രേണു സുരേഷ് സോഷ്യൽ മീഡിയയിൽ കുറിച്ച സംഭവം വസ്തുതാ വിരുദ്ധമാണെന്ന് സി കെ ആശ എംഎൽഎ പറഞ്ഞു. ഇതിൽ പരാതി പറയേണ്ട ആനി ശിവ തന്നെ ഇക്കാര്യങ്ങൾ പൂർണ്ണമായും നിഷേധിച്ച് രംഗത്തെത്തി. അതുകൊണ്ടുതന്നെ കൂടുതൽ പ്രതികരിക്കാൻ തയാറല്ല. ഇല്ലാത്ത കാര്യത്തെക്കുറിച്ച് താൻ എന്തിനാണ് പ്രതികരിക്കേണ്ടത് എന്നും സി കെ ആശ എംഎൽഎ ചോദിക്കുന്നു. അന്ന് വൈക്കം പോലീസ് സ്റ്റേഷനിൽ ഉള്ള ഉദ്യോഗസ്ഥർക്ക് എല്ലാം അറിയാം. ഇത്രയും പറഞ്ഞ് സികെ ആശ എം എൽ എ പ്രതികരണം അവസാനിപ്പിക്കുകയാണ്.
advertisement
യഥാർത്ഥത്തിൽ നടന്നതെന്ത്?
സി കെ ആശ ആനി ശിവ വിവാദം കൊഴുക്കുന്നതിനിടെ ന്യൂസ്18 നടത്തിയ അന്വേഷണത്തിൽ വ്യക്തമാക്കുന്നത് ഇതാണ്. തെരഞ്ഞെടുപ്പു കാലത്ത് സി കെ ആശ എംഎൽഎ സ്വന്തം വീട്ടിൽ നിന്നും ഭർതൃ വീട്ടിലേക്ക് രാത്രി 12 മണിയോടെ യാത്ര ചെയ്യുകയായിരുന്നു. അതിനിടെ വൈക്കം പുളിഞ്ചുവട് ജംഗ്ഷനിൽ വച്ച് ഒരാൾ ഒറ്റയ്ക്ക് നടന്നു പോകുന്നത് കണ്ടു. വാഹനം നിർത്തിയ എംഎൽഎ ഈ സമയത്ത് എങ്ങോട്ടാണ് പോകുന്നത് എന്ന് ചോദിച്ചു. ഡ്യൂട്ടി കഴിഞ്ഞു പോകുന്നു എന്നായിരുന്നു മറുപടി. തലയിൽ തൊപ്പി ഇല്ലായിരുന്ന സാഹചര്യത്തിൽ സ്റ്റുഡന്റ് പോലീസ് കേഡറ്റ് ആണോ എന്ന് സംശയം എംഎൽഎയ്ക്ക് ഉണ്ടായി. ചോദ്യം ആവർത്തിച്ചതോടെ ഇതിനോട് പരുഷമായി ആണ് ആനി ശിവ മറുപടി നൽകിയത് എന്നാണ് വിവരം.
ഞാൻ ആരാണ് എന്ന് അറിയുമോ എന്ന് എംഎൽഎ ചോദിച്ചു. നിങ്ങളുടെ ഡ്യൂട്ടിക്ക് ഞാൻ വന്നിട്ടുണ്ട് എന്ന് മറുപടി. നിങ്ങൾ എന്ന പ്രയോഗം ശരിയാണോ എന്ന് എംഎൽഎ തിരിച്ച് ചോദിച്ചു. എന്റെ നാട്ടിൽ ഇങ്ങനെ പ്രയോഗിക്കാറുണ്ട് എന്ന് മറുപടി പറഞ്ഞു. നിങ്ങളുടെ നാട് എവിടെ എന്ന ചോദ്യം ആയി. തിരുവനന്തപുരം ആണെന്ന് എസ് ഐ മറുപടി നൽകി. തിരുവനന്തപുരത്ത് അങ്ങനെ ആയിക്കോ, എന്നാൽ വൈക്കത്ത് ഈ ഭാഷ തെറ്റിദ്ധരിക്കപ്പെടുമെന്ന് എംഎൽഎ മറുപടി പറഞ്ഞു. ഒടുവിൽ പോലീസ് ജീപ്പ് എത്തി ആനി ശിവയെ വീട്ടിലേക്ക് കൊണ്ടുപോയി.
എംഎൽഎ എന്ന നിലയിൽ കുടുംബത്തിനു മുന്നിൽ വച്ച് അപമാനിതയാകുന്ന സാഹചര്യമാണ് അന്ന് ഉണ്ടായത്. ജനപ്രതിനിധി ആയതിനാൽ തന്നെ സുരക്ഷ കരുതി സഹായിക്കാൻ വേണ്ടി ഉള്ള ചോദ്യമായിരുന്നു എംഎൽഎ ഉന്നയിച്ചത്. ഈ സംഭവം എംഎൽഎ ജില്ലാ പോലീസ് മേധാവിയുടെ ശ്രദ്ധയിൽപ്പെടുത്തി. ഉടൻ പരിശോധിക്കാമെന്ന് പറഞ്ഞെങ്കിലും രണ്ടാഴ്ച ഒന്നുമുണ്ടായില്ല. ഇതോടെ എംഎൽഎ സ്പീക്കർക്കും മുഖ്യമന്ത്രിക്കും പരാതി നൽകി. പരാതി എത്തിയതോടെ ജില്ലാ പോലീസ് മേധാവിയും വൈക്കം സിഐ ഉം ഫോണിൽ വിളിച്ചു. തുടർന്ന് സി ഐ എംഎൽഎയുടെ വീട്ടിലെത്തി. പിന്നാലെ ആനി ശിവ എത്തി കാര്യങ്ങൾ വിശദീകരിച്ചു.
ഏറെ വൈകി കാത്തിരുന്ന ശേഷവും വീട്ടിലേക്ക് പോകാൻ ജീപ്പ് കിട്ടാതിരുന്നതിൽ അസ്വസ്ഥ ആയിരുന്നു ആനി ശിവ. മൊബൈൽ ഫോൺ ചാർജ് തീരുകയും ചെയ്തിരുന്നു. ഇക്കാര്യങ്ങൾ പറഞ്ഞതോടെ പ്രശ്നങ്ങൾ അവസാനിച്ചതായി വൈക്കത്ത് അന്ന് ജോലിയിൽ ഉണ്ടായിരുന്ന ഒരു പോലീസ് ഉദ്യോഗസ്ഥൻ ന്യൂസ് 18 നോട് പറഞ്ഞു.
തെറ്റ് ആനി ശിവക്കോ എംഎൽഎക്കോ
സോഷ്യൽ മീഡിയയിൽ വിവാദ ചർച്ച നടക്കുമ്പോഴും സംഭവത്തിൽ ഇരുവരെയും തെറ്റു പറയാനാകാത്ത സാഹചര്യമാണ് അന്നുണ്ടായത്. എംഎൽഎ ഉദ്ദേശ ശുദ്ധിയോടെ ചെയ്ത പ്രവർത്തി ആയിരുന്നു അന്നത്. ഏതെങ്കിലും കുട്ടി വീട്ടിൽ വഴക്ക് ഉണ്ടാക്കി നടക്കുകയാണോ എന്ന സംശയമാണ് അന്ന് ഉണ്ടായത്. ആനി ശിവ ആകട്ടെ ജോലി സമ്മർദ്ദത്തിനു പിന്നാലെ രാത്രി ഏറെ വൈകി നടന്ന വീട്ടിലേക്ക് പോകണ്ട സാഹചര്യത്തിലും. ഏതായാലും ഇരുവരും ഏറെ സൗഹൃദത്തിൽ പിരിഞ്ഞ ഒരു സംഭവമാണ് ഇന്ന് വലിയ ചർച്ചയാകുന്നത്.
Also Read- ആനി ശിവ എറണാകുളം സെൻട്രൽ സ്റ്റേഷനിൽ എസ്.ഐയായി ചുമതലയേറ്റു