പിക്കപ്പ് ഡ്രൈവറായ അബ്ദുൾ റഹീം വാഹനത്തിൽനിന്ന് മണൽ ഇറക്കുന്നതിനിടെ ബൈക്കിൽ എത്തിയ സംഘം വെട്ടുകയായിരുന്നു. റഹീമിനൊപ്പം ജോലി ചെയ്യുകയായിരുന്ന കലന്തർ ഷാഫിക്കും വെട്ടേറ്റു. ഗുരുതരമായി പരിക്കേറ്റ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊലട്ടമജലു അദൂർ പള്ളി സെക്രട്ടറിയാണ് മരിച്ച അബ്ദുൾ റഹീം. സംഭവസ്ഥലത്ത് നിന്ന് പ്രതികൾ രക്ഷപ്പെട്ടു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.
ബജ്‌റംഗ്‌ദൾ പ്രവർത്തകനും ക്രിമിനൽ കേസുകളിൽ പ്രതിയുമായ സുഹാസ് ഷെട്ടി കൊല്ലപ്പെട്ട് ഒരുമാസം തികയുന്നതിനിടെയാണ് മംഗളൂരുവിനെ നടുക്കി മറ്റൊരു കൊലപാതകം നടന്നത്. ക്രിക്കറ്റ് കളിക്കിടെ പാകിസ്ഥാൻ അനുകൂല മുദ്രാവാക്യം വിളിച്ചുവെന്ന് ആരോപിച്ച് ആക്രമണത്തിനിരയായ മലയാളി യുവാവും അടുത്തിടെ മംഗളൂരുവിൽ കൊല്ലപ്പെട്ടിരുന്നു.
advertisement
ഇതും വായിക്കുക: കൊലപാതക കേസിൽ പ്രതിയായ ബജ്റംഗദൾ നേതാവിനെ ആറംഗ സംഘം മംഗളൂരുവിൽ വെട്ടിക്കൊന്നു
കൊല്ലപ്പെട്ട അബ്ദുൽ റഹീം എസ്കെഎസ്എസ്എഫ് പ്രവർത്തകനാണ്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. അക്രമത്തിന് പിന്നിലെ കാരണം അറിവായിട്ടില്ലെന്ന് ദക്ഷിണ കന്നഡ ജില്ലാ പൊലീസ് സൂപ്രണ്ട് എൻ യതീഷ് പറഞ്ഞു.
അതേസമയം ദക്ഷിണ കന്നഡ ജില്ലയിൽ ഈ മാസം 30 വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ബണ്ട്വാൾ, ബെൽത്തങ്ങാടി, പുത്തൂർ, കടബ, സുള്ള്യ താലൂക്കുകളിൽ ചൊവ്വാഴ്ച വൈകിട്ട് ആറിന് പ്രാബല്യത്തിൽ വന്ന നിരോധനാജ്ഞ വെള്ളിയാഴ്ച വൈകിട്ട് ആറു വരെ തുടരും.