എട്ടു വർഷം മുൻപ് വിവാഹിതയായ അനുഷ, 2019 മുതൽ തനിക്ക് കോതമംഗലത്തെ ഒരു പ്രമുഖ പൊതുമേഖലാ ബാങ്കിൽ ജോലി ലഭിച്ചതായി ഭർത്താവിനെ വിശ്വസിപ്പിക്കുകയായിരുന്നു. ഭർത്താവ് വിദേശത്ത് പോയ സമയത്താണ് തനിക്ക് ബാങ്ക് ജോലി ലഭിച്ചതെന്ന് ഇവർ നുണ പറഞ്ഞത്. ഭർത്താവ് ജോലി കഴിഞ്ഞ് നാട്ടിലെത്തിയിട്ടും ഇവർ ബാങ്കിൽ ‘ജോലിക്ക് പോകുന്നത്’ തുടർന്നു. എന്നും രാവിലെ ഒരു ബാങ്ക് ഉദ്യോഗസ്ഥയുടെ ചിട്ടയോടെ വീട്ടിൽ നിന്നിറങ്ങുന്ന അനുഷ എല്ലാവരെയും സംശയത്തിന് ഇടയില്ലാത്ത വിധം വിശ്വസിപ്പിച്ചിരുന്നു.
advertisement
ബാങ്കിൽ സ്വർണ്ണം നിക്ഷേപിച്ചാൽ ഉയർന്ന പലിശ ലഭിക്കുമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് ഇവർ തട്ടിപ്പ് നടത്തിയത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും ഉൾപ്പെടെയുള്ളവർ ഇത്തരത്തിൽ സ്വർണ്ണം ഇവരെ വിശ്വസിച്ച് കൈമാറി. എന്നാൽ അടുത്തിടെ ചിലർ സ്വർണ്ണം തിരികെ ആവശ്യപ്പെട്ടതോടെ തട്ടിപ്പ് പുറത്താകുമെന്ന് ഭയന്ന അനുഷ മുങ്ങുകയായിരുന്നു.
കഴിഞ്ഞ ഡിസംബർ 21-ന് സ്ഥാനക്കയറ്റം സംബന്ധിച്ച അഭിമുഖത്തിനെന്നു പറഞ്ഞ് വീട്ടിൽ നിന്നിറങ്ങിയ അനുഷ പിന്നീട് തിരിച്ചെത്തിയില്ല. 22-ന് വൈകിട്ട് വരാമെന്ന് ഭർത്താവിനെ വിളിച്ച് അറിയിച്ചെങ്കിലും ഫോൺ പിന്നീട് സ്വിച്ച് ഓഫ് ആയി. സംശയം തോന്നിയ ഭർത്താവ് കോതമംഗലത്തെ ബാങ്ക് ശാഖയിൽ നേരിട്ടെത്തി അന്വേഷിച്ചപ്പോഴാണ് അനുഷ എന്നൊരാൾ അവിടെ ജോലി ചെയ്യുന്നില്ലെന്ന ഞെട്ടിക്കുന്ന വിവരം അറിയുന്നത്.
തുടർന്ന് ഭർത്താവും പണം നഷ്ടപ്പെട്ടവരും നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് ഡൽഹിയിൽ നിന്ന് അനുഷയെ പിടികൂടാനായത്. ഇന്ന് അടിമാലിയിലെത്തിക്കുന്ന ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കും.
