ഞായറാഴ്ച രാവിലെ 11:30-ഓടെയാണ് സംഭവം. ഹോട്ടൽ ജോലിക്കിടെ ഇരുവരും ഹോട്ടലിന് പിന്നിലെ താമസസ്ഥലത്തേക്ക് പോയിരുന്നു. ഏറെ നേരം കഴിഞ്ഞിട്ടും ഇവരെ കാണാതായതോടെ ഏഴ് വയസ്സുകാരനായ മകൻ മുറിയിൽ ചെന്ന് നോക്കിയപ്പോഴാണ് ജിബിമോൾ അനക്കമില്ലാതെ കിടക്കുന്നത് കണ്ടത്. ഉടൻ തന്നെ നാട്ടുകാരും ജീവനക്കാരും ചേർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കഴുത്തിൽ ടേപ്പ് ഉപയോഗിച്ച് മുറുക്കിയ പാടുകളും തലയിലും കൈയിലും പരിക്കേറ്റ അടയാളങ്ങളുമുണ്ട്. ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
ഇതിനിടെ ബൈക്കുമായി പുറത്തേക്ക് പോയ ലൈജുവിന് ഉച്ചയോടെ എ.എം. റോഡിൽ വെച്ചാണ് അപകടം സംഭവിച്ചത്. ഇത് ആത്മഹത്യാശ്രമമാണോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. നേരത്തെ വിവാഹബന്ധം വേർപ്പെടുത്തിയ ജിബിയും ലൈജുവും കഴിഞ്ഞ 10 വർഷമായി ഒരുമിച്ചാണ് താമസിക്കുന്നത്. ആദ്യ ഭാര്യയ്ക്ക് ജീവനാംശം നൽകാൻ വീഴ്ച വരുത്തിയതിന് ലൈജു മുൻപ് ജയിൽശിക്ഷ അനുഭവിച്ചിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. കുറുപ്പംപടി പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. ലൈജുവിന്റെ ആരോഗ്യനില മെച്ചപ്പെട്ട ശേഷം ഇയാളെ വിശദമായി ചോദ്യം ചെയ്യാനാണ് പൊലീസിന്റെ തീരുമാനം.
advertisement
