത്തുവന്നില്ല. നിലമ്പൂർ സ്റ്റേഷനിലെ പ്രത്യേക മുറിയിൽ പാർപ്പിച്ച് കാവൽ നിന്നെങ്കിലും ഫലം കാണാത്തതിനെ തുടർന്നാണ് മഞ്ചേരി മെഡിക്കൽ കോളജിലേക്കും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജിലേക്കും മാറ്റിയത്.
മെഡിക്കൽ കോളജിൽ നടത്തിയ വിശദമായ പരിശോധനയിലാണ് വയറ്റിൽ മറ്റൊരു കമ്മൽ കൂടി ഉണ്ടെന്ന് വ്യക്തമായത്. ഈ കമ്മൽ ആരുടേതാണെന്നത് സംബന്ധിച്ച് പൊലീസിന് നിലവിൽ സൂചനയൊന്നുമില്ല. പ്രതിക്ക് നിലവിൽ ആരോഗ്യപ്രശ്നങ്ങളോ അസ്വസ്ഥതകളോ ഇല്ലാത്തതിനാൽ ശസ്ത്രക്രിയ നടത്താൻ കഴിയില്ലെന്നാണ് ഡോക്ടർമാരുടെ നിലപാട്.
advertisement
ആഭരണങ്ങൾ ആമാശയത്തിൽ നിന്ന് താഴേക്ക് നീങ്ങിയ നിലയിലാണെന്നും സ്വാഭാവികമായ രീതിയിൽ പുറന്തള്ളപ്പെടുമെന്നുമാണ് വൈദ്യസംഘം കരുതുന്നത്. അതുവരെ കാത്തിരിക്കുകയല്ലാതെ പൊലീസിന് മുന്നിൽ മറ്റ് വഴികളില്ല. 'തൊണ്ടിമുതലും ദൃക്സാക്ഷിയും' എന്ന സിനിമയെ അനുസ്മരിപ്പിക്കുന്ന രീതിയിലാണ് ഈ കേസിന്റെ ക്ലൈമാക്സ് നീങ്ങുന്നത്. മാല പുറത്തുവന്നാലും, കൂടെയുള്ള കമ്മൽ ആരുടേതാണെന്ന് കണ്ടെത്തുക എന്നത് പൊലീസിന് മുന്നിലെ അടുത്ത വലിയ വെല്ലുവിളിയായി മാറും.
