ദുർമന്ത്രവാദത്തിന്റെയും അന്ധവിശ്വാസത്തിന്റെയും പേരിലുള്ള കുറ്റകൃത്യങ്ങള്‍ ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 14,15, 21 ഉറപ്പുനല്‍കുന്ന മൗലികാവകാശങ്ങളുടെ ലംഘനമാണ്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ പിഴവുകളാണ് ഇത്തരം കുറ്റകൃത്യങ്ങൾ വർധിക്കാനുള്ള പ്രധാന കാരണമെന്നാണ് ലീഗല്‍ സര്‍വീസസ് ഇന്ത്യയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. 1999 മുതല്‍ ഇന്ത്യയിലെ ചില സംസ്ഥാനങ്ങളില്‍ ദുർമന്ത്രവാദത്തിനും അന്ധവിശ്വാസങ്ങൾക്കും എതിരായ നിയമങ്ങള്‍ രൂപീകരിച്ചിട്ടുണ്ട്. അവ ഏതെല്ലാമെന്ന് നോക്കാം.
മഹാരാഷ്ട്ര
2013ല്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ ' the maharashtra prevention and eradiction of human sacrifice and other inhuman, evil, and aghori practices and black magic act' നിയമം പാസാക്കി. രോഗശാന്തിയുടെ പേരിലുള്ള ദുര്‍മന്ത്രവാദങ്ങള്‍, ആചാരങ്ങള്‍ എന്നിവയെല്ലാം നിയമവിരുദ്ധമാണെന്നാണ് നിയമത്തില്‍ പറയുന്നത്. സാമ്പത്തികവും ശാരീരികവുമായി ഉപദ്രവങ്ങള്‍ ഉണ്ടാക്കുന്ന അന്ധവിശ്വാസങ്ങള്‍ കുറയ്ക്കുകയാണ് നിയമത്തിന്റെ ലക്ഷ്യം. കുറ്റവാളിക്ക് 6 മുതല്‍ 7 വര്‍ഷം വരെ തടവും 5000 മുതല്‍ 50000 വരെ പിഴയും ലഭിക്കും. ഇതെല്ലാം ജാമ്യമില്ലാ കുറ്റങ്ങളാണ്. നിയമപ്രകാരം പ്രതി കുറ്റക്കാരനാണെങ്കില്‍, കുറ്റം നടന്ന സ്ഥലവും മറ്റ് പ്രസക്തമായ വിവരങ്ങളും പ്രാദേശിക പത്രങ്ങളില്‍ പ്രസിദ്ധീകരിക്കാന്‍ കോടതി പൊലീസിനോട് ഉത്തരവിടണം.
advertisement
കര്‍ണാടക
2013ല്‍ കര്‍ണാടകയും karnataka prevention of superstitious practices bill പാസാക്കി. അന്ധവിശ്വാസ വിരുദ്ധ ബില്‍ എന്നാണ് ഇത് അറിയപ്പെടുന്നത്. ആഭിചാരം, മന്ത്രവാദം, മതത്തിന്റെ പേരില്‍ മൃഗങ്ങളെയും മനുഷ്യരെയും അപകടപ്പെടുന്ന മന്ത്രവാദം എന്നിവ അവസാനിപ്പിക്കുന്നതിനു വേണ്ടിയാണ് നിയമം പാസാക്കിയത്. നരബലി, സ്ത്രീകളെ നഗ്നരാക്കല്‍, അമാനുഷിക ശക്തികളുടെ സഹായത്തോടെയുള്ള ലൈംഗിക ചൂഷണം തുടങ്ങിയ ഹീനമായ പ്രവൃത്തികള്‍ക്കെതിരെ കര്‍ശനമായി ഇടപെടുന്നതിനുള്ള വ്യവസ്ഥകള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.
ബ്രെയിന്‍ സൂപ്പ് (Brain soup)
ഇന്ത്യന്‍ സീരിയല്‍ കില്ലര്‍മാരെ കുറിച്ചുള്ള ഒരു ഡോക്യുമെന്ററിക്ക് ശേഷം 20 വര്‍ഷം മുമ്പ് നടന്ന ഒരു കേസ് വീണ്ടും വിവാദമായിരുന്നു. 2000 ഡിസംബറില്‍ ഒരു ഹിന്ദി ദിനപത്രത്തിലെ പത്രപ്രവര്‍ത്തകനായ ധീരേന്ദ്ര സിംഗിനെ ദുരൂഹ സാഹചര്യത്തില്‍ കാണാതാവുകയായിരുന്നു. കേസില്‍ രാജകൊളന്ദറും വക്ഷ്രാജും അറസ്റ്റിലാവുകയും കൊളന്ദറെ ജീവപര്യന്തം തടവിലാക്കുകയും ചെയ്തിരുന്നു. പിന്നീട്, രാജകൊളന്ദര്‍ പത്രപ്രവര്‍ത്തകന്റെ തലച്ചോറ് ഭക്ഷിച്ചുവെന്നതിന്റെ വിശദാംശങ്ങള്‍ പുറത്തുവന്നു. കൊളന്ദര്‍ താമസിച്ചിരുന്ന ഫാം ഹൗസില്‍ നിന്നും പൊലീസ് ശരീരഭാഗങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്.
6 വയസ്സുകാരിയുടെ കൂട്ടബലാത്സംഗം, ശ്വാസകോശം പുറത്തെടുത്ത് ക്രൂരത
2020ല്‍ കാണ്‍പൂരില്‍ ആറ് വയസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്യുകയും അവളുടെ ശ്വാസകോശം (Lungs) കൊലയാളികള്‍ നീക്കം ചെയ്യുകയും ചെയ്തതായി ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. ഒരു സ്ത്രീക്ക് കുഞ്ഞിന് ജന്മം നല്‍കുന്നതിനായി മന്ത്രവാദം നടത്താനാണ് പെണ്‍കുട്ടിയുടെ ശ്വാസകോശം നീക്കം ചെയ്തതെന്ന് പൊലീസ് പറയുന്നു. ദീപാവലിയുടെ അന്ന് രാത്രി മുതല്‍ പെണ്‍കുട്ടിയെ കാണാനില്ലായിരുന്നു. മൃതദേഹം കണ്ടെത്തിയതിനെ തുടര്‍ന്ന് അങ്കുല്‍ കുരില്‍, ബീരാന്‍ എന്നിവരെ പൊലീസ് പിടികൂടി. പരശുറാം കുരില്‍ എന്നയാള്‍ക്ക് മന്ത്രവാദം നടത്താനായി ശ്വാസകോശം കൈമാറിയെന്നാണ് പ്രതികള്‍ മൊഴി നല്‍കിയത്.
ആന്ധ്രാപ്രദേശിനെ ഞെട്ടിച്ച കേസ്
2021ല്‍ ആന്ധ്രാപ്രദേശിലെ ചിറ്റൂര്‍ ജില്ലയില്‍ ദമ്പതികള്‍ തങ്ങളുടെ രണ്ട് പെണ്‍മക്കളെ കൊലപ്പെടുത്തിയിരുന്നു. മക്കളെ കൊലപ്പെടുത്തി മണിക്കൂറുകള്‍ക്കുള്ളില്‍ കലിയുഗം അവസാനിക്കുമെന്നും സത്യയുഗം ആരംഭിക്കുമെന്നുമായിരുന്നു അവരുടെ വിശ്വാസം. ഡംബെല്ലും ത്രിശൂലവും ഉപയോഗിച്ചാണ് ഇവര്‍ കൊലപാതകം നടത്തിയത്. രണ്ട് മക്കളെയും കൊലപ്പെടുത്തി അമാനുഷിക ശക്തികളെ തൃപ്തിപ്പെടുത്താമെന്നായിരുന്നു ദമ്പതികള്‍ പ്രതീക്ഷിച്ചിരുന്നത്. ദമ്പതികള്‍ അവരുടെ വീട്ടില്‍ ഇത്തരം വിചിത്രമായ പൂജകള്‍ നടത്താറുണ്ടായിരുന്നുവെന്നും കൊലപാതകം നടന്ന രാത്രിയിലും സമാനമായ ആചാരം നടത്തിയിരുന്നുവെന്നും അയല്‍വാസികള്‍ പറയുന്നു.