കൂടാതെ പരുന്ത് വർഗ്ഗത്തിൽ പെട്ട പക്ഷി ഇനങ്ങൾ, ദേശാടനപ്പക്ഷികൾ, താറാവുകൾ എന്നിവയിലാണ് ഗണ്യമായ കുറവ് രേഖപ്പെടുത്തിയത്. പനങ്കാക്ക, ചെറുതാറാവ്, ഗ്രേറ്റ് ഗ്രേ ഷ്രെക്ക് എന്നിവയുൾപ്പെടെ 14 ഇനങ്ങൾ വംശനാശഭീഷണി നേരിടുന്നുണ്ടെന്നും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. 217 ഇനങ്ങൾക്ക് കഴിഞ്ഞ 8 വർഷമായി രാജ്യത്ത് അതിജീവിക്കാൻ കഴിയുകയും എണ്ണം വർദ്ധിപ്പിക്കാനും സാധിച്ചു. പൂക്കളിൽ നിന്നുള്ള തേനും പഴങ്ങളും ഭക്ഷിക്കുന്നവക്കാണ് രാജ്യത്ത് സുസ്ഥിരമായി നിലനിൽക്കാൻ കഴിഞ്ഞിട്ടുള്ളതെന്നും റിപ്പോർട്ടിൽ പറയുന്നു. കാരണം ഈ വിഭവങ്ങൾ ഗ്രാമീണ പ്രദേശത്തും നഗരത്തിലും ഒരുപോലെ ലഭ്യമാണെന്നതും ചില പക്ഷികൾക്ക് ഗുണകരമായി മാറി എന്നുമാണ് വിലയിരുത്തൽ.
advertisement
Also read- ഗഗൻയാൻ: ഐഎസ്ആർഒ ബഹിരാകാശത്തേക്ക് അയക്കുന്ന ‘വയോമിത്ര’ ആരാണ് ?
അതേസമയം 178 ഇനങ്ങളെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയും റിപ്പോർട്ടിൽ ഊന്നിപ്പറയുന്നുണ്ട്. പക്ഷി വർഗ്ഗത്തിൽ ഉൾപ്പെടുന്ന ഗ്രേറ്റർ വൈറ്റ് പെലിക്ക, അരയന്ന കൊക്കുകൾ, തവിട്ട് നിറത്തിലുള്ള കഴുകന്മാർ എന്നിവയുൾപ്പെടെ 94 സ്പീഷീസുകളുടെ ആവാസ വ്യവസ്ഥ സംരക്ഷിക്കപ്പെടേണ്ടതിന്റെ ആവശ്യകതയും ചൂണ്ടിക്കാട്ടുന്നു. തുറന്ന ആവാസ വ്യവസ്ഥകളിലും നദികൾ, തീരങ്ങൾ തുടങ്ങിയ പ്രധാന ആവാസ വ്യവസ്ഥാ കേന്ദ്രങ്ങളിലും വസിക്കുന്ന പക്ഷികളുടെ എണ്ണത്തിലും കുറവു വന്നിട്ടുണ്ടെന്ന് റിപ്പോർട്ട് സൂചിപ്പിക്കുന്നു. ഗ്രേറ്റ് ഗ്രേ ഷ്‌റൈക്ക് ഇനത്തിൽപ്പെട്ട പക്ഷികളിലുണ്ടായടെ 80 ശതമാനം കുറവ് ഇതിന് ഒരു ഉദാഹരണമാണ്. റൂഫസ്- ടെയിൽഡ് ലാർക്, കോമൺ കെസ്ട്രൽ എന്നീ ഇനങ്ങളെ നിലവിൽ ഉയർന്ന മുൻഗണനയോടെ സംരക്ഷിക്കേണ്ടവയുടെ പട്ടികയിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
അതേസമയം ഇന്ത്യയിൽ ആകാശത്ത് ഏറ്റവും കൂടുതൽ കാണുന്ന പക്ഷികളിൽ ഒന്നാണ് കഴുകന്മാർ. 1990 കളുടെ അവസാന കാലഘട്ടത്തിലും 2000 ത്തിന്റെ തുടക്കത്തിലും വിവിധ ഇനം കഴുകന്മാർക്ക് വംശനാശം സംഭവിച്ചിരുന്നു. ഇതിന് പ്രധാന കാരണം വെറ്ററിനറി ആൻറി- ഇൻഫ്ലമേറ്ററി മരുന്നായ ഡിക്ലോഫെനാക് ആണെന്ന് നിരവധി വർഷത്തെ ഗവേഷണങ്ങൾക്ക് ഒടുവിലാണ് കണ്ടെത്തിയത്. ഈ മരുന്ന് നൽകിയ കന്നുകാലികളുടെ ജഡം തിന്നാണ് കൂടുതലായും കഴുകൻമാർ ചത്തത്. ഇതിനെ തുടർന്ന് ഡിക്ലോഫെനാക്കിന്റെ ഉപയോഗം 2008- ൽ ഇന്ത്യ നിരോധിക്കുകയും ചെയ്തിരുന്നു. ഇന്ത്യയിലെ കഴുകന്മാരുടെ ഇനത്തിൽ വർഷംതോറും 8 ശതമാനം കുറവ് രേഖപ്പെടുത്തുന്നുണ്ട്. ഇവയിൽ ചുവന്ന തലയുള്ളവ 5 ശതമാനവും വെളുത്ത കഴുകന്മാർ നാല് ശതമാനവും കുറയുന്നുണ്ടെന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്.
ഭൂവിനിയോഗത്തിലുണ്ടായ മാറ്റം, നഗരവൽക്കരണം, ആവാസവ്യവസ്ഥയുടെ തകർച്ച, അടിസ്ഥാന സൗകര്യ വികസനം, പരിസ്ഥിതി മലിനീകരണം, കാലാവസ്ഥാ വ്യതിയാനം എന്നിവ ഉൾപ്പെടെയുള്ള ചില ഘടകങ്ങളാണ് ഇത്തരം പക്ഷികളുടെ കുറവിന് പ്രധാന കാരണമായി റിപ്പോർട്ടിൽ ചൂണ്ടികാണിക്കുന്നത്. കൂടാതെ, കീടനാശിനികളും വെറ്റിനറി മരുന്നുകളും പക്ഷികളെ അപകടപ്പെടുത്തുന്നതിലേക്കും പരിസ്ഥിതി മലിനീകരണത്തിനും വഴിവയ്ക്കുന്നു. കീടനാശിനികളിൽ അടങ്ങിയിരിക്കുന്ന ഓർഗാനോക്ലോറിനുകൾ പക്ഷികളുടെ വംശനാശത്തിന് മറ്റൊരു പ്രധാനകാരണം ആണ്. അതിന് ഉദാഹരണമാണ് യൂറോപ്പിൽ പക്ഷിയുടെ എണ്ണത്തിൽ വന്ന പെട്ടെന്നുള്ള കുറവ്. കാർഷിക മേഖലയിൽ കീടനാശിനികളുടെയും വളങ്ങളുടെയും അനിയന്ത്രിതമായ ഉപയോഗം യൂറോപ്പിൽ പക്ഷികളുടെ എണ്ണം കുറയുന്നതിന് കാരണമായി എന്നാണ് ഗവേഷകർ സൂചിപ്പിക്കുന്നത്.
കാലാവസ്ഥ വ്യതിയാനവും ഇതിൽ ഒരു പ്രധാന ഘടകമാണ്. ആഗോള താപനില ഒരു ഡിഗ്രി സെൽഷ്യസിനു മുകളിൽ ഉയരുന്നത് മനുഷ്യരെ മാത്രമല്ല, മൃഗങ്ങളെയും പക്ഷികളെയും ഒരുപോലെ പ്രതികൂലമായി ബാധിച്ചു. ഇത് പക്ഷികളുടെ പ്രജനനത്തിനും നിലനിൽപ്പിനും ആണ് ഭീഷണിയായി മാറിയത്. പ്രകൃതിദത്ത ആവാസവ്യവസ്ഥകൾ ഇല്ലാതാകുന്നതും പക്ഷികളുടെ വൈവിധ്യത്തെയും എണ്ണത്തെയും ബാധിക്കുന്നുണ്ട്. ഭക്ഷണത്തിന്റെ ലഭ്യത കുറവും ഇവയുടെ എണ്ണം കുറയുന്നതിന് കാരണമാകുന്നുണ്ട്. വന നശീകരണം പക്ഷികളുടെ ആവാസവ്യവസ്ഥ ഇല്ലാതാകുന്നതിനൊപ്പം വായു മലിനീകരണത്തിനും ഇടയാക്കി. വൈദ്യുതി ഉൽപാദനം പരിസ്ഥിതിക്ക് ഗുണകരമായി മാറിയെങ്കിലും പക്ഷികൾക്ക് ഇത് ദോഷകരമായാണ് ഭവിച്ചത്. ചില പക്ഷികൾ കാറ്റാടികളിൽ വന്നിടിച്ച് ചാകുന്ന സാഹചര്യവും ഉണ്ടായി. വൈദ്യുത ലൈനുകളിൽ ഇരുന്ന് ഷോക്കേറ്റ് പക്ഷികൾ ചാവുന്നതും പക്ഷികളുടെ എണ്ണത്തിൽ കുറവ് വരുന്നതിന് മറ്റൊരു കാരണമാണ്.