വിമൻ ഓൺ വീൽസ് എന്ന പദ്ധതിയുടെ പേരിലാണ് പ്രതി കോടികളുടെ തട്ടിപ്പ് നടത്തിയത്. വാഹനത്തിന്റെ പകുതി തുക അടച്ചാൽ സ്ത്രീകൾക്ക് ടൂവീലറുകൾ പകുതി വിലയ്ക്ക് നൽകുമെന്നും ബാക്കി പണം കേന്ദ്രസർക്കാർ സഹായമായും വലിയ കമ്പനികളുടേതടക്കം സി.എസ്.ആർ ഫണ്ടായി ലഭിക്കുമെന്ന് തെറ്റിദ്ധരിപ്പിച്ചാണ് പ്രതി തട്ടിപ്പ് നടത്തിയത്. പണം അടച്ചാൽ 45 ദിവസത്തിനുള്ളിൽ വാഹനം ലഭിക്കുമെന്നായിരുന്നു വാഗ്‌ദാനം. ടൂവീലറുകൾക്ക് പുറമേ തയ്യൽ മെഷീൻ, ലാപ്ടോപ്പ് തുടങ്ങിയവയും നൽകുമെന്ന് പറഞ്ഞ് സമാനമായ രീതിയിൽ വൻ തട്ടിപ്പാണ് ഇയാൾ നടത്തിയത്. ഇവയുടെ വിതരണോത്ഘാടനത്തിനായി പല പ്രമുഖരേയും എത്തിച്ചും രാഷ്ട്രീയ നേതാക്കളെ പദ്ധതിയുടെ പിന്നണിക്കാരായി കാണിച്ചും വിശാസം പിടിച്ചുപറ്റിയാണ് തട്ടിപ്പ് നടത്തിയത്. പണം അടച്ച് 45 ദിവസം കഴിഞ്ഞ് അന്വേഷിക്കാനെത്തിയവരോട് കുറച്ച് ദിവസത്തിനുള്ളിൽ വാഹനം ലഭിക്കുമെന്നാണ് പറഞ്ഞത്. രണ്ടും മൂന്നും തവണ അന്വേഷിച്ചിട്ടും വാഹനം കിട്ടാതായതോടെയാണ് സ്ത്രീകൾ പരാതിയുമായി എത്തിയത്. അതേസമയം അറസ്റ്റിലായ അനന്തു കൃഷ്ണൻ ചെയിൻ രീതിയിലാണ് വ്യാപക തട്ടിപ്പ് നടത്തിയതെന്നാണ് വിവരം. അനന്തു കൃഷ്ണന്റെ സ്ഥാപനത്തിന്റെ മൂന്ന് ബാങ്ക് അക്കൗണ്ടുകളിലേക്കാണ് പണം സ്ത്രീകൾ അയച്ചത്.
advertisement
