എന്താണ് അഖ്സപള്ളി?
ക്രിസ്തീയ, ഇസ്ലാം, യഹൂദമത വിശ്വാസികൾക്ക് ഒരുപോലെ പ്രധാനപ്പെട്ട വിശുദ്ധ നഗരമാണ് ജറുസലേം.
ഇസ്ലാമിക വിശ്വാസികൾക്ക് വളരെ പ്രധാനപ്പെട്ട ആരാധനാലയങ്ങളിൽ ഒന്നാണ് അഖ്സ പള്ളി. മക്കയിലെ മസ്ജിദുൽ ഹറം, മദീനയിലെ മസ്‍ജിദുൽ നബവി എന്നിവ കഴിഞ്ഞാൽ മുസ്ലീങ്ങൾ വിശുദ്ധമായി കരുതുന്ന മൂന്നാമത്തെ പള്ളിയായി ജറുസലേം നഗരത്തിൽ സ്ഥിതി ചെയ്യുന്ന മസ്ജിദുൽ അഖ്‌സാ അറിയപ്പെടുന്നു. മുസ്ലീങ്ങൾക്കിടയിൽ ഹറം അൽ ഷരീഫ് എന്നും ജൂത വിശ്വാസികൾക്കിടയിൽ നോബിൾ മൗണ്ട് എന്നും അറിയപ്പെടുന്ന 35 ഏക്കർ സ്ഥലത്താണ് ഇത് സ്ഥിതി ചെയ്യുന്നത്.
advertisement
അഖ്‌സ പള്ളി ആരുടെ നിയന്ത്രണത്തിലാണ്?
1967 ലെ അറബ്-ഇസ്രയേൽ യുദ്ധത്തിൽ ജോർദാനിൽ നിന്ന് പഴയ നഗരം ഉൾപ്പെടെയുള്ള കിഴക്കൻ ജറുസലേം ഇസ്രായേൽ പിടിച്ചെടുക്കുകയും അവ ഏകീകരിക്കുകയുംചെയ്തു. പിന്നീട് ഏകീകൃത ജറുസലേമിനെ ഇസ്രായേൽ തങ്ങളുടെ തലസ്ഥാനമായിപ്രഖ്യാപിച്ചെങ്കിലും ആ നീക്കത്തിന് അന്തർദ്ദേശീയ തലത്തിൽ അംഗീകാരം ലഭിച്ചില്ല. പതിറ്റാണ്ടുകളായി അഖ്‌സ പള്ളിയുടെ ഭരണ നിർവഹണം നടത്തുന്ന, ജോർദ്ദാൻ ധനസഹായം നൽകുകയും നിയന്ത്രിക്കുകയും ചെയ്യുന്ന വഖഫ് എന്ന ഇസ്ലാമിക ട്രസ്റ്റ്തന്നെ തുടർന്നും പള്ളിയുടെ നിയന്ത്രണം നടത്തിവരുന്നു. 1994-ൽ ഇസ്രായേൽ ജോർദ്ദാനുമായി ഉണ്ടാക്കിയ സമാധാന ഉടമ്പടി പ്രകാരമുള്ള ഒരു പ്രത്യേക ക്രമീകരണത്തിലൂടെയാണ് വഖഫ് ഭരണം നടത്തുന്നത്.
ഇസ്രയേലിന്റെ സുരക്ഷാസേന പള്ളിയുടെ ഭൂമിയിൽ അവരുടെ സാന്നിധ്യം നിലനിർത്തുന്നു. വഖഫുമായുള്ള ഏകോപനത്തിലൂടെയാണ് അവർ പ്രവർത്തിക്കുന്നത്. മേൽ സൂചിപ്പിച്ച പ്രത്യേക ക്രമീകരണത്തിന്റെ അടിസ്ഥാനത്തിൽ യഹൂദർക്കും ക്രൈസ്തവർക്കും പള്ളി സന്ദർശിക്കാമെങ്കിലും മുസ്ലീങ്ങളെപ്പോലെ അവിടെ നിന്ന് പ്രാർത്ഥിക്കാൻ കഴിയില്ല. ടെമ്പിൾ മൗണ്ടിനു ചുറ്റും ഉണ്ടായിരുന്ന വലിയ താങ്ങുമതിലിന്റെ അവശേഷിപ്പായ പടിഞ്ഞാറൻ മതിലിന് സമീപമുള്ള വിശുദ്ധമായ പീഠഭൂമിയ്ക്ക് തൊട്ടുതാഴെ നിന്ന് യഹൂദർ പ്രാർത്ഥിക്കാറുണ്ട്. അമുസ്ലീങ്ങൾക്കെതിരെയുള്ള വിവേചനം എന്ന് വിമർശകർ ചൂണ്ടിക്കാണിക്കുന്ന ഈ ക്രമീകരണത്തെ ചൊല്ലിയുണ്ടായ സംഘർഷം കാലക്രമേണ അക്രമാസക്തമായ നിലയിലേക്ക് വളരുകയായിരുന്നു.
ഈ പ്രദേശത്തിന്റെ പൂർണമായ നിയന്ത്രണം ഏറ്റെടുക്കാൻ ഇസ്രയേൽ ആഗ്രഹിക്കുന്നുണ്ടോ?
പള്ളിയുമായി ബന്ധപ്പെട്ട നിലവിലെ സ്ഥിതിഗതികളിൽ മാറ്റം വരുത്താൻ ഉദ്ദേശിക്കുന്നില്ലെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഉൾപ്പെടെയുള്ള ഇസ്രയേൽ അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ ഇസ്രയേലിലെ ചില മതസംഘങ്ങൾ ഈ പള്ളിയിൽ പ്രാർത്ഥിക്കാനുള്ള അവകാശം വേണമെന്ന ആവശ്യം ഉന്നയിക്കുന്നുണ്ട്. ഏപ്രിലിൽ ജോർദ്ദാന്റെ വിദേശകാര്യ മന്ത്രാലയം ഈ പള്ളിയിലേക്കുള്ള യഹൂദ സന്ദർശകരുടെ എണ്ണത്തിലുള്ള വർദ്ധനവ് നിലവിൽ അംഗീകരിക്കപ്പെട്ടിട്ടുള്ള സ്ഥിതിഗതികൾക്ക് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ഔപചാരികമായി പരാതി ഉന്നയിക്കുകയുണ്ടായി.
എന്താണ് പുതിയ സംഘർഷങ്ങളുടെ കാരണം ?
അൽ അഖ്‌സ പള്ളിയിൽ തിങ്കളാഴ്ച അക്രമം പൊട്ടിപ്പുറപ്പെടുന്നതിന് മുമ്പ് തന്നെ കഴിഞ്ഞ ഏതാനും ആഴ്ചകളായി യഹൂദരും പലസ്തീനികളും തമ്മിൽ പള്ളിയുമായി ബന്ധമില്ലാത്ത ചില വിഷയങ്ങളെ സംബന്ധിച്ച് സംഘർഷം ഉടലെടുത്തിരുന്നു. അതിന്റെ ഭാഗമായാണ് ഏതാനും ആഴ്ചകൾക്ക് മുമ്പ് ജറുസലേമിലെ പഴയ നഗരത്തിൽ ഇസ്രായേലികളും പലസ്തീനികളും തമ്മിൽ അക്രമാസക്തമായ സംഘർഷം ഉണ്ടായത്. ചില പലസ്തീനികൾ യാഥാസ്ഥിതിക യഹൂദരെ ജറുസലേമിൽ വെച്ച് ആക്രമിച്ചു. തുടർന്ന് ജൂത മേധാവിത്വത്തിനായി നിലകൊള്ളുന്ന, തീവ്രസ്വഭാവമുള്ള ഒരു സംഘം ഒരു മാർച്ച് നടത്തുകയും അതിൽ പങ്കെടുത്തവർ 'അറബികൾക്ക് മരണം' എന്ന് ആക്രോശിക്കുകയും ചെയ്തു. പുണ്യമാസമായ റമദാനിലെ ആദ്യ ആഴ്ചകളിൽ പഴയ നഗരത്തിലെ തങ്ങളുടെ പ്രിയപ്പെട്ട പ്ലാസയിൽ ഒത്തുകൂടാൻ പോലീസ് അനുവദിക്കാത്തതും പലസ്തീനികളെ ചൊടിപ്പിച്ചു.
കിഴക്കൻ ജറുസലേമിന് അടുത്തുള്ള ഷെയ്ഖ് ജറാ ജില്ലയിൽ പലസ്തീനികളും ഇസ്രായേൽ പോലീസും തമ്മിൽ നടന്ന ഏറ്റുമുട്ടലിനെ തുടർന്നാണ് ഇപ്പോൾ സംഘർഷം രൂക്ഷമായിരിക്കുന്നത്. പലസ്തീൻ കുടുംബങ്ങളെ അവരുടെ വീടുകളിൽ നിന്ന് പലായനം ചെയ്യിപ്പിക്കുകയാണ് ആക്രമണത്തിന്റെ പ്രധാന ലക്ഷ്യം. ഇസ്രായേലിന്റെ സുപ്രീം കോടതി തിങ്കളാഴ്ച കേസിൽ വാദം കേൾക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും സംഘർഷങ്ങൾ കാരണം വാദം കോടതി മാറ്റിവച്ചു. സ്ഥിതിഗതികൾ ചർച്ച ചെയ്യാൻ യുഎൻ സുരക്ഷാ സമിതി തിങ്കളാഴ്ച യോഗം ചേരും.
ഇപ്പോഴത്തെ ഇസ്രായേൽ - പലസ്തീൻ സംഘർഷത്തിന് രൂപം കൊടുത്ത മുൻകാല സംഭവങ്ങൾ എന്തൊക്കെ?
1990-ൽ ഒരു സംഘം യഹൂദതീവ്രവാദികൾ ഒരു ആരാധനാലായത്തിനുവേണ്ടി പുരാതന കാലത്ത് നശിച്ചതുപോയ രണ്ട് കല്ലിന് പകരം പുതിയൊരു മൂലക്കല്ല് സ്ഥാപിക്കാൻ ശ്രമിച്ചത് വലിയ കലാപത്തിനാണ് വഴിവെച്ചത്. അക്രമസംഭവങ്ങളെ തുടർന്ന് അമേരിക്ക ഉൾപ്പെടെയുള്ള ലോകരാജ്യങ്ങൾ ഇസ്രയേലിനെ അപലപിച്ചു.
2000-ത്തിൽ അന്നത്തെ ഇസ്രായേലിലെപ്രതിപക്ഷ നേതാവും വലതുപക്ഷ രാഷ്ട്രീയ നേതാവുമായിരുന്ന ഏരിയൽ ഷാരോൺ യഹൂദരുടെ അവകാശങ്ങൾ പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പള്ളിയിൽ സന്ദർശനം നടത്തിയത് ഇസ്രയേലികളും പലസ്തീനികളും തമ്മിലുള്ള വ്യാപകമായ അക്രമത്തിന് തിരി കൊളുത്തുകയുണ്ടായി. അതിനെ തുടർന്നാണ് സെക്കന്റ് ഇന്റിഫാദാ എന്നറിയപ്പെടുന്ന പലസ്തീൻ പ്രക്ഷോഭം ഉടലെടുത്തത്.
2017-ൽ മൂന്ന് അറബ്-ഇസ്രായേലി പൗരന്മാർ രണ്ട് ഇസ്രായേലി പോലീസ് ഉദ്യോഗസ്ഥരെ വെടിവെച്ചു കൊലപ്പെടുത്തിയത് ഒരു പ്രതിസന്ധിയ്ക്ക് കാരണമായി. അതിനെ തുടർന്ന് ഇസ്രായേൽ അധികൃതർ പള്ളിയുൾപ്പെടുന്ന പ്രദേശത്തേക്കുള്ള പ്രവേശനത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും മെറ്റൽ ഡിറ്റക്റ്ററുകളും ക്യാമറകളും സ്ഥാപിക്കുകയുംചെയ്തു. ഈ സുരക്ഷാ സന്നാഹങ്ങളെച്ചൊല്ലി ഉണ്ടായ അറബ് പ്രക്ഷോഭം ജോർദ്ദാനുമായുള്ള കൂടുതൽ അക്രമസംഭവങ്ങളിലേക്ക് നയിക്കുകയുണ്ടായി. തുടർന്ന് അമേരിക്കയുടെ നയതന്ത്രപരമായ മധ്യസ്ഥതയിലൂടെ ഉണ്ടായ ഒത്തുതീർപ്പിന്റെ ഭാഗമായി അവിടെ നിന്ന് മെറ്റൽ ഡിറ്റക്റ്ററുകൾ നീക്കം ചെയ്തു.
Keywords: Israel, Palastine, Jarusalem, Al-Aqsa Mosque, Jews, Muslims, Christians, ഇസ്രായേൽ, പലസ്തീൻ, ജറുസലേം, അൽ-അഖ്സപള്ളി, യഹൂദർ, മുസ്ലീങ്ങൾ, ക്രൈസ്തവർ