ആശിഷും അഞ്ജുവും ഒരു വെള്ളിയാഴ്ച വൈകുന്നേരം നടക്കാനിറങ്ങിയപ്പോൾ ഒരു വാഹനം ഇവരെ ഇടിച്ചുതെറിപ്പിക്കുകയും അപകടസ്ഥലത്തുതന്നെ ആശിഷ് മരിക്കുകയും അഞ്ജുവിന്റെ സ്വർണ്ണാഭരണങ്ങൾ കവർന്ന ശേഷം അവരെ അബോധാവസ്ഥയിൽ റോഡിൽ ഉപേക്ഷിക്കുകയും ചെയ്തുവെന്നായിരുന്നു ആദ്യം പുറത്തുവന്ന റിപ്പോർട്ട്.
ആദ്യകാഴ്ചയിൽ ഇതൊരു സാധാരണ ഹിറ്റ് ആൻഡ് റൺ കേസാണെന്ന് തോന്നിച്ചെങ്കിലും, മേഘാലയയിലെ വിവാദമായ 'ഹണിമൂൺ കൊലപാതക' കേസിനെ ഓർമ്മിപ്പിക്കുന്ന തരത്തിലായിരുന്നു അന്വേഷണ പുരോഗതി. മേഘാലയയിൽ സോനം രഘുവംശി എന്ന സ്ത്രീ തന്റെ ഭർത്താവ് രാജ രഘുവംശിയെ ഹണിമൂണിനിടെ കൊലപ്പെടുത്തുകയും അതൊരു അപകടമാണെന്ന് വരുത്തിത്തീർക്കാൻ ശ്രമിക്കുകയും ചെയ്തിരുന്നു.
advertisement
ജനുവരി 30-ന് രാത്രി 9 മണിയോടെയാണ് സംഭവത്തെക്കുറിച്ച് പോലീസിന് വിവരം ലഭിച്ചതെന്ന് ശ്രീ ഗംഗാനഗർ പോലീസ് സൂപ്രണ്ട് അമൃത ദുഹാൻ പറഞ്ഞതായി എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു. ദമ്പതികളെ റോഡിൽ അബോധാവസ്ഥയിൽ കണ്ടെത്തിയതായാണ് പോലീസിനെ അറിയിച്ചത്. തുടർന്ന് ഇവരെ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ എത്തിച്ചെങ്കിലും ആശിഷ് മരിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു. തിരിച്ചറിയാത്ത വാഹനം ഇടിച്ചാണ് യുവാവ് മരിച്ചതെന്നായിരുന്നു പ്രാഥമിക വിവരം ലഭിച്ചതെന്നും, തങ്ങൾ അപകടസ്ഥലം പരിശോധിക്കുകയും സാങ്കേതികമായ തെളിവുകൾക്കായി ഫോറൻസിക് ലാബ് സംഘത്തെ വിളിച്ചുവരുത്തുകയും ചെയ്തുവെന്ന് അമൃത ദുഹാൻ വ്യക്തമാക്കി.
താനും ഭർത്താവും വൈകുന്നേരം നടക്കാൻ ഇറങ്ങിയപ്പോൾ ഒരു വാഹനം തങ്ങളെ ഇടിച്ചുവെന്നാണ് 23-കാരിയായ അഞ്ജു പോലീസിനോട് പറഞ്ഞത്. മാത്രമല്ല, തന്റെ പക്കലുണ്ടായിരുന്ന സ്വർണ്ണാഭരണങ്ങൾ കവർന്നതായും ഇവർ അവകാശപ്പെട്ടു. എന്നാൽ അഞ്ജുവിന്റെ മൊഴിയും സംഭവസ്ഥലത്തെ യാഥാർത്ഥ്യങ്ങളും തമ്മിലുള്ള വൈരുദ്ധ്യമാണ് പോലീസിൽ സംശയം ജനിപ്പിച്ചത്. ആശിഷിന്റെ ശരീരത്തിൽ മർദ്ദനമേറ്റ പാടുകൾ ഉണ്ടായിരുന്നുവെന്നും അയാൾ ശ്വാസംമുട്ടി മരിച്ചതാണെന്ന് തോന്നിപ്പിക്കുന്ന ലക്ഷണങ്ങൾ ഉണ്ടായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.
അപകടത്തിൽപ്പെട്ടുവെന്ന് അവകാശപ്പെടുമ്പോഴും അഞ്ജുവിന് പരിക്കുകളൊന്നും ഏൽക്കാതിരുന്നത് സംശയം വർദ്ധിപ്പിച്ചു. തുടർന്ന് ഇവരുടെ ഫോൺ പരിശോധിച്ചപ്പോഴാണ് വീടിന് അടുത്ത് താമസിക്കുന്ന സഞ്ജു എന്ന യുവാവുമായി അഞ്ജു നിരന്തരം ബന്ധപ്പെട്ടിരുന്നതായി കണ്ടെത്തിയത്.
ആശിഷും അഞ്ജുവും മൂന്ന് മാസം മുമ്പാണ് വിവാഹിതരായത്. എന്നാൽ അഞ്ജു ഈ വിവാഹത്തിൽ അതൃപ്തയായിരുന്നു. വൈകാതെ സ്വന്തം അഞ്ജു നാട്ടിലേക്ക് മടങ്ങി. അവിടെ വെച്ച് അവൾ തന്റെ മുൻ കാമുകനായ സഞ്ജുവുമായി വീണ്ടും അടുപ്പത്തിലായി. അഞ്ജു നാട്ടിലുണ്ടായിരുന്ന സമയത്താണ് ഇരുവരും ചേർന്ന് ആശിഷിനെ കൊലപ്പെടുത്താൻ പദ്ധതിയിട്ടത്.
പദ്ധതിയനുസരിച്ച്, അഞ്ജു ആശിഷിനെ നിർബന്ധിച്ച് ഒഴിഞ്ഞ ഒരു റോഡിലൂടെ നടത്താൻ കൊണ്ടുപോയി. ഈ സമയം സഞ്ജുവും കൂട്ടാളികളായ റോക്കി, ബാദൽ, സിദ്ധാർത്ഥ് എന്നിവരും റോഡരികിലെ കുറ്റിക്കാട്ടിൽ ഒളിച്ചിരിക്കുകയായിരുന്നു. ഇവർ ആശിഷിനെ ക്രൂരമായി മർദ്ദിക്കുകയും ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തുകയും ചെയ്ത ശേഷം ഇതൊരു അപകടമാണെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ചു. ഇതിനിടെ, സംഭവം ഒരു കവർച്ചയാണെന്ന് തോന്നിപ്പിക്കാനായി അഞ്ജു തന്റെ ഫോണും കമ്മലുകളും അക്രമികൾക്ക് കൈമാറി.തുടർന്ന് അഞ്ജു റോഡിൽ അബോധാവസ്ഥയിലെന്നപോലെ അഭിനയിക്കുകയായിരുന്നു. ആശിഷിന്റെ കഴുത്തിലെ മുറിവുകളാണ് സത്യം പുറത്തുകൊണ്ടുവന്നത്. കേസിൽ നാല് പ്രതികളെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
