ഫ്‌ളോറിഡയിലെ തന്റെ ആഢംഭര റിസോർട്ടിൽ വച്ച് രഹസ്യരേഖകൾ കൈകാര്യം ചെയ്തു എന്ന കുറ്റമാണ് ട്രംപിനെതിരെ ചുമത്തപ്പെട്ടിരിക്കുന്നത്. നീതിന്യായ വകുപ്പിന്റെ ചരിത്രത്തിൽത്തന്നെ ഏറ്റവും പ്രധാനപ്പെട്ട കേസ് എന്ന നിലയിൽ ശ്രദ്ധയാകർഷിച്ചിരിക്കുകയാണ് ട്രംപ് ഉൾപ്പെട്ട ഈ കേസ്.
മാസങ്ങൾക്കു മുൻപാണ് ന്യൂയോർക്കിൽ വച്ച് 34 കേസുകളിൽ ട്രംപ് കുറ്റക്കാരനാണെന്ന് തെളിഞ്ഞത്. ഈ സാഹചര്യത്തിൽ ഫെഡറൽ കുറ്റം കൂടി ചുമത്തപ്പെട്ടത് വളരെ ഗൗരവത്തോടെയാണ് രാഷ്ട്രീയ നിരീക്ഷകർ നോക്കിക്കാണുന്നത്. അനവധി നിയമയുദ്ധങ്ങളാണ് ട്രംപ് ഒരേ സമയം കൈകാര്യം ചെയ്യുന്നതെന്ന് അസോസിയേറ്റഡ് പ്രസ് റിപ്പോർട്ടു ചെയ്യുന്നു.
advertisement
സമാനമായ കേസുകൾ നേരിടേണ്ടി വന്നിട്ടുള്ള മറ്റ് രാഷ്ട്രീയക്കാരുടെ സാഹചര്യങ്ങളിൽ നിന്നും ഏറെ വ്യത്യസ്തമാണ് ട്രംപിന്റേത്. രഹസ്യരേഖകൾ തെറ്റായ രീതിയിൽ കൈകാര്യം ചെയ്തതുമായി ബന്ധപ്പെട്ട് ഏഴ് കേസുകളാണ് ട്രംപിന്റേ പേരിലുള്ളത്. രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട രേഖകൾ ബോധപൂർവം കൈവശം വയ്ക്കൽ, നീതിനിർവഹണത്തിന് തടസ്സം സൃഷ്ടിക്കൽ, തെറ്റായ പ്രസ്താവനകൾ നടത്തൽ, ഗൂഢാലോചന എന്നിങ്ങനെ പല കുറ്റങ്ങൾ ഇക്കൂട്ടത്തിലുണ്ട്. ട്രംപിന്റെ അഭിഭാഷകൻ ജെയിംസ് ട്രസ്റ്റി ഈ വിഷയവുമായി ബന്ധപ്പെട്ട് സിഎൻഎന്നിനു നൽകിയ പ്രതികരണത്തിൽ കുറ്റങ്ങളുടെ സ്വഭാവം സ്ഥിരീകരിച്ചിട്ടുണ്ട്.
തന്റെ ട്രൂത്ത് സോഷ്യൽ ആപ്പ് വഴി ട്രംപും വിഷയത്തിൽ പ്രതികരണം അറിയിച്ചിട്ടുണ്ട്. ഈ ദിവസം അമേരിക്കയുടെ ചരിത്രത്തിലെ ഇരുണ്ട ദിനമാണെന്ന് ട്രംപ് പുറത്തുവിട്ട വീഡിയോ സന്ദേശത്തിൽ പറയുന്നു. താൻ നിരപരാധിയാണെന്നും, അത് എത്രയും പെട്ടന്ന് സംശയാതീതമായി തെളിയിക്കുമെന്നും ട്രംപ് പ്രതികരിക്കുന്നു.
വാർത്ത പുറത്തു വന്ന് 20 മിനിട്ടിനകം, ട്രംപിനായി സാമ്പത്തിക പിന്തുണ ആവശ്യപ്പെട്ടുകൊണ്ട് പ്രവർത്തകർക്കായി ഒരു സന്ദേശവും പുറത്തുവിട്ടിട്ടുണ്ട്. ട്രംപിന്റെ നിയമോപദേശ സംഘം ഈ വിഷയത്തെ എങ്ങനെ കൈകാര്യം ചെയ്യുമെന്ന് നിരീക്ഷിക്കുകയാണ് ലോകം. അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനും മുൻ വൈസ് പ്രസിഡന്റ് മൈക്ക് പെൻസും അടക്കമുള്ള രാഷ്ട്രീയപ്രവർത്തകർ സമാനമായ രഹസ്യരേഖാ കേസുകളിൽ അകപ്പെട്ടിട്ടുള്ളവരാണ്. എന്നാൽ, ട്രംപിന്റെ സാഹചര്യം ഇവരിൽ നിന്നും തീർത്തും വ്യത്യസ്തമാണ്.
ബൈഡന്റെയും പെൻസിന്റെയും കേസുകളിൽ രേഖകൾ കണ്ടെടുത്തിട്ടുള്ള സ്ഥലങ്ങൾ ബൈഡന്റെ ഉപദേശസംഘത്തിന്റെ സ്ഥാപനവും പെൻസിന്റെ ഇന്ത്യാനയിലെ വീടുമായിരുന്നു. രണ്ടു കേസുകളിലും അവരുടെ അഭിഭാഷകർ അധികൃതരെ വിവരമറിയിക്കുകയും, രേഖകൾ സുരക്ഷിതമായി കൈമാറുകയുമായിരുന്നു. കൂടുതൽ അന്വേഷണങ്ങൾക്കായി ഫെഡറൽ അധികൃതർക്ക് അനുമതി നൽകുകയും ചെയ്തു.
Also read-Joe Biden: വേദിയിൽ കാൽതട്ടിവീണ് ജോ ബൈഡൻ; പിന്നാലെ ഹെലികോപ്റ്ററിൽ തലയിടിച്ചു
മാത്രമല്ല, ഈ രേഖകളെക്കുറിച്ച് ഇവ കണ്ടെടുക്കുന്നതിനു മുൻപായി ബൈഡനോ പെൻസിനോ അറിവുണ്ടായിരുന്നു എന്ന് സൂചിപ്പിക്കുന്ന തെളിവുകളില്ല. രേഖകൾ കണ്ടെടുക്കുന്നത് തടയാൻ ഇരുവരും ശ്രമിച്ചതായും തെളിയിക്കാൻ കഴിഞ്ഞിട്ടില്ല. ക്രിമിനൽ കുറ്റം ചുമത്തുന്നതിനു മുൻപായി നീതിന്യായ വ്യവസ്ഥ പരിഗണിക്കുന്ന ചില പ്രധാന ഘടകങ്ങളാണ് ഇവയെല്ലാം. സ്വമേധയാ ഇത്തരം കാര്യങ്ങൾ മുന്നോട്ടു കൊണ്ടുപോയാൽ ക്രിമിനൽ കുറ്റം ചുമത്തപ്പെട്ടേക്കില്ല.
ബൈഡന്റെ ഓഫീസിലും ഡെലാവെയറിലെ വീട്ടിലും രഹസ്യരേഖകൾ എങ്ങനെയെത്തി എന്ന് അന്വേഷിക്കാൻ ഒരു പ്രത്യേക അധികാരിയെ ചുമതലപ്പെടുത്തിയിരുന്നു. ബൈഡനെ കുറ്റക്കാരനായി കണ്ടെത്തിയാലും, പ്രസിഡന്റ് സ്ഥാനത്തിരിക്കുന്ന വ്യക്തിയ്ക്കു മേൽ ക്രിമിനൽ കുറ്റം ചുമത്താനാകില്ലെന്നാണ് ലീഗൽ കൗൺസലിന്റെ ഓഫീസിൽ നിന്നുമുള്ള തീരുമാനം.
വൈസ് പ്രസിഡന്റ് പെൻസ് ഉൾപ്പെട്ട കേസിൽ ക്രിമിനൽ കുറ്റം ചുമത്തില്ലെന്ന് നീതിന്യായ വകുപ്പ് അദ്ദേഹത്തിന്റെ നിയമോപദേശക സംഘത്തെ അറിയിച്ചു കഴിഞ്ഞു. ട്രംപ്, ബൈഡൻ, പെൻസ് എന്നീ മൂന്നു പേരുൾപ്പെട്ട കേസുകളിലും മൂന്ന് വ്യത്യസ്ത രീതികളിലാണ് നിയമനടപടികൾ മുന്നോട്ടു പോകുന്നതെന്നർത്ഥം.
ട്രംപിനെതിരായ കുറ്റം ചുമത്തൽ നീതിന്യായ വകുപ്പ് പരസ്യമായി സ്ഥിരീകരിച്ചിട്ടില്ല. കുറ്റങ്ങൾ പരസ്യമായി ചാർത്തിയിട്ടുമില്ല. എന്നാൽ, ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് മയാമി കോടതിയിൽ ഹാജരാകാനുള്ള നിർദ്ദേശം തനിക്ക് ലഭിച്ചിട്ടുണ്ടെന്ന് ട്രംപ് പറയുന്നു. ട്രംപ് കോടതിയിൽ ഹാജരാകുമോ എന്നതിൽ വ്യക്തതയില്ല.