വ്യാഴാഴ്ച രാവിലെ അരുൺ ഓഫീസിൽ നിന്ന് അവധിയെടുത്ത് തന്റെ ഭാര്യയെ ഡോക്ടറെ കാണിക്കാൻ മീററ്റിൽ എത്തി. അന്ന് ബന്ധുവിന്റെ വീട്ടിൽ എത്തിയ ഇരുവരും വൈകുന്നേരം ആണ് ഡോക്ടറെ കാണാനായി പോയത്. എന്നാൽ ഒരു മണിക്കൂറിന് ശേഷം യുവതി ഭർത്താവ് കൊല്ലപ്പെട്ട വിവരം വീട്ടുകാരെ വിളിച്ചറിയിക്കുകയായിരുന്നു. ഹൈവേയ്ക്ക് സമീപം ബൈക്കിൽ എത്തിയ രണ്ട് അജ്ഞാതർ തന്റെ ആഭരണങ്ങളും പഴ്സും തട്ടിയെടുക്കാൻ ശ്രമിച്ചുവെന്നും ഇത് തടഞ്ഞ ഭർത്താവിനെ അക്രമികൾ തലയ്ക്ക് വെടിവയ്ക്കുകയായിരുന്നു എന്നും ആണ് അർച്ചന ആദ്യം പോലീസിനോട് പറഞ്ഞത്.
advertisement
എന്നാൽ ഈ മൊഴിയിൽ സംശയം തോന്നിയ അരുണിന്റെ പിതാവാണ് സംഭവത്തിൽ വിശദമായ അന്വേഷണം വേണമെന്നും അർച്ചനയുടെ കോൾ ഡീറ്റെയിൽസ് രേഖകൾ പരിശോധിക്കണമെന്നും പോലീസിനോട് ആവശ്യപ്പെട്ടത് . തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകം ആസൂത്രണം ചെയ്തതാണെന്ന് വ്യക്തമായത്. " പോലീസ് യുവതിയുടെ കോൾ ഡീറ്റെയിൽസ് ശേഖരിച്ചു, സംഭവ ദിവസം അവർ ഒരു അജ്ഞാത നമ്പറിൽ നിന്ന് വന്ന കോളിൽ രണ്ടുതവണ സംസാരിച്ചതായി കണ്ടെത്തി. ഇരുവരും വീട്ടിൽ നിന്ന് പുറപ്പെടുന്നതിന് തൊട്ടുമുമ്പ് ആണ് അതിൽ ഒരു കോൾ. ചോദ്യം ചെയ്യലിൽ അർച്ചനയും കാമുകൻ സൗരഭ് താക്കൂറും ചേർന്ന് അരുണിനെ കൊല്ലാൻ പദ്ധതിയിട്ടിരുന്നതായി അവർ സമ്മതിച്ചു" മീററ്റ് എസ്പി കമലേഷ് ബഹദൂർ പറഞ്ഞു.
ഇരുവരും ചേർന്ന് രണ്ട് വാടക കൊലയാളികളെ ഉപയോഗിച്ച് ഭർത്താവിന്റെ മരണം, കവർച്ചാ ശ്രമത്തിനിടെ നടന്ന കൊലപാതകമായി വരുത്തി തീർക്കാനാണ് ശ്രമിച്ചത്. സംഭവത്തിൽ ഐപിസി സെക്ഷൻ 302 (കൊലപാതകം) വകുപ്പ് പ്രകാരം ഇരുവരെയും അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. മറ്റ് രണ്ട് പ്രതികൾ ഒളിവിലാണ്. അഞ്ച് വർഷമായി അർച്ചനയും സൗരഭും തമ്മിൽ പ്രണയത്തിലായിരുന്നു എന്നും ഒരു മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ വ്യക്തമാക്കി. ഇവരുടെ ബന്ധത്തിന് വീട്ടുകാർ എതിരായിരുന്നു എന്നും പോലീസ് കൂട്ടിച്ചേർത്തു. അതേസമയം കൊല്ലപ്പെട്ട അരുണിന്റെ മൃതദേഹം വെള്ളിയാഴ്ച പോസ്റ്റ്‌മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുകൊടുത്തു.
