വൈറ്റ് ഹൗസ് വിട്ടശേഷവും ആണവായുധവുമായി ബന്ധപ്പെട്ട രേഖകള്‍ സൂക്ഷിച്ചു; ഡോണാള്‍ഡ് ട്രംപിനെതിരെ കുറ്റപത്രം
- Published by:Vishnupriya S
- news18-malayalam
Last Updated:
നൂറുകണക്കിന് സര്‍ക്കാര്‍ രേഖകൾ ട്രംപ് ഫ്‌ളോറിഡയിലുള്ള തന്റെ വസതിയില്‍ സൂക്ഷിച്ചെന്ന് കുറ്റപത്രത്തില്‍ പറയുന്നു
ന്യൂയോര്‍ക്ക്: വൈറ്റ് ഹൗസ് വിട്ടശേഷവും ആണവായുധങ്ങളുമായി ബന്ധപ്പെട്ട രഹസ്യരേഖകള്‍ സൂക്ഷിച്ചതിന് മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിനെതിരെ കുറ്റപത്രം. 2024ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയായി മത്സരിക്കാനൊരുങ്ങുകയാണ് ട്രംപ്. നൂറുകണക്കിന് സര്‍ക്കാര്‍ രേഖകൾ ട്രംപ് ഫ്‌ളോറിഡയിലുള്ള തന്റെ വസതിയില്‍ സൂക്ഷിച്ചെന്ന് കുറ്റപത്രത്തില്‍ പറയുന്നു.
പെന്റഗണ്‍ രേഖകള്‍, സിഐഎ, ദേശീയ സുരക്ഷ എന്നിവയുമായി ബന്ധപ്പെട്ട രേഖകളാണ് വൈറ്റ് ഹൗസ് വിട്ടശേഷവും ട്രംപ് തന്റെ കൈയ്യില്‍ സൂക്ഷിച്ചത് എന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. ഫ്‌ളോറിഡയിലുള്ള മാര്‍ എ ലാഗോ എന്ന വസതിയിലാണ് ഈ രേഖകള്‍ സൂക്ഷിച്ചത്. ദിവസവും ആയിരക്കണക്കിന് പേര്‍ സന്ദര്‍ശിക്കുന്ന വസതിയാണ് ട്രംപിന്റേത്. ഇത്തരത്തില്‍ സുരക്ഷിതമല്ലാത്ത ഒരിടത്താണ് ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട രേഖകള്‍ സൂക്ഷിച്ചതെന്നും കുറ്റപത്രത്തില്‍ പറയുന്നു.
advertisement
അതേസമയം സമാന സ്വാഭാവത്തിലുള്ള 37 കേസുകളാണ് ട്രംപിനെതിരെ ചുമത്തിയിരിക്കുന്നത്. ഓരോ കേസിലും 10 വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റകൃത്യമാണ് ഉള്‍പ്പെട്ടിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. നീതിന്യായ തീരുമാനങ്ങളെ തടസ്സപ്പെടുത്താന്‍ ഗൂഢാലോചന നടത്തല്‍, വ്യാജ മൊഴി, രേഖകള്‍ മറച്ചുവെയ്ക്കല്‍ എന്നീ കുറ്റങ്ങളും ട്രംപിനെതിരെ ചുമത്തിയിട്ടുണ്ട്. ” അമേരിക്കയുടെ പ്രതിരോധ, വിദേശ ബന്ധങ്ങളുമായി ബന്ധപ്പെട്ട രേഖകള്‍ ട്രംപ് സൂക്ഷിച്ചിരുന്നു,’ എന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്.
അമേരിക്കയുടെ ആണവ പദ്ധതികളെക്കുറിച്ചും സഖ്യകക്ഷികളുമായി ചേര്‍ന്നുള്ള മറ്റ് പദ്ധതികളെക്കുറിച്ചുള്ള രേഖകളും ഇക്കൂട്ടത്തില്‍പ്പെടുന്നുവെന്നും കുറ്റപത്രത്തില്‍ ചൂണ്ടിക്കാട്ടി. ” ഈ രഹസ്യരേഖകളുടെ വെളിപ്പെടുത്തല്‍ ദേശീയ സുരക്ഷയെ ബാധിക്കും. രാജ്യത്തിന്റെ വിദേശ ബന്ധത്തെയും സൈനിക സുരക്ഷയേയുമാണ് ഇവ ബാധിക്കുന്നത്,’കുറ്റുപത്രത്തില്‍ പറയുന്നു. പ്രാഥമിക വാദത്തിനായി ചൊവ്വാഴ്ച മിയാമി കോടതിയില്‍ ഹാജരാകാന്‍ ട്രംപിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ക്രിമിനല്‍ കുറ്റത്തിന് ഒരു മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഹാജരാകുന്നത് ഇതാദ്യമായാണ്.
advertisement
അതേസമയം തനിക്കെതിരെയുള്ള നടപടിയ്ക്ക് പിന്നില്‍ ബൈഡന്‍ ഭരണകൂടമാണെന്നാണ് ട്രംപിന്റെ വാദം. ഇക്കാര്യം തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമിലൂടെ അദ്ദേഹം പറഞ്ഞിരുന്നു. തന്റെ തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ഗൂഢാലോചനയുടെ ഫലമാണ് ഈ കുറ്റപത്രമെന്നാണ് ട്രംപിന്റെ വാദം. നിലവിലെ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനാണ് ഇതിന് പിന്നിലെന്നും അദ്ദേഹം പറഞ്ഞു.” അവര്‍ എന്റെ പിന്നാലെ തന്നെയാണ്. കാരണം പ്രചരണങ്ങളില്‍ ഇപ്പോള്‍ ഞങ്ങള്‍ മുന്നിലാണ്’ എന്നും ട്രംപ് പറഞ്ഞു.
advertisement
അതേസമയം നേരത്തെയും ട്രംപിനെതിരെ നിരവധി ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. തെരഞ്ഞെടുപ്പിന് മുമ്പ് പോണ്‍ താരത്തിന് പണം നല്‍കിയെന്ന കേസിലും ട്രംപ് ഉള്‍പ്പെട്ടിരുന്നു. അതേസമയം രഹസ്യരേഖകളുമായി ബന്ധപ്പെട്ട അന്വേഷണം നടത്തിയത് സ്‌പെഷ്യല്‍ കൗണ്‍സിലായ ജാക്ക് സ്മിത്താണ്. അറ്റോര്‍ണി ജനറല്‍ മെറിക് ഗാര്‍ലാന്‍ഡ് ആണ് ഇദ്ദേഹത്തെ നിര്‍ദേശിച്ചത്. 2021 ജനുവരിയില്‍ യുഎസ് ക്യാപിറ്റോളില്‍ ട്രംപ് അനുയായികള്‍ നടത്തിയ ആക്രമണവുമായി ബന്ധപ്പെട്ട ആരോപണങ്ങളും സ്മിത്ത് പരിശോധിക്കുമെന്നാണ് റിപ്പോര്‍ട്ട്.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
June 10, 2023 2:21 PM IST
മലയാളം വാർത്തകൾ/ വാർത്ത/World/
വൈറ്റ് ഹൗസ് വിട്ടശേഷവും ആണവായുധവുമായി ബന്ധപ്പെട്ട രേഖകള്‍ സൂക്ഷിച്ചു; ഡോണാള്‍ഡ് ട്രംപിനെതിരെ കുറ്റപത്രം